IND vs ENG| കോഹ്ലി, രഹാനെ പുറത്ത്; തിരിച്ചടിയുമായി ഇംഗ്ലണ്ട്; ഇന്ത്യക്ക് 230 റൺസ് ലീഡ്
- Published by:Naveen
- news18-malayalam
Last Updated:
ഉച്ചഭക്ഷണത്തിന് കളി നിർത്തുമ്പോൾ ആറിന് 329 എന്ന നിലയിലാണ് ഇന്ത്യ. ഋഷഭ് പന്ത് (16), ഷാര്‍ദുല്‍ ഠാക്കൂര്‍ (11) എന്നിവരാണ് ക്രീസില്‍.
ഓവൽ ടെസ്റ്റിൽ നാലാം ദിനത്തിൽ ഇന്ത്യക്ക് തിരിച്ചടി നൽകി ഇംഗ്ലണ്ട്. നാലാം ദിനത്തിൽ ബാറ്റിങ്ങിനിടെ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകൾ കൂടി നഷ്ടമായി. ഉച്ചഭക്ഷണത്തിന് കളി നിർത്തുമ്പോൾ ആറിന് 329 എന്ന നിലയിലാണ് ഇന്ത്യ. ഋഷഭ് പന്ത് (16), ഷാര്‍ദുല്‍ ഠാക്കൂര്‍ (11) എന്നിവരാണ് ക്രീസില്‍. ഇന്ത്യക്ക് 230 റൺസിന്റെ ലീഡായി. ഇന്ന് രവീന്ദ്ര ജഡേജ (17), അജിങ്ക്യ രഹാനെ (പൂജ്യം), ക്യാപ്റ്റൻ വിരാട് കോഹ്ലി (44) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.
270/3 എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് രവീന്ദ്ര ജഡേജയുടെ (17) വിക്കറ്റാണ് ആദ്യം നഷ്ടമായത്. നാലാം ദിനത്തിൽ കോഹ്‌ലിയും ജഡേജയും കൂടി ചേർന്ന് ശ്രദ്ധയോടെ ഇന്ത്യൻ ഇന്നിങ്സിനെ മുന്നോട്ട് നയിക്കുന്നതിനിടെയാണ് ജഡേജ പുറത്തായത്. മത്സരത്തിൽ ക്രിസ് വോക്‌സ് എറിഞ്ഞ 101-ാം ഓവറിലെ രണ്ടാം പന്തില്‍ ജഡേജ വിക്കറ്റിന് മുന്നിൽ കുരുങ്ങുകയായിരുന്നു. നാലാം വിക്കറ്റിൽ കോഹ്‌ലിയുമൊത്ത് 59 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയതിന് ശേഷമാണ് ജഡേജ മടങ്ങിയത്.
ജഡേജയ്ക്ക് പിന്നാലെ വന്ന രഹാനെ ശ്രദ്ധയോടെയാണ് തുടങ്ങിയതെങ്കിലും, പരമ്പരയിൽ ഫോം കണ്ടെത്താൻ വിഷമിക്കുന്ന താരം ഇത്തവണയും നിരാശപ്പെടുത്തി. ജഡേജ പുറത്തായി ഓരോവറിന് ശേഷം പിന്നാലെ രഹാനെയും മടങ്ങുകയായിരുന്നു. ക്രിസ് വോക്‌സ് തന്നെയാണ് രഹാനെയും പുറത്താക്കിയത്. വിക്കറ്റിന് മുന്നിൽ കുരുങ്ങി, പൂജ്യത്തിനാണ് താരം പുറത്തായത്. ഇതോടെ കളിയുടെ ഗതി ഇംഗ്ലണ്ടിന് അനുകൂലമായി തിരിഞ്ഞു. മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയായിരുന്ന കോഹ്‍ലിയെയും ഇംഗ്ലണ്ട് വൈകാതെ മടക്കി. മൊയിന്‍ അലിയുടെ പന്തില്‍ സ്ലിപ്പില്‍ ക്രെയ്ഗ് ഓവര്‍ടണിന് ക്യാച്ച് നല്‍കിയാണ് കോഹ്ലി പുറത്തായത്. 96 പന്തിൽ ഏഴ് ബൗണ്ടറികള്‍ സഹിതം അർധസെഞ്ചുറിക്ക് ആറ് റൺസകലെ 44 റൺസെടുത്താണ് പുറത്തായത്.
advertisement
നേരത്തെ വിദേശ മണ്ണിലെ ആദ്യ സെഞ്ചുറി നേടിയ രോഹിത് ശര്‍മ (127)യാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ചേതേശ്വര്‍ പൂജാര (61), കെ എല്‍ രാഹുല്‍ (46) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. മൂവരുടേയും വിക്കറ്റ് ഇന്നലെ ഇന്ത്യക്ക് നഷ്ടമായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 191ന് പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിൽ 99 റൺസ് ലീഡ് നേടിയ ഇംഗ്ലണ്ട് 290 റൺസെടുത്ത് പുറത്തായിരുന്നു.
IND vs ENG | ഇന്ത്യന്‍ ടീം മുഖ്യ പരിശീലകന്‍ രവിശാസ്ത്രിക്ക് കോവിഡ്; പരിശീലക സംഘം ഐസൊലേഷനില്‍
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു. പരമ്പരയിലെ നാലാം ക്രിക്കറ്റ് ടെസ്റ്റ് ഓവലില്‍ പുരോഗമിക്കുന്നതിനിടെയാണ് ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകന് കോവിഡ് സ്ഥിരീകരിച്ചത്. മത്സരത്തിന്റെ നാലാം ദിനമായ ഇന്ന് മത്സരം പുനരാരംഭിക്കുന്നതിനു തൊട്ടുമുന്‍പാണ് മുഖ്യ പരിശീലകന് കോവിഡ് സ്ഥിരീകരിച്ച വിവരം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ബി സി സി ഐ പുറത്തുവിട്ടത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Sep 05, 2021 6:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
IND vs ENG| കോഹ്ലി, രഹാനെ പുറത്ത്; തിരിച്ചടിയുമായി ഇംഗ്ലണ്ട്; ഇന്ത്യക്ക് 230 റൺസ് ലീഡ്








