WTC Final 2021 | കോവിഡ് 19 പ്രോട്ടോക്കോൾ പുറത്തിറക്കി ഐസിസി; ജൂൺ 3ന് ഇന്ത്യൻ ടീം ഇംഗ്ലണ്ടിലെത്തും
- Published by:Asha Sulfiker
- news18-malayalam
Last Updated:
ഇംഗ്ലണ്ടിൽ കോവിഡ് വ്യാപനം കുറവുള്ളതിനാൽ ഫൈനൽ മത്സരം കാണാൻ ആരാധകർക്ക് പ്രവേശനമുണ്ടാകും. 4000 പേർക്കാണ് ഫൈനലിലേക്ക് പ്രവേശനമുള്ളത്.
ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിനായി ഒരുങ്ങുന്ന ഇന്ത്യന്‍ ടീം ജൂണ്‍ മൂന്നിന് ഇംഗ്ലണ്ടിലെത്തും. ജൂണ്‍ 18നാണ് ഫൈനൽ മത്സരം തുടങ്ങുന്നത്. ഇംഗ്ലണ്ടിലെ സതാംപ്ടണിലെ ഹാംഷെയര്‍ ബൗളില്‍ വച്ചാണ് ഇന്ത്യയും ന്യൂസിലന്‍ഡും ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ഇംഗ്ലണ്ടിലേക്ക് പുറപ്പെടാൻ ഇരിക്കുന്ന ഇന്ത്യൻ ടീം നിലവിൽ മുംബൈയിൽ ക്വാറൻ്റീനിലാണ്. ഇംഗ്ലണ്ടിലേക്ക് പോകുന്ന ഇന്ത്യൻ പുരുഷ ടീമിനൊപ്പം ഇന്ത്യയുടെ വനിതാ ടീം കൂടിയുണ്ടാകും. വനിതാ ടീമിനും ഇതേ സമയത്ത് ഇംഗ്ലണ്ടിൽ പരമ്പരയുണ്ട്. ചാർട്ടേഡ് വിമാനത്തിലായിരിക്കും ടീം ഇംഗ്ലണ്ടിലേക്ക് തിരിക്കുക. കോവിഡ് പ്രതിസന്ധി മൂലം ഇരു ടീമുകൾക്കും വെവ്വേറെ വിമാനങ്ങൾ ഒരുക്കാൻ പ്രായോഗികമായി ബുദ്ധിമുട്ട് ഉള്ളത് കൊണ്ടാണ് ഇന്ത്യയുടെ ഇരു ടീമുകളും ഒരേ വിമാനത്തിൽ ഇംഗ്ലണ്ടിലേക്ക് പറക്കുക.
ഇതിനിടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായുള്ള ജൈവ സുരക്ഷാ നടപടികളും ഇളവുകളും ഐസിസി പുറത്തിറക്കി. ജൂൺ മൂന്നിന് ഇംഗ്ലണ്ടിലെത്തിയാൽ ഉടൻ തന്നെ ഇന്ത്യൻ ടീമിലെ കളിക്കാരും സപ്പോർട്ട് സ്റ്റാഫുകളും ഐസൊലേഷന് വിധേയരാകുമെന്നും ഐസിസി അറിയിച്ചു. എന്നാൽ ഐസൊലേഷൻ എത്ര ദിവസത്തേക്കായിരിക്കുമെന്ന് ഐ.സി.സി വ്യക്തമാക്കിയിട്ടില്ല.
ഇംഗ്ലണ്ടിലേക്ക് വരുന്ന ഇന്ത്യന്‍ താരങ്ങള്‍ കോവിഡ് ആർടിപിസിആർ നെഗറ്റീവ് ടെസ്റ്റ് കയ്യിൽ കരുതണം. നിലവില്‍ മുംബൈയിലെ ഒരു ഹോട്ടലില്‍ രണ്ടാഴ്ചത്തെ ക്വാറന്റീനില്‍ കഴിയുന്ന ടീമിലെ താരങ്ങൾക്ക് കൃത്യമായ ഇടവേളകളില കോവിഡ് പരിശോധനകള്‍ക്കും വിധേയരാക്കുന്നുണ്ട്. ഇംഗ്ലണ്ടിൽ എത്തിയാൽ ഇന്ത്യൻ താരങ്ങൾ ഫൈനല്‍ വേദിയായ സതാംപ്ടണിലെ ഹോട്ടലിലാകും നിരീക്ഷണത്തില്‍ കഴിയുക. കൂടാതെ പരിശോധനകള്‍ക്കും വിധേയരാവും. ഓരോ റൗണ്ട് നെഗറ്റീവ് ടെസ്റ്റുകള്‍ക്കു ശേഷം മാത്രമേ പരിശീലനം നടത്താൻ അനുവദിക്കുകയുള്ളൂ. തുടക്കത്തില്‍ ചെറിയ ഗ്രൂപ്പുകളിലായി തിരിച്ചായിരിക്കും താരങ്ങളുടെ പരിശീലനം. ഈ സമയത്തെല്ലാം എല്ലാവരും ബയോ ബബിളിനുള്ളില്‍ തന്നെയായിരിക്കും.
advertisement
ന്യൂസിലാന്‍ഡ് ടീം നേരത്തേ തന്നെ ഇംഗ്ലണ്ടിലെത്തിയിട്ടുണ്ട്. ഇംഗ്ലണ്ടുമായി രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയ്ക്കായാണ് അവർ ഇംഗ്ലണ്ടിൽ എത്തിയിരിക്കുന്നത്. ജൂൺ രണ്ടിനും 14നും ഇടയിലാണ് ഇംഗ്ലണ്ട് - ന്യൂസീലൻഡ് ടെസ്റ്റ് പരമ്പര. ഇതിനുശേഷം ജൂൺ 15ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്റെ ബയോ ബബിളിൽ നിന്ന് കിവീസ് താരങ്ങളെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ബയോ ബബിളിലേക്ക് മാറ്റും. ഇംഗ്ലണ്ടിൽ കളിക്കുന്ന ഈ പരമ്പര ന്യൂസിലൻഡ് ടീമിന് ഫൈനൽ മത്സരത്തിന് മുൻപ് തന്നെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ഉള്ള അവസരം നൽകുന്നുണ്ട്.
advertisement
രണ്ടു വര്‍ഷത്തിലേറെയായി നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയാണ് ഇന്ത്യയും കിവീസും ഫൈനലിലേക്കു യോഗ്യത നേടിയിരിക്കുന്നത്. ഇന്ത്യ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്തപ്പോള്‍ ന്യൂസിലാന്‍ഡിനായിരുന്നു രണ്ടാംസ്ഥാനം. നിലവിലെ ടെസ്റ്റ് റാങ്കിംഗിലും ഇരു ടീമുകളും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ ആണ്.
ഇംഗ്ലണ്ടിൽ കോവിഡ് വ്യാപനം കുറവുള്ളതിനാൽ ഫൈനൽ മത്സരം കാണാൻ ആരാധകർക്ക് പ്രവേശനമുണ്ടാകും. 4000 പേർക്കാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് പ്രവേശനമുള്ളത്. ടിക്കറ്റുകൾ ഒക്കെ വളരെ പെട്ടെന്ന് തന്നെ വിറ്റ് പോകുന്നുണ്ട്. ഒരു ടിക്കറ്റിന് രണ്ട് ലക്ഷം രൂപ വരെയാണ് മൂല്യം. ഏജൻ്റുമാരിൽ നിന്ന് രണ്ട് ലക്ഷം രൂപയ്ക്ക് വരെ ടിക്കറ്റ് വാങ്ങാൻ ആളുകൾ തയ്യാറാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഐസിസിയുടെ പക്കൽ ഉള്ള ടിക്കറ്റുകൾ അല്ലാതെ വിൽപനക്ക് വച്ചിരിക്കുന്ന ടിക്കറ്റുകളാണ് വലിയ വിളക്ക് വിറ്റുപോകുന്നത്.
advertisement
Summary: Indian contingent to reach England for Test Championship Final by June 3; ICC reveals the Covid protocols for the tournament final
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 30, 2021 10:26 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
WTC Final 2021 | കോവിഡ് 19 പ്രോട്ടോക്കോൾ പുറത്തിറക്കി ഐസിസി; ജൂൺ 3ന് ഇന്ത്യൻ ടീം ഇംഗ്ലണ്ടിലെത്തും