ഐസിസി വനിതാ ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്തെറിഞ്ഞാണ് ഇന്ത്യന്‍ പെണ്‍പട ലോകകപ്പില്‍ വരവറിയിച്ചത്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 19 ഓവറില്‍ മറികടന്നു. നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണ് പാകിസ്ഥാന്‍ നേടിയത്. ഇത് ഒരു ഓവര്‍ ശേഷിക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.
അര്‍ധസെഞ്ചുറി നേടി പുറത്താവാതെ നിന്ന ജെമീമ റോഡ്രിഗസിന്റെ ഉജ്വല പ്രകടനം ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി. 38 പന്തുകളില്‍ നിന്ന് എട്ട് ബൗണ്ടറിയുമായി പുറത്താവാതെ ജെമീമ 53 റണ്‍സെടുത്തു. ജെമീമയാണ് കളിയിലെ താരം. 20 പന്തില്‍ 31 റണ്‍സെടുത്ത റിച്ച ഘോഷും മികച്ച പ്രകടനം പുറത്തെടുത്തു.
. അവസാന ഓവറുകളില്‍ റിച്ചയും ജെമീമയും നടത്തിയ പ്രകടനമാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. പാകിസ്ഥാന് വേണ്ടി നഷ്‌റ സന്ധു രണ്ട് വിക്കറ്റെടുത്തപ്പോള്‍ സാദിയ ഇഖ്ബാല്‍ ഒരു വിക്കറ്റ് സ്വന്തമാക്കി.
ടോസ് നേടി ആദ്യം ബാറ്റുചെയ്ത പാകിസ്ഥാന്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടിയ നായിക ബിസ്മ മറൂഫിന്റെ പ്രകടനമാണ് പാകിസ്ഥാന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ബിസ്മ 55 പന്തുകളില്‍ നിന്ന് ഏഴ് ബൗണ്ടറിയുടെ സഹായത്തോടെ പുറത്താവാതെ 68 റണ്‍സെടുത്തു. ബിസ്മയ്‌ക്കൊപ്പം ആറാമതായി ക്രീസിലെത്തിയ അയേഷ നസീമും മികച്ച പ്രകടനം പുറത്തെടുത്തു. അയേഷ 24 പന്തുകളില്‍ നിന്ന് രണ്ട് വീതം സിക്‌സിന്റെയും ഫോറിന്റെയും അകമ്പടിയോടെ 43 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ഇന്ത്യയ്ക്കായി രാധ യാദവ് രണ്ടു വിക്കറ്റും ദീപ്തി ശർ, പൂജ വസ്ത്രകർ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.