ലോർഡ്സ്: പന്ത്രണ്ടാമത് ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് കന്നി കിരീടം നേടി. നിശ്ചിത ഓവറുകൾക്കുശേഷവും ഇരു ടീമുകളും സ്‌കോറിൽ സമനില പാലിച്ചതോടെയാണ് മത്സരം ഏറെ നാടകീയമായ സൂപ്പർ ഓവറിലേക്ക് കടന്നത്. എന്നാൽ ആവേശം വാനോളം ഉയർന്നപ്പോൾ അവിടെയും സമനില കൈവിടാതെയായിരുന്നു ഇരു ടീമുകളുടെയും പോരാട്ടം കലാശിച്ചത്. ഐസിസിയുടെ പുതിയ നിയമപ്രകാരം സൂപ്പർ ഓവറിലും ടൈ ആയാൽ മത്സരത്തിൽ ഉടനീളം(നിശ്ചിത ഓവറിലും സൂപ്പർ ഓവറിലും) ഏറ്റവുമധികം ബൗണ്ടറികൾ നേടുന്ന ടീം ജയിക്കും. ഈ മാനദണ്ഡം അടിസ്ഥാനമാക്കിയാണ് കൂടുതൽ ബൗണ്ടറികൾ നേടിയ ഇംഗ്ലണ്ട് ലോക ചാമ്പ്യന്മാരായത്.
ടോസ് നേടി ബാറ്റുചെയ്ത ന്യൂസിലാൻഡ് 241 റൺസാണ് നേടിയത്. ഇംഗ്ലണ്ടിന്‍റെ കണിശതയാർന്ന ബൌളിങ്ങാണ് ന്യൂസിലാൻഡിന് കൂറ്റൻ സ്കോർ നിഷേധിച്ചത്. എന്നാൽ മറുപടി ബാറ്റിങ്ങിൽ തുടക്കം തകർച്ചയോടെ ആയിരുന്നെങ്കിലും ഇംഗ്ലണ്ടിനെ മധ്യനിര കരകയറ്റി. എന്നാൽ അവസാന ഓവറുകളിൽ ലക്ഷ്യബോധം മറന്ന് വിക്കറ്റുകൾ വലിച്ചെറിഞ്ഞതോടെ മത്സരം സമനിലയാകുകയും സൂപ്പർ ഓവറിലേക്ക് കടക്കുകയും ചെയ്തു.
സൂപ്പർ ഓവറിൽ ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ടിനുവേണ്ടി ബെൻ സ്റ്റോക്സും ജോസും ജോസ് ബട്‌ലറും ചേർന്ന് 15 റൺസ് നേടി. ന്യൂസിലൻഡിനുവേണ്ടി നിഷാം രണ്ടാം പന്തിൽ സിക്സർ നേടിയെങ്കിലും അവരുടെ സൂപ്പർ ഓവറും ഇംഗ്ലണ്ടിന്‍റെ അതേ സ്‌കോറിൽ അവസാനിക്കുകയായിരുന്നു. 50 ഓവർ മത്സരത്തിൽ ഇംഗ്ലണ്ട് 24 ബൗണ്ടറികളും ന്യൂസിലാൻഡിന് 16 ബൗണ്ടറികളും നേടി. സൂപ്പർ ഓവറിൽ ഇംഗ്ലണ്ട് രണ്ട് ഫോറുകൾ നേടിയപ്പോൾ കിവീസ് ഒരു സിക്സറാണ് അടിച്ചത്. ബൗണ്ടറികളിലെ ഈ മേൽക്കൈ ഇംഗ്ലണ്ടിനെ ചാംപ്യൻമാരാക്കി മാറ്റി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: England Vs NewZealand, ICC Cricket World Cup 2019, ICC World Cup 2019, Kane williamson, Man of the series, Super Over Tie, ഇംഗ്ലണ്ട്-ന്യൂസിലാൻഡ്, ഐസിസി ലോകകപ്പ് 2019