ക്രിക്കറ്റ് രംഗത്ത് വിവാദ പരാമർശങ്ങൾ നടത്തുന്നതിന്റെ പേരിലും ട്രോളുകളിലൂടെ ടീമുകളെയും, കളിക്കാരെയും പരിഹസിക്കുന്നതിന്റെ കാര്യത്തിലും ഏറെ പ്രസിദ്ധനാണ് ഇംഗ്ലണ്ട് മുൻ നായകൻ മൈക്കൽ വോൺ. അതിനെല്ലാം കൃത്യമായി നല്ല ഉരുളക്കുപ്പേരി പോലുള്ള മറുപടികളും അദ്ദേഹത്തിന് ലഭിക്കാറുണ്ട്. ഈയിടെ ഫോക്സ് ക്രിക്കറ്റിന് നൽകിയ ഒരു അഭിമുഖത്തിൽ വോൺ നടത്തിയ ഒരു പരാമർശം ഇപ്പോൾ ചർച്ചയായിരിക്കുകയാണ്. ഈയിടെ നടന്ന ബോർഡർ- ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യയോടുള്ള ഓസ്ട്രേലിയയുടെ തോൽവിയാണ് വിഷയം.
ടെസ്റ്റ് പരമ്പരയിലെ പരാജയം ഓസ്ട്രേലിയയ്ക്ക് ഏറ്റ കനത്ത തിരിച്ചടിയായിരുന്നു. ഇന്ത്യയുടെ പ്രധാന താരങ്ങളാരുമില്ലാതിരുന്നപ്പോഴും ഓസ്ട്രേലിയയ്ക്ക് അവരെ പരാജയപ്പെടുത്തുവാന്‍ സാധിച്ചിരുന്നില്ല. ഇതിനെക്കുറിച്ച് മൈക്കല്‍ വോണ്‍ ഓസ്ട്രേലിയൻ കോച്ച് ജസ്റ്റിൻ ലാംഗറോട് തമാശയായി പറഞ്ഞത് ഇന്ത്യയുടെ മൂന്നാം ഇലവനോടാണ് ഓസ്ട്രേലിയ പരാജയപ്പെട്ടതെന്നാണ്. എന്നാല്‍ അതിന് മറുപടിയുമായി ജസ്റ്റിന്‍ ലാംഗര്‍ എത്തുകയായിരുന്നു.
"വോണ്‍ ഇത്തരത്തില്‍ ഇന്ത്യയെക്കുറിച്ച് രണ്ടാം നിരയെന്നോ മൂന്നാം നിരയെന്നോ എല്ലാം പറയുമെങ്കിലും സത്യാവസ്ഥ ക്രിക്കറ്റിനെ അത്രമേല്‍ ഇഷ്ടപ്പെടുന്ന ഒരു രാജ്യത്തെ ഒന്നര ബില്യണ്‍ ആളുകളില്‍ നിന്ന് അവസാന ഇലവനില്‍ ഇടം പിടിക്കണമെങ്കില്‍ അവര്‍ അത്രയും മികച്ച കളിക്കാരായിരിക്കണമെന്ന് എല്ലാവർക്കും അറിയാം. ഒരു പറ്റം മികച്ച പ്രതിഭയുള്ള താരങ്ങളെയാണ് ഞങ്ങളന്ന് ഗ്രൗണ്ടില്‍ കണ്ടത്. അവര്‍ അവരുടെ അവസരങ്ങള്‍ കൈക്കലാക്കുവാനായി തീവ്രതയോടെയാണ് മത്സരത്തെ സമീപിച്ചത്. നിര്‍ഭാഗ്യവശാല്‍ തങ്ങളന്ന് എതിര്‍ഭാഗത്തായിരുന്നു," ലാംഗർ പറഞ്ഞു.
ആദ്യ ടെസ്റ്റിൽ ഇന്ത്യ ഓസ്ട്രേലിയയോട് ദയനീയമായാണ് പരാജയപ്പെട്ടത്. രണ്ടാം ഇന്നിങ്സിൽ വെറും 36 റൺസിനാണ് ഇന്ത്യ പുറത്തായത്. അതിനുശേഷം വിരാട് കോഹ്‌ലി നാട്ടിലേക്ക് മടങ്ങി. ശേഷം നായകസ്ഥാനത്തെത്തിയ അജിൻക്യ രഹാനെ യുവനിരയെ മികച്ച രീതിയിൽ മുന്നോട്ട് നയിച്ചുകൊണ്ട് രണ്ടാം ടെസ്റ്റ് കൈക്കലാക്കി. തൊട്ടടുത്ത ടെസ്റ്റ് സമനിലയിൽ ആയതോടെ അവസാന ടെസ്റ്റ് നിർണായകമാവുകയായിരുന്നു. 32 വർഷമായി ഓസ്ട്രേലിയ തോൽവി അറിയാത്ത ഗാബ്ബയിലായിരുന്നു അവസാന ടെസ്റ്റ്.
ഇന്ത്യൻ ടീമിലാണെങ്കിൽ പ്രധാന സീനിയർ താരങ്ങൾ ആരും തന്നെ ഉണ്ടായിരുന്നില്ല. യുവനിരയുടെ തകർപ്പൻ പ്രകടനങ്ങളിലൂടെ ഇന്ത്യ ചരിത്ര വിജയം സ്വന്തമാക്കുകയായിരുന്നു. യുവ വിക്കറ്റ് കീപ്പർ റിഷഭ് പന്തിന്റെ പുറത്താകാതെയുള്ള തകർപ്പൻ ബാറ്റിങ് പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്ക് കൈപിടിച്ചു നടത്തിയത്.
ബൗളിങ്ങിൽ യുവതാരങ്ങളായ മുഹമ്മദ് സിറാജും, നടരാജനും, ഷർദുൽ താക്കൂറും തകർപ്പൻ പ്രകടനങ്ങൾ കാഴ്ചവെച്ചു. ടീമില്‍ മുന്‍നിര ബൗളര്‍മാരുടെ അഭാവത്തില്‍ സിറാജ് ആയിരുന്നു ഇന്ത്യയുടെ ബൗളിങ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. ഓസ്‌ട്രേലിയയുടെ ബാറ്റിങ്ങ് നിരയെ തകര്‍ത്തെറിയുകയും രണ്ടാം ഇന്നിങ്ങ്‌സില്‍ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കാനും അദ്ദേഹത്തിന് സാധിച്ചു. അതുവഴി ഓസ്ട്രേലിയയുടെ ഇന്നിങ്ങ്‌സ് 294ന് അവസാനിപ്പിച്ചത് മത്സരത്തില്‍ നിര്‍ണായകമായിരുന്നു. ഇന്ത്യ, ഓസ്ട്രേലിയയുടെ കോട്ടയായ ഗാബയില്‍ അവസാന ദിവസം വിജയലക്ഷ്യമായ 328 റണ്‍സ് മറികടന്നു ചരിത്രം കുറിച്ചു. 32 വര്‍ഷത്തിനിടെ ആദ്യ വിജയമാണ് ഇന്ത്യ ഗാബയില്‍ നേടിയത്.
English summary: Justin Langer replied to Michael Vaughan when he jokingly asked there was no shame for Australia in losing to India's '3rd XI' during the Test series
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Justin Langer, Michael Vaughan