IND vs ENG| ഓവലിൽ ടോസ് ഇംഗ്ലണ്ടിന്; ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു; ഉമേഷ് യാദവ്, ഷാർദുൽ ഠാക്കുർ ടീമിൽ
- Published by:Naveen
- news18-malayalam
Last Updated:
ഇഷാന്ത് ശർമ, മുഹമ്മദ് ഷമി എന്നിവർക്ക് പകരമാണ് ഉമേഷ് യാദവിനെയും ഷാർദുൽ ഠാക്കുറിനെയും ടീമിൽ ഉൾപ്പെടുത്തിയത്. തുടർച്ചയായ നാലാം ടെസ്റ്റിലും ടീമിലിടം നേടാൻ അശ്വിന് കഴിഞ്ഞില്ല.
ഇന്ത്യ ഇംഗ്ലണ്ട് പരമ്പരയിൽ ഓവലിൽ നടക്കുന്ന നാലാം ടെസ്റ്റിൽ ടോസ് ഇംഗ്ലണ്ടിന്. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ മറ്റൊരു നഷ്ടം കൂടിയാണ് കാണാൻ കഴിഞ്ഞത്. കഴിഞ്ഞ ടെസ്റ്റിൽ സ്വന്തമായ ടോസ് ഭാഗ്യം ഇത്തവണ അദ്ദേഹത്തെ തുണച്ചില്ല. ലീഡ്‌സിലെ ടെസ്റ്റിൽ അണിനിരന്ന ടീമിൽ മാറ്റങ്ങൾ വരുത്തിയാണ് ഇരുടീമുകളും മത്സരത്തിനിറങ്ങുന്നത്. ലീഡ്‌സിൽ ഇന്നിംഗ്സ് തോൽവി വഴങ്ങിയ ഇന്ത്യ രണ്ട് മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. ഇഷാന്ത് ശർമ, മുഹമ്മദ് ഷമി എന്നിവർക്ക് പകരം ഉമേഷ് യാദവും ഷാർദുൽ ഠാക്കുറുമാണ് കളിക്കുന്നത്. തുടർച്ചയായ നാലാം ടെസ്റ്റിലും ടീമിലിടം നേടാൻ അശ്വിന് കഴിഞ്ഞില്ല.
ഇംഗ്ലണ്ടും രണ്ട് മാറ്റങ്ങളുമായാണ് മത്സരത്തിനിറങ്ങുന്നത്. ജോസ് ബട്ലർ, സാം കറൻ എന്നിവർക്ക് പകരം ഒലി പോപ്പും ക്രിസ് വോക്‌സും കളിക്കും. ബട്ലറുടെ അഭാവത്തിൽ ജോണി ബെയർസ്‌റ്റോ ഇംഗ്ലണ്ടിനായി വിക്കറ്റ് കാക്കും.
ഇന്ത്യ:
രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്ലി (ക്യാപ്റ്റൻ), അജിങ്ക്യ രഹാനെ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, ഷാര്‍ദുള്‍ താക്കൂര്‍, ഉമേഷ് യാദവ്, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്.
ഇംഗ്ലണ്ട്:
റോറി ബേണ്‍സ്, ഹസീബ് ഹമീദ്, ഡേവിഡ് മലാന്‍, ജോ റൂട്ട് (ക്യാപ്റ്റൻ), ഒലി പോപ്, ജോണി ബെയര്‍സ്‌റ്റോ (വിക്കറ്റ് കീപ്പർ), മൊയീന്‍ അലി, ക്രിസ് വോക്‌സ്, ക്രെയ്ഗ് ഓവര്‍ടണ്‍, ഒല്ലി റോബിന്‍സണ്‍, ജയിംസ് ആന്‍ഡേഴ്‌സണ്‍.
advertisement
ഇന്ത്യയുടെ തിരിച്ചുവരവിനായാണ് ആരാധകർ കാത്തിരിക്കുന്നത്. ലോഡ്സിലെ ഐതിഹാസിക വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ മൂന്നാം ടെസ്റ്റ് മത്സരത്തിനിറങ്ങിയ ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടിയാണ് ലീഡ്‌സില്‍ നേരിട്ടത്. മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ഇന്ത്യയെ ഇന്നിങ്‌സിനും 76 റണ്‍സിനുമാണ് തോല്‍പ്പിച്ചത്. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഇന്ത്യയും ഇംഗ്ലണ്ടും ഓരോ കളികള്‍ വീതം ജയിച്ച് സമനില പാലിക്കുകയാണ്. ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു. പരമ്പര നേടാന്‍ വളരെ നിര്‍ണായകമായ മത്സരമാണ് ഇത്.
അതേസമയം ഇന്ത്യയ്ക്ക് ഓവലിൽ മികച്ച റെക്കോർഡ് അല്ല അവകാശപ്പെടാനുള്ളത്. ഓവലിൽ ഇതുവരെ കളിച്ച 13 ടെസ്റ്റുകളിൽ ആകെ ഒരെണ്ണം മാത്രമാണ് ഇന്ത്യയ്ക്ക് ജയിക്കാനായത്. 1971ൽ ആയിരുന്നു ഇത്. ഇവിടെ അവസാനം കളിച്ച മൂന്ന് ടെസ്റ്റുകളിലും ഇന്ത്യയ്ക്ക് തോൽവിയായിരുന്നു ഫലം. അതിൽ രണ്ടെണ്ണം ഇന്നിങ്സ് തോൽവികളായിരുന്നു. സ്പിന്നർമാർക്ക് കൂടുതൽ പിന്തുണ നൽകുന്ന പിച്ച് ആണെന്നത് ഇന്ത്യക്ക് ആശ്വാസം നല്കുന്നുണ്ടാകും. ഏറ്റവുമൊടുവിൽ ഇവിടെ നടന്ന അഞ്ച് ടെസ്റ്റുകളിൽനിന്ന് സ്പിന്നർമാർക്ക് ലഭിച്ചത് 50 വിക്കറ്റുകളാണ്. ഈ ഗ്രൗണ്ടിൽ മികച്ച റെക്കോർഡുള്ള അശ്വിനെ കൂടാതെ ജഡേജയെ മാത്രം സ്പിന്നറായി ഉൾപ്പെടുത്തി ഇറങ്ങിയ ഇന്ത്യ ഈ കുറവ് എങ്ങനെയാണ് നികത്തുന്നത് എന്നത് കാണേണ്ടിയിരിക്കുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Sep 02, 2021 3:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
IND vs ENG| ഓവലിൽ ടോസ് ഇംഗ്ലണ്ടിന്; ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു; ഉമേഷ് യാദവ്, ഷാർദുൽ ഠാക്കുർ ടീമിൽ








