IND vs ENG| ഓവൽ ടെസ്റ്റിൽ പുറത്തായതിൽ പ്രതിഷേധം; കെ എൽ രാഹുലിന് പിഴ
- Published by:Naveen
- news18-malayalam
Last Updated:
അമ്പയറുടെ തീരുമാനത്തോട് എതിർപ്പ് പ്രകടിപ്പിക്കുന്ന രീതിയില്‍ പെരുമാറിയതിനാണ് ലെവൽ വൺ കുറ്റം ചുമത്തി റഫറി രാഹുലിന് പിഴ വിധിച്ചത്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഓവലിൽ നടക്കുന്ന നാലാം ടെസ്റ്റിനിടയിൽ മോശം പെരുമാറ്റത്തിന് ഇന്ത്യന്‍ ഓപ്പണര്‍ കെ എല്‍ രാഹുലിന് പിഴ വിധിച്ച് മാച്ച് റഫറി. അമ്പയറുടെ തീരുമാനത്തോട് എതിർപ്പ് പ്രകടിപ്പിക്കുന്ന രീതിയില്‍ പെരുമാറിയതിനാണ് ലെവൽ വൺ കുറ്റം ചുമത്തി റഫറി രാഹുലിന് പിഴ വിധിച്ചത്. ഐസിസി കളിക്കാർക്കായി നിഷ്‌കർഷിച്ചിട്ടുള്ള പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.8 ലംഘിച്ച രാഹുലിന് മാച്ച് ഫീയുടെ 15 ശതമാനമാണ് പിഴയായി റഫറി വിധിച്ചിരിക്കുന്നത്.
പിഴയ്‌ക്കൊപ്പം ഒരു ഡീ മെറിറ്റ് പോയിന്‍റ് കൂടി റഫറി രാഹുലിന് വിധിച്ചു. 24 മാസത്തിനിടെ ഇതാദ്യമായാണ് രാഹുലിന് ഡീ മെറിറ്റ് പോയിന്റ് ലഭിക്കുന്നത്. മാച്ച് റഫറി കെ എല്‍ രാഹുലിന് വിധിച്ചിരിക്കുന്ന ലെവല്‍ വണ്‍ കുറ്റത്തിന്, മാച്ച് ഫീയുടെ 50 ശതമാനം പിഴയും ഒപ്പം ഒന്നോ രണ്ടോ ഡീമെറിറ്റ് പോയിന്‍റുകളോ ആണ് പരമാവധി ശിക്ഷയായി ലഭിക്കുക. 24 മാസത്തിനിടെ നാലോ അതിലധികമോ ഡീ മെറിറ്റ് പോയിന്റുകൾ ലഭിച്ചാൽ താരത്തിന് സസ്‌പെന്‍ഷന്‍ ലഭിക്കും.
advertisement
ഓവല്‍ ടെസ്റ്റിന്‍റെ മൂന്നാം ദിനത്തിൽ ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സിൽ 34ാ൦ ഓവറിലായിരുന്നു സംഭവം. ജെയിംസ് ആന്‍ഡേഴ്‌സന്‍റെ പന്തില്‍ വിക്കറ്റ് കീപ്പർ ജോണി ബെയര്‍സ്റ്റോയുടെ കാച്ചിലാണ് രാഹുൽ പുറത്തായത്. ഡിആര്‍എസിലൂടെയാണ് രാഹുലിന്റെ വിക്കറ്റിന്റെ വിധി വന്നത്. എന്നാല്‍ ബാറ്റ് പാഡില്‍ തട്ടുന്നതിന്‍റെ ശബ്ദമാണ് കേള്‍ക്കുന്നത് എന്ന് കാണിച്ച് ഡ്രസിംഗ് റൂമിലേക്ക് മടങ്ങുമ്പോള്‍ രാഹുല്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരുന്നു. 101 പന്തിൽ 46 റൺസ് നേടിയ രാഹുൽ രോഹിത് ശർമയുമൊത്ത് 83 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷമാണ് പുറത്തായത്.
advertisement
രാഹുലിന്റെ പുറത്താകലിൽ സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരും രോഷം പ്രകടിപ്പിച്ചിരുന്നു. അമ്പയർമാർക്കെതിരെ കടുത്ത പ്രതിഷേധമാണ് ആരാധകർ രേഖപ്പെടുത്തിയിരുന്നത്. എന്നാൽ രാഹുലിന്റെ പുറത്താകലിനെ സംബന്ധിച്ച് കൃത്യമായ വിശദീകരണമാണ് സോണി നെറ്റ്‌വർക്കിൽ മത്സരം വിലയിരുത്തുന്ന മുൻ ഇന്ത്യൻ താരങ്ങളായ മഞ്ജരേക്കറും അജിത് അഗാർക്കറും നൽകിയത്. സംഭവത്തെ വിശദമായി വിലയിരുത്തിയ അവർ രാഹുൽ പുറത്തായതിന് ശേഷം നടത്തിയ പ്രകടനത്തിൽ അദ്ദേഹത്തെ കുറ്റം പറയാൻ കഴിയില്ലെന്നും ബാറ്റ്സ്മാന് അറിയാൻ കഴിയാത്ത വിധമുള്ള തരത്തിൽ തട്ടിയാണ് പന്ത് കീപ്പറുടെ കൈകളിലേക്ക് പോയതെന്നും പറഞ്ഞു.
advertisement
Also read- IND vs ENG | ഓവലില്‍ രോഹിത് ഷോ; സിക്‌സര്‍ അടിച്ച് സെഞ്ച്വറി, തകര്‍ന്നത് രാഹുല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡ്
ഓവൽ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയ മികച്ച സ്കോറിലേക്കാണ് നീങ്ങുന്നത്. നാലാം ദിനത്തിൽ കളി പുരോഗമിക്കവേ അവസാനം വിവരം ലഭിക്കുമ്പോൾ ഇന്ത്യ 296/4 എന്ന നിലയിലാണ്. നായകന്‍ വിരാട് കോഹ്ലിയും (67 പന്തില്‍ 40) അജിങ്ക്യ രഹാനെയുമാണ് (പൂജ്യം) ക്രീസില്‍. രവീന്ദ്ര ജഡേജയുടെ(17) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. 197 റൺസിന്റെ ലീഡാണ് ഇന്ത്യയുടെ പക്കലുള്ളത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Sep 05, 2021 4:26 PM IST








