IPL 2021| ഹർഷലിന് ഹാട്രിക്; മുംബൈയെ എറിഞ്ഞിട്ട് ആർസിബി; 54 റൺസ് ജയം
- Published by:Naveen
- news18-malayalam
Last Updated:
ഹാട്രിക് ഉൾപ്പെടെ നാല് വിക്കറ്റ് വീഴ്ത്തിയ ഹർഷൽ പട്ടേലാണ് മുംബൈയെ തോൽവിയിലേക്ക് തള്ളിയിട്ടത്. ജയത്തോടെ 10 കളികളിൽ നിന്നും 12 പോയിന്റുമായി ആർസിബി പ്ലേഓഫ് യോഗ്യത നേടുന്നതിൽ നിന്നും ഒരുപടി കൂടി അടുത്തു.
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ വമ്പൻ ജയം നേടി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. പേരുകേട്ട മുംബൈ ബാറ്റിംഗ് നിരയെ എറിഞ്ഞിട്ട ആർസിബി ബൗളർമാരാണ് അവർക്ക് 54 റൺസിന്റെ ജയം നേടിക്കൊടുത്തത്. 166 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് 18.1 ഓവറില്‍ 111 റണ്‍സെടുക്കാനേയായുള്ളൂ.
ഹാട്രിക് ഉൾപ്പെടെ നാല് വിക്കറ്റ് വീഴ്ത്തിയ ഹർഷൽ പട്ടേലാണ് മുംബൈയെ തോൽവിയിലേക്ക് തള്ളിയിട്ടത്. ജയത്തോടെ 10 കളികളിൽ നിന്നും 12 പോയിന്റുമായി ആർസിബി പ്ലേഓഫ് യോഗ്യത നേടുന്നതിൽ നിന്നും ഒരുപടി കൂടി അടുത്തു. ഐപിഎൽ രണ്ടാം പാദത്തിൽ തുടരെ മൂന്നാം മത്സരവും തോറ്റ മുംബൈയുടെ നില പരുങ്ങലിലായി. 10 കളികളിൽ നിന്നും എട്ട് പോയിന്റ് മാത്രമുള്ള മുംബൈ ഏഴാം സ്ഥാനത്തേക്ക് വീണു. ഇതോടെ നിലവിലെ ചാമ്പ്യന്മാർക്ക് ശേഷിക്കുന്ന നാല് മത്സരങ്ങളിലെ ജയത്തിനൊപ്പം മറ്റ് ടീമുകളുടെ പ്രകടനം കൂടി ആശ്രയിക്കണമെന്നായി.
advertisement
മറുപടി ബാറ്റിങിനറങ്ങിയ മുംബൈക്കായി രോഹിത് ശർമയും (43) ക്വിന്റൺ ഡീ കോക്കും (24) ചേർന്ന് തകർപ്പൻ തുടക്കമാണ് നൽകിയത്. എന്നാൽ ഇരുവരും നൽകിയ തകർപ്പൻ തുടക്കം പിന്നാലെ വന്ന മുംബൈ ബാറ്റർമാർക്ക് മുതലെടുക്കാൻ കഴിഞ്ഞില്ല. ആദ്യ വിക്കറ്റ് 57 റൺസിൽ നഷ്ടമായ മുംബൈക്ക് പിന്നീടുള്ള ഒമ്പത് വിക്കറ്റുകൾ വെറും 54 റൺസിനിടെയാണ് നഷ്ടമായത്. രോഹിത്, ഡീ കോക്ക് എന്നിവരെ കൂടാതെ മുംബൈ നിരയിൽ ഒരാൾക്ക് പോലും രണ്ടക്കം കടക്കാനായില്ല.
166 റൺസ് ലക്ഷ്യം വെച്ചിറങ്ങിയ മുംബൈക്കായി രോഹിത് ശർമയും ഡീ കോക്കും തകർപ്പൻ തുടക്കമാണ് നൽകിയത്. ആർസിബി ബൗളർമാർക്കെതിരെ ഇരുവരും തകർത്തടിച്ചതോടെ മുംബൈ സ്കോർ അഞ്ച് ഓവറിൽ തന്നെ 50 കടന്നു. ബൗളര്‍മാരെ മാറിമാറി പരീക്ഷിച്ചിട്ടും കോഹ്ലിക്ക് ബ്രേക്ക് ത്രൂ കണ്ടെത്താന്‍ കഴിഞ്ഞില്ല. പവർപ്ലേ ഓവറുകളിൽ തകർത്തടിച്ച മുംബൈ മത്സരം പെട്ടെന്ന് ജയിപ്പിച്ചെടുക്കും എന്നാണ് ഏവരും കരുതിയത്. എന്നാൽ ഏഴാം ഓവർ എറിയാൻ വന്ന ചഹൽ ഡീ കോക്കിനെ മാക്സ്‌വെല്ലിന്റെ കൈകളിൽ എത്തിച്ച് മുംബൈക്ക് ആദ്യ പ്രഹരം നൽകി.
advertisement
മറുവശത്ത് തകർത്തടിച്ച് മുന്നേറുകയായിരുന്നു രോഹിത്. എന്നാൽ മാക്‌സ്‌വെല്‍ എറിഞ്ഞ 10-ാം ഓവറില്‍ ഇഷാന്‍ കിഷന്‍റെ ഷോട്ടില്‍ ബോള്‍ തട്ടി കൈക്ക് പരിക്കേറ്റത് രോഹിത്തിന്റെ ഒഴുക്കുള്ള ഇന്നിങ്സിന് തടയിട്ടു എന്ന് പറയാം. പരിക്ക് പറ്റി രണ്ട് പന്തുകള്‍ക്കപ്പുറം ഹിറ്റ്‌മാന്‍ പുറത്തായി. മാക്സ്‌വെല്ലിന്റെ പന്തിൽ വമ്പനടിക്ക് ശ്രമിച്ച രോഹിതിനെ ബൗണ്ടറിലൈനിൽ പടിക്കൽ പിടികൂടിയതോടെ മുംബൈയുടെ സ്കോറിങ്ങിന്റെ വേഗം കുറഞ്ഞു. തൊട്ടടുത്ത ഓവറില്‍ ഇഷാൻ കിഷൻ ചഹലിന് മുന്നിൽ വീണതോടെ മുംബൈ പ്രതിരോധത്തിലായി.
പിന്നീട് സ്ഥാനക്കയറ്റം കിട്ടിയെത്തിയ ക്രുനാല്‍ പാണ്ഡ്യയും അനാവശ്യ ഷോട്ടിന് ശ്രമിച്ച് വിക്കറ്റ് വലിച്ചെറിഞ്ഞ് മടങ്ങി. അലക്ഷ്യമായി കളിച്ച ക്രുനാലിനെ മാക്‌സ്‌വെൽ ബൗൾഡാക്കുകയായിരുന്നു. ക്രീസിലുണ്ടായിരുന്ന സൂര്യകുമാർ യാദവിലയിരുന്നു മുംബൈയുടെ പ്രതീക്ഷയെങ്കിലും അനാവശ്യ ഷോട്ട് കളിച്ച് വിക്കറ്റ് വലിച്ചെറിയുകയായിരുന്നു താരം. വൈഡ് ലൈനിന് പുറത്ത് സിറാജ് എറിഞ്ഞ സ്ലോ ബോളില്‍ ബാറ്റുവെച്ച സൂര്യകുമാര്‍ ഷോര്‍ട് തേഡ് മാനില്‍ ചഹലിന്‍റെ കൈകളിലെത്തി.
advertisement
വെടിക്കെട്ട് വീരന്‍മാരായ കീറോണ്‍ പൊള്ളാര്‍ഡിന്‍റെയും ഹാര്‍ദിക് പാണ്ഡ്യയുടേയും മേലായി മുംബൈ ആരാധകർക്ക് പ്രതീക്ഷ. എന്നാൽ ഹർഷൽ പട്ടേൽ എറിഞ്ഞ 17-ാം ഓവർ മുംബൈ ആരാധകരുടെ പ്രതീക്ഷ പാടെ തകർത്തു. ആ ഓവറിൽ ഹാർദിക്കിനെയും പൊള്ളാർഡിനെയും പിന്നീട് വന്ന രാഹുൽ ചാഹറിനെയും മടക്കി ഹർഷൽ പട്ടേൽ ഹാട്രിക് തികച്ചതോടെ മുംബൈ തോൽവി ഉറപ്പിച്ചു.18-ാം ഓവറില്‍ ജസ്‌പ്രീത് ബുംറയെ മടക്കിയപ്പോൾ 19-ാം ഓവറിലെ ആദ്യ പന്തില്‍ തന്നെ മില്‍നെയുടെ കുറ്റി തെറിപ്പിച്ച് ഹർഷൽ ആർസിബിക്ക് വമ്പൻ ജയമൊരുക്കി കൊടുക്കുകയായിരുന്നു.
advertisement
ഹർഷൽ നാല് വിക്കറ്റും, ചഹല്‍ മൂന്നും മാക്‌സ്‌വെല്‍ രണ്ടും സിറാജ് ഓരോ വിക്കറ്റ് വീതവും നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ആർസിബി നിശ്ചിത 20 ഓവറിൽ 165 റൺസ് നേടി. ആർസിബിക്കായി ക്യാപ്റ്റൻ വിരാട് കോഹ്ലി (51), ഗ്ലെൻ മാക്‌സ്‌വെൽ (56) എന്നിവരുടെ അർധസെഞ്ചുറികൾ നേടി. ഇവരുടെ പ്രകടനത്തിൽ വമ്പൻ സ്കോറിലേക്ക് കുതിക്കുകയായിരുന്ന ആർസിബിയെ ഡെത്ത് ഓവറുകളിലെ മികച്ച പ്രകടനത്തിലൂടെയാണ് മുംബൈ പിടിച്ചുകെട്ടിയത്. മുംബൈക്കായി ബൗളിങ്ങിൽ ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് വീഴ്ത്തി.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 27, 2021 7:39 AM IST