തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമെന്ന പേര് കേള്‍ക്കുമ്പോള്‍ എല്ലാവരുടെയും മനസില്‍ ആദ്യമെത്തുക ക്രിക്കറ്റ് സ്റ്റേഡിയം മാത്രമാണ്. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം ഫുട്ബോള്‍ മൈതാനമെന്നും കാര്യവട്ടം സ്റ്റേഡിയം ക്രിക്കറ്റ് മൈതാനമെന്നുമാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. എന്നാല്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡില്‍ നിന്ന് കായിക പ്രേമികള്‍ക്കായി മറ്റൊരു സന്തോഷ വാര്‍ത്തകൂടി പുറത്ത് വന്നിരിക്കുകയാണ്.
ഇന്ത്യയുടെ ആദ്യത്തെ ഇന്റര്‍നാഷണല്‍ ബാഡ്മിന്റണ്‍ പരിശീലന കേന്ദ്രവും ഇനി കാര്യവട്ടത്ത് പ്രവര്‍ത്തിക്കും. മലേഷ്യന്‍ അണ്ടര്‍ 20 റാങ്കിലുള്ള താരങ്ങള്‍ ഉള്‍പ്പെടെയാകും കാര്യവട്ടത്ത് പരിശീലനത്തിനെത്തുക. ഗോപീചന്ദ് അക്കാദമിയെ പോലെ സെന്ററിനെ ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം സിഒഒ അജയ് പത്മനാഭന് പറഞ്ഞു. ന്യൂസ് 18 കേരളത്തില്‍ മോണിങ്ങ് ഷോയില്‍ അതിഥിയായെത്തിയപ്പോഴാണ് അജയ് പത്മനാഭന് ഈ വാര്‍ത്ത പുറത്ത് വിട്ടത്. 16 ബാഡ്മിന്റണ്‍ കോര്‍ട്ടാണ് സ്റ്റേഡിയത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനു പുറമേ സ്റ്റേഡിയത്തില്‍ ഐടി കമ്പനി പ്രവര്‍ത്തനം ആരംഭിക്കാന്‍ പോവുകയാണെന്നും അജയ് പത്മനാഭന് പറഞ്ഞു. 'ഇന്റര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഫ്രീ ആന്‍ഡ് ഓപ്പണ്‍ സോഫ്റ്റ്വെയര്' എന്ന സ്ഥാപനമാണ് സ്റ്റേഡിയത്തില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ പോകുന്നത്. സ്റ്റേഡിയത്തില്‍ സിനിമാ തിയേറ്ററും പ്രവര്‍ത്തിക്കുന്നുണ്ട്. നവംബര്‍ ഒന്നിന് നടക്കാനിരിക്കുന്ന ഇന്ത്യ വിന്‍ഡീസ് മത്സരത്തിനായി സ്റ്റേഡിയം സജ്ജമായി കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ ന്യൂസിലാന്‍ഡുമായി നടന്ന ടി 20 മത്സരത്തിനു പിന്നാലെ ബിസിസിഐ ചൂണ്ടിക്കാണിച്ച എല്ലാ പോരായ്മകളും പരിഹരിച്ചതായും ഐപിഎല്‍ മത്സരങ്ങള്‍ നടത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ പാലിച്ചതായും അജയ് പത്മനാഭന് വ്യക്തമാക്കി. സ്റ്റേഡിയത്തില്‍ കോര്‍പ്പറേറ്റ് ബോക്സ് സ്ഥാപിച്ച് കഴിഞ്ഞെന്നും കാണികളെ നിയന്ത്രിക്കാനുള്ള നപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പറഞ്ഞ അദ്ദേഹം മത്സരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കട്ടിച്ചേര്‍ത്തു.
31 വര്‍ഷത്തിനുശേഷമാണ് തിരുവനന്തപുരത്ത് ഏകദിനത്തിന മത്സരം വിരുന്നെത്തുന്നത്. ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രകാരമാകും മത്സരം നടത്തുകയെന്നും ലോകക്രിക്കറ്റില്‍ തന്നെ ഇത്തരത്തില്‍ മത്സരം നടക്കുന്നത് ഇതാദ്യമായിരിക്കുമെന്നും സ്റ്റേഡിയം സിഒഒ പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.