ന്യൂഡൽഹി: ബി.സി.സി.ഐ പ്രസിഡന്റായി സൗരവ് ഗാംഗുലിയെ തെരഞ്ഞെടുക്കാൻ ധാരണ. വിവിധ സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. അമിത് ഷായുടെ മകന്‍ ജയ് ഷാ സെക്രട്ടറിയാകും. കേന്ദ്ര സഹമന്ത്രിയും ബിസിസിഐ മുൻ പ്രസിഡന്റുമായ അനുരാഗ് ഠാക്കൂറിന്റെ സഹോദരൻ ധുമാൽ ട്രഷറർ ആകുമെന്നും സൂചനയുണ്ട്. ഈ മാസം 23നാണ് ബിസിസിഐ തെരഞ്ഞെടുപ്പ്.
നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനം ഇന്നാണ്. ധാരണയായ സാഹചര്യത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മറ്റാരും പത്രിക സമര്‍പ്പിക്കില്ലെന്നാണ് സൂചന.
നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ആണ് ഗാംഗുലി. തെരഞ്ഞെടുക്കപ്പെട്ടാൽ 2020 വരെയാകും ഗാംഗുലിയുടെ കാലാവധി.
കര്‍ണാടകത്തിലെ ബ്രിജേഷ് പട്ടേലിനെ പിന്തള്ളിയാണ് ഗാംഗുലി ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്. കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ് ബിസിസിഐ ജോയിന്റ് സെക്രട്ടറിയാകുമെന്നും റിപ്പോർട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.