അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഇപ്പോഴും ലോകമൊട്ടാകെ വന്‍ ആരാധക പിന്തുണയുള്ള വ്യക്തിയാണ് മുന്‍ ഇന്ത്യന്‍ നായകന് എം എസ് ധോണി. ധോണിക്ക് കീഴില്‍ ഒരുപാട് നേട്ടങ്ങള്‍ ഇന്ത്യന്‍ ടീം നേടിയിട്ടുണ്ട്. 2011 ഏപ്രില്‍ 2 അര്‍ദ്ധരാത്രിയില്‍ ഒരു രാജ്യത്തിന്റെ 28 വര്‍ഷം നീണ്ട ക്രിക്കറ്റ് മോഹങ്ങള്‍ വിരാമമിട്ട ഇന്ത്യന്‍ നായകന് ധോണിയുടെ ഫിനിഷിങ് സിക്സര്‍ ഇന്നും ആരാധകരുടെ മനസ്സില്‍ കുളിരുള്ള ഓരോര്മയാണ്. കിരീടം വെക്കാത്ത രാജാവായി കരിയര്‍ അവസാനിപ്പിക്കേണ്ടി വരുമായിരുന്ന ക്രിക്കറ്റിലെ ദൈവം എന്ന് കരുതുന്ന സച്ചിന് തെണ്ടുല്‍ക്കര്‍ക്ക് ഒരു ലോക ചാമ്പ്യന്‍ പട്ടം നേടിക്കൊടുക്കാന്‍ ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘത്തിന് കഴിഞ്ഞു.
നിലവിലെ ഇന്ത്യന്‍ ടീമിലെ ഒട്ടേറെ മുന്‍ നിര താരങ്ങള്‍ ധോണിക്ക് കീഴില്‍ കരിയര്‍ ആരംഭിച്ചവരാണ്. വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര ഇവരെല്ലാം ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും. ഇവരെല്ലാം തന്നെ എം എസ് ധോണി എന്ന നായകന് അവരുടെ കരിയറില്‍ എത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന് തുറന്ന് സമ്മതിച്ചിട്ടുള്ളതുമാണ്. ഇത്തരത്തില്‍ ധോണിക്ക് കീഴില്‍ അരങ്ങേറ്റം നടത്തിയ മറ്റൊരു ഇന്ത്യന്‍ താരമാണ് കെ എല്‍ രാഹുല്‍. ധോണി ടെസ്റ്റില്‍ നിന്ന് വിരമിച്ച 2014ലെ മെല്‍ബണ്‍ ടെസ്റ്റിലാണ് കെ എല്‍ രാഹുല്‍ അരങ്ങേറ്റം കുറിക്കുന്നത്.
ഇപ്പോഴിതാ ധോണിക്ക് വേണ്ടിയാണെങ്കില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ വെടിയേല്‍ക്കാന്‍ തങ്ങള്‍ തയ്യാറാവുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കെ എല്‍ രാഹുല്‍. 'ഒരുപാട് നേട്ടങ്ങള്‍ ധോണി സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന് വേണ്ടിയാണെങ്കില്‍ കളിക്കാര്‍ മറുത്തൊന്ന് ആലോചിക്കാതെ വെടിയേല്‍ക്കാന്‍ തയ്യാറാകുന്നു എന്നതാണ് അദേഹത്തിന്റെ ഏറ്റവും വലിയ നേട്ടം. ക്യാപ്റ്റന്‍ എന്ന് ആരെങ്കിലും പറയുന്ന നിമിഷം എന്റെ മനസിലേക്ക് വരുന്നത് ധോണിയുടെ മുഖമാണ്. തന്റെ ജീവിതത്തിലെ കയറ്റിറക്കങ്ങളിലും വിനയം കൈവിടാതെ നിന്ന അദ്ദേഹത്തിന്റെ ശൈലിയാണ് അദ്ദേഹത്തില്‍ നിന്ന് ഞാന്‍ പഠിക്കുന്നത്. തന്റെ ജീവിതത്തില്‍ മറ്റെന്തിനേക്കാളും കൂടുതല്‍ പ്രാധാന്യം അദ്ദേഹം രാജ്യത്തിന് നല്കുന്നു എന്നത് അവിശ്വസനീയമാണ്'- രാഹുല്‍ പറഞ്ഞു.
നിലവില്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയ്ക്കായുള്ള ഇന്ത്യന്‍ സംഘത്തിനൊപ്പമാണ് രാഹുല്‍. ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് പരിക്കേറ്റതിനാല്‍ രാഹുലിന് പ്ലേയിങ് ഇലവനിലേക്ക് എത്താനുള്ള സാധ്യത തെളിയുന്നുണ്ട്.
ഇത്തരത്തില്‍ ഇന്ത്യന്‍ ടീമിന്റെ നിലവിലെ നായകനായ വിരാട് കോഹ്ലിയും ധോണിയും തമ്മിലുള്ള ആത്മബന്ധവും എല്ലാവര്ക്കും സുപരിചിതമാണ്. ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ കളിച്ചാണ് കോഹ്ലി തന്റെ കരിയര്‍ തുടങ്ങുന്നത്. തന്റെ തുടക്കകാലത്ത് ധോണി തന്ന പിന്തുണയുടെ ബലം കൊണ്ടാണ് ഇത്രയും വലിയ താരമായത് എന്ന് കോഹ്ലി പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്. പിന്നീട് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ധോണിയുടെ പിന്‍ഗാമിയായി എത്തിയപ്പോഴും, കളിക്കിടയില്‍ നിര്‍ണായക ഘട്ടങ്ങളില്‍ ധോണിയോട് അഭിപ്രായം ചോദിച്ച് തീരുമാനമെടുക്കുന്ന കോഹ്ലിയെയാണ് പലപ്പോഴും കാണാന്‍ സാധിച്ചിട്ടുള്ളത്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.