ലണ്ടന്‍: ലോകകപ്പിലെ ലീഗ് ഘട്ടത്തില്‍ ഇന്ത്യയുടെ ഏകതോല്‍വി ആതിഥേയരായ ഇംഗ്ലണ്ടിനോടായിരുന്നു. എന്നാല്‍ മത്സരം അവസാനിച്ചതിനു പിന്നാലെ പാകിസ്ഥാന് സെമിയിലെത്താതിരിക്കാന്‍ ഇന്ത്യ മത്സരം മനപൂര്‍വ്വം തോറ്റുകൊടുത്തതാണെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ലോകകപ്പില്‍ നിന്ന് പാകിസ്ഥാന് പുറത്തായതിനു പിന്നാലെ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് പാക് നായകന് സര്‍ഫ്രാസ് അഹമ്മദ്.
ഇന്ത്യ ഇംഗ്ലണ്ടിനോട് കരുതിക്കൂട്ടി തോറ്റതാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും അത്തരത്തിലുളള പ്രചരണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. 'അങ്ങനെ പറയുന്നത് ശരിയല്ല. ഞങ്ങള്‍ കാരണമാണ് ഇന്ത്യ മനപ്പൂര്‍വ്വം തോറ്റതെന്ന് എനിക്ക് തോന്നുന്നില്ല. ഇംഗ്ലണ്ട് ജയിക്കാനായി നല്ല രീതിയില്‍ കളിച്ചു.' സര്‍ഫ്രാസ് പറഞ്ഞു. മികച്ച പ്രകടനം നടത്തിയിട്ടും സെമി കാണാതെ പുറത്താകേണ്ടി വന്നത് ദൗര്‍ഭാഗ്യകരമാണെന്നും പാക് നായകന് പ്രതികരിച്ചു.
ലോകകപ്പിന്റെ തുടക്കത്തില്‍ കനത്ത തിരിച്ചടി നേരിട്ട പാകിസ്ഥാന് രണ്ടാം പകുതി ആയപ്പോഴേക്കും തുടര്‍ ജയങ്ങളുമായി എത്തിയിരുന്നെങ്കിലും സെമിയില്‍ കടക്കാന്‍ കഴിഞ്ഞിരുന്നില്ല. പോയിന്റ് പട്ടികയില്‍ ന്യൂസിലന്‍ഡിനും പാകിസ്ഥാനും തുല്യപോയിന്റാണെങ്കിലും നെറ്റ്റണ്‍റേറ്റാണ് തിരിച്ചടിയായി മാറിയത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.