• HOME
  • »
  • NEWS
  • »
  • sports
  • »
  • ഇന്ത്യ- ഓസീസ്: വിധി നിര്‍ണ്ണയിക്കുക ഇവരുടെ പോരാട്ടങ്ങള്‍

ഇന്ത്യ- ഓസീസ്: വിധി നിര്‍ണ്ണയിക്കുക ഇവരുടെ പോരാട്ടങ്ങള്‍

  • Share this:
    സിഡ്നി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണ്ണായകമാണ് ഓസീസിലെ ടെസ്റ്റ് പരമ്പര. വ്യാഴാഴ്ച ആരംഭിക്കുന്ന പരമ്പരയെ ക്രിക്കറ്റ് ലോകം ഏറെ ശ്രദ്ധയോടെയാണ് നോക്കി കാണുന്നത്. കോഹ്ലിക്കും സംഘത്തിനും ഓസീസ് മണ്ണില്‍ പരമ്പര നേടാനുള്ള സുവര്‍ണ്ണാവസരമായാണ് ഏവരും പരമ്പരയെ വിലയിരുത്തുന്നത്.

    ഏറെ പ്രതീക്ഷയോടെയെത്തി ദക്ഷിണാഫ്രിക്കന്‍ മണ്ണിലും ഇംഗ്ലണ്ട് മണ്ണിലും പരമ്പര അടിയറവ് പറഞ്ഞ ഇന്ത്യക്ക് വിദേശ മണ്ണിലെ തോല്‍വിയുടെ ഭാരം ഇറക്കിവെക്കാന്‍ ഓസീസ് പരമ്പര മികച്ച അവസരമാണ്. പരമ്പരയുടെ വിധി നിര്‍ണ്ണയിക്കുന്നത് ഇന്ത്യയുടെയും ഓസീസിന്റെയും അഞ്ച് താരങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ്.

    യുവരാജിനിതാ ഒരു പിന്‍ഗാമി, ഒരോവറില്‍ അഞ്ച് സിക്‌സുമായി ശിവം ദുബെ

    വിരാട് കോഹ്ലി- മിച്ചല്‍ സ്റ്റാര്‍ക്

    ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനും ബൗളറും നേര്‍ക്കുന്നേര്‍ വരുന്നെന്നത് തന്നെയാണ് പരമ്പരയുടെ പ്രധാന ആകര്‍ഷണം. ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും റണ്‍മണഴ പെയ്യിച്ച കോഹ്ലി ഓസീസ് മണ്ണിലും അത് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ സ്റ്റാര്‍ക്കിനെപ്പോലൊരു താരം മുന്നില്‍ വരുമ്പോള്‍ കോഹ്ലിക്ക് എത്രമാത്രം റണ്‍ കണ്ടെത്താനാകുമെന്നത് നോക്കി കാണേണ്ടതുണ്ട്.

    സ്റ്റാര്‍ക് തൊടുത്ത വിടുന്ന യോര്‍ക്കറുകള്‍ മുന്‍കൂട്ടി മനസിലാക്കാന്‍ കഴിഞ്ഞാല്‍ കോഹ്ലിക്ക് ഈ വെല്ലുവിളി മറികടക്കാന്‍ കഴിഞ്ഞേക്കും. പരസ്പരം ബഹുമാനിച്ച് കളിക്കുന്ന ഇരുവരും ഐപിഎല്ലില്‍ ഒരുമിച്ച് കളിക്കുന്നവരാണ്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരില്‍ ഒരുമിച്ച് കളിച്ചവരുമാണ്.

    പൂജാര- ഹേസല്‍വുഡ്

    കോഹ്‌ലിയും സ്റ്റാര്‍ക്കും കഴിഞ്ഞാല്‍ പരമ്പരയില്‍ നിര്‍ണ്ണായകമാകാന്‍ പോകുന്നത് പൂജാരയും ഹേസല്‍വുഡുമാണ്. ടീമിന്റെ പ്രധാന ആകര്‍ഷണം എന്നതിലല്ല, ഇരുടീമുകളുടെയും നെടുംതൂണ് എന്ന നിലയിലാണ് പൂജാരയും ഹേസല്‍വുഡും അറിയപ്പെടുന്നത്. നേരത്തെ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ പൂജാരയുടെ കളിമികവിന് ക്രിക്കറ്റ് ലോകം സാക്ഷ്യംവഹിച്ചിരുന്നു.

    തന്റെ സ്‌പെല്ലില്‍ മറ്റേത് ബൗളറെക്കാളും മികച്ച രീതിയില്‍ പന്തെറിയാന്‍ കഴിയുന്ന താരമാണ് ഹേസല്‍വുഡ്. നേരത്തെ മൂന്ന് തവണ പൂജാരയെ പുറത്താക്കിയ താരവുമാണ് ഹേസല്‍വുഡ്. 2014 പരമ്പരയില്‍ രണ്ട് തവണ പുറത്താക്കിയതുള്‍പ്പെടെയാണിത്.

    ഇന്ത്യാ- ഓസീസ് പരമ്പര ജേതാക്കളെ പ്രവചിച്ച് അഫ്രീദി

    ഉസ്മാന്‍ ഖവാജ- ജസ്പ്രീത് ബൂംറ

    ഇരു താരങ്ങളുടെയും കരിയര്‍ മാറ്റിമറിച്ച വര്‍ഷമാണ് 2018, പ്രത്യേകിച്ചും ടെസ്റ്റ് ക്രിക്കറ്റില്‍. ആറ് ടെസ്റ്റുകളില്‍ നിന്നും 28 വിക്കറ്റുകളാണ് ബൂംറ പിഴുതിരിക്കുന്നത്. പാകിസ്താനെതിരായ പരമ്പരയില്‍ തന്റെ കരിയറിലെ മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് ഖവാജ. ഓസീസിന്റെ ഭാവിതാരമെന്നാണ് ഖവാജ അറിയപ്പെടുന്നത്. എന്നാല്‍ ബൂംറയെ ഖവാജ എങ്ങിനെ നേരിടുമെന്നത് കണ്ടറിയേണ്ടതുണ്ട്.

    രഹാനെ- ലിയോണ്‍

    ലോക ക്രിക്കറ്റില്‍ ഓസീസ് സ്പിന്നിനുണ്ടായ പ്രതാപം നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ഓസീസ് മണ്ണില്‍ മികവ് തെളിയിച്ച താരമാണ് ലിയോണ്‍. മത്സരത്തിന്റെ അവസാന ദിവസങ്ങളിലേക്ക് കളിയെത്തുമ്പോള്‍ ബാറ്റ്‌സ്മാന്മാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ താരത്തിനു കഴിയും. ഇന്ത്യയുടെ മധ്യനിരയെ താങ്ങി നിര്‍ത്തുന്ന താരമായ രഹാനയ്ക്ക് പ്രധാന വെല്ലുവിളി ഉയര്‍ത്തുന്നത് ലിയോണ്‍ തന്നെയാകും. കോഹ്‌ലി കഴിഞ്ഞാല്‍ ഇന്ത്യന്‍ ബാറ്റിങ്ങിന്റെ ശ്രദ്ധാകേന്ദ്രമാണ് രഹാനെ.

    ടിം പെയ്ന്‍- അശ്വിന്‍

    പ്രതാപ കാലത്തിന്റെ നിഴല്‍ മാത്രമായി മാറിയ ഓസീസിനെ തിരിച്ച് കൊണ്ടുവരാന്‍ ശ്രമിക്കുന്നവരില്‍ ഒന്നാം സ്ഥാനത്തുള്ള താരമാണ് ടിം പെയ്ന്‍. സ്വന്തം മണ്ണില്‍ മികച്ച റെക്കോര്‍ഡും താരത്തിനുണ്ട്. മധ്യനിരയില്‍ കളി നിയന്ത്രിക്കുകയും ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തുകയും ചെയ്യുന്ന താരമായ പെയ്‌നിനെ ആശ്രയിച്ചാകും പരമ്പരയിലെ ഓസീസ് പ്രകടനം. എന്നാല്‍ ഓസീസ് താരങ്ങളെ അവരുടെ നാട്ടില്‍ വെള്ളംകുടിപ്പിക്കാന്‍ തയ്യാറെടുക്കുന്ന അശ്വിനെ പെയിനിന് എങ്ങനെ മറികടക്കാനാകുമെന്നത് കണ്ടറിയേണ്ടതുണ്ട്. ഓസ്‌ട്രേലിയയില്‍ ആറ് മത്സരങ്ങളില്‍ നിന്ന് 21 വിക്കറ്റുകളാണ് അശ്വിന്‍ നേടിയിരിക്കുന്നത്.
    First published: