അർജന്റീനയിൻ വിജയങ്ങൾക്ക് പിന്നിലെ സ്കലോണിയൻ തന്ത്രം
- Published by:Jayesh Krishnan
- news18-malayalam
Last Updated:
എതിരാളികള്‍ മെസിയെ പൂട്ടാനുള്ള തന്ത്രങ്ങൾ മെനയുമ്പോൾ ആവനാഴിയിലെ അസ്ത്രങ്ങള്‍ പോലെ പുതു നിരയെ ഇറക്കി കളംപിടിക്കുന്ന സ്കലോണിയൻ തന്ത്രങ്ങള്‍
മെസിയെ പൂട്ടിയാൽ അർജന്റീനയെ വീഴ്ത്താമെന്ന തന്ത്രങ്ങളെ പൊളിച്ചെഴുതിയാണ് അർജന്‍റീനൻ കോച്ച് ലയണൽ സ്കലോണിയുടെ ഫൈനൽവരെയുള്ള മുന്നേറ്റങ്ങൾ. എതിരാളികള്‍ മെസിയെ പൂട്ടാനുള്ള തന്ത്രങ്ങൾ മെനയുമ്പോൾ ആവനാഴിയിലെ അസ്ത്രങ്ങള്‍ പോലെ പുതു നിരയെ ഇറക്കി കളംപിടിക്കുന്ന സ്കലോണിയൻ തന്ത്രങ്ങളാണ് ഈ ലോകകപ്പിൽ കണ്ടത്.
മെസിക്കുള്ള പ്രാധാന്യം കുറയ്‌ക്കാതെ താരത്തിന് ബോക്‌സിനരികിലായി കൂടുതൽ സ്വാതന്ത്ര്യം നൽകിയും മധ്യനിരയിൽ റോഡ്രിഗോ ഡി പോളിന് നിർണായകസ്ഥാനം നൽകിയും സ്‌കലോണി അർജന്റീനയുടെ കളിശൈലി മാറ്റിയെഴുതി.
എയ്‌ഞ്ചൽ ഡി മരിയ, ജൂലിയൻ അൽവാരെസ്, ലിയാൻഡ്രോ പരദെസ്, മക് അലിസ്റ്റർ, എൺസോ ഫെർണാണ്ടസ് എന്നിവരെ ടീമിന് ആവശ്യമുള്ളപ്പോഴൊക്കെ കൃത്യമായി ഉപയോഗപ്പെടുത്തിയാണ് സ്‌കലോണിയുടെ നേതൃത്വത്തിൽ അർജന്റീനയുടെ ഫൈനലിലേക്കുള്ള കുതിപ്പ്.
advertisement
2018 ലോകകപ്പിൽ ഫ്രാൻസിനോട് പ്രീക്വാർട്ടറിൽ തോറ്റതോടെ കോച്ച് ഹോർജെ സാമ്പവോളി തെറിച്ചതോടെ സഹപരിശീലകരായ സ്‌കലോണിയെയും പാബ്ലോ ഐമറെയും താൽക്കാലിക ചുമതലയേൽപ്പിച്ചു. 2019ലെ കോപ്പയില്‍ സെമിയിൽ ബ്രസീലിനോട് കീഴടങ്ങിയശേഷം 36 കളികളിൽ തോൽവിയറിയാതെയാണ് ഖത്തറിലെത്തിയത്.
2021ൽ 28 വർഷത്തെ കിരീടവരൾച്ച അവസാനിപ്പിച്ച് കോപ്പ അമേരിക്കയും നേടി. ഇറ്റലിയെ വീഴ്‌ത്തി ഫൈനലിസിമ ട്രോഫിയും അർജന്റീന കൈവരിച്ചു. ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ കാലിടറിയെങ്കിലും പിന്നീടുള്ള എല്ലാ മത്സരങ്ങളിലും തങ്ങൾക്ക് മേല്‍ എതിരാള്‍ക്ക് ആധിപത്യം സ്ഥാപിക്കാൻ അവസരമൊരുക്കാതെയാണ് ഫൈനൽവരെയെത്തിയത്.
advertisement
ലോകകപ്പ് ഫൈനലിൽ ഇടംപിടിച്ചിട്ടും സ്‌കലോണി ആഘോഷത്തിലല്ല. ഇനിയും ഒരു കടമ്പകൂടി കടക്കാനുണ്ടെന്നാണ് സ്‌കലോണിയുടെ പ്രതികരണം. ”മെസിയുടെ അവസാന ലോകകപ്പാണിതെങ്കില്‍ വിജയത്തോടെ യാത്രയയക്കാനാണ് ശ്രമിക്കുക. എല്ലാ താരങ്ങളോടും ഞാന്‍ കടപ്പെട്ടിരിക്കും. ടീമിനെ ഇവിടെ വരെയെത്തിച്ചത് അവരാണ്. ലോകകപ്പ് നേടിയില്ലെങ്കില്‍ പോലും അവര്‍ക്ക് അഭിമാനിക്കാം.” സ്‌കലോണി പറഞ്ഞു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 18, 2022 6:11 PM IST