'എന്റെ മകന്റെ കരിയര്‍ ഏറെക്കുറെ അവസാനിച്ചിരിക്കുന്നു', സ്റ്റുവര്‍ട്ട് ബ്രോഡിന്റെ പിതാവ് തന്നോട് പറഞ്ഞ വാക്കുകള്‍ യുവരാജ് സിങ്ങ് വെളിപ്പെടുത്തുന്നു
'എന്റെ മകന്റെ കരിയര്‍ ഏറെക്കുറെ അവസാനിച്ചിരിക്കുന്നു', സ്റ്റുവര്‍ട്ട് ബ്രോഡിന്റെ പിതാവ് തന്നോട് പറഞ്ഞ വാക്കുകള്‍ യുവരാജ് സിങ്ങ് വെളിപ്പെടുത്തുന്നു
നിനക്ക് എങ്ങനെയായിരിക്കും ഫീല്‍ ചെയ്യുകയെന്നു എനിക്കറിയാം. കാരണം എനിക്കു അഞ്ചു സിക്സറുകള്‍ നേരത്തേ വഴങ്ങേണ്ടി വന്നിട്ടുണ്ട്. നീ ഇംഗ്ലണ്ടിന്റെ ഭാവി താരങ്ങളിലൊരാളാണ്.
2007ല്‍ നടന്ന പ്രഥമ ടി20 ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലെ സ്റ്റുവര്‍ട്ട് ബ്രോഡ് എറിഞ്ഞ 19ആം ഓവര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. ഈ ഓവറിലാണ് ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് ഒരോവറില്‍ ആറു സിക്സറുകളുമായി ലോക റെക്കോര്‍ഡ് കുറിച്ചത്. ഇതിലൂടെ യുവരാജ് സിങ്ങ് ക്രിക്കറ്റിലെ ഏറ്റവും ചെറിയ ഫോര്‍മാറ്റില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമായി മാറി. ബ്രോഡിന്റെ ഓവറിന് തൊട്ടുമുമ്പത്തെ ഓവറില്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ആന്‍ഡ്രു ഫ്ലിന്റോഫ് യുവിയുമായി കൊമ്പു കോര്‍ത്തു സംസാരിച്ചിരുന്നു. ഇതിന്റെ അരിശം മുഴുവന്‍ യുവി തൊട്ടടുത്ത ഓവറില്‍ ബ്രോഡിനെതിരേ തീര്‍ക്കുകയായിരുന്നു.
ഈ സംഭവത്തിന് ശേഷം സ്റ്റുവര്‍ട്ട് ബ്രോഡിന്റെ പിതാവും മാച്ച് റഫറിയും മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്ററുമായ ക്രിസ് ബ്രോഡ് തന്നോട് പ്രതികരിച്ചതെങ്ങനെയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് യുവരാജ് ഇപ്പോള്‍. അടുത്തിടെ നടന്ന അഭിമുഖത്തിലാണ് ക്രിസ് ബ്രോഡ് തന്നോട് തന്നോട് പറഞ്ഞ വാക്കുകള്‍ എന്താണെന്ന് യുവരാജ് വെളിപ്പെടുത്തിയത്. 'അന്നത്തെ ലോകകപ്പിലെ ഓസ്ട്രേലിയക്കെതിരായ സെമിഫൈനലില്‍ മാച്ച് റഫറി ക്രിസ് ബ്രോഡ് ആയിരുന്നു. എന്റെ മകന്റെ കരിയര്‍ ഏറെക്കുറെ അവസാനിപ്പിച്ചതിന് നന്ദിയെന്ന് അദ്ദേഹം തന്നോട് പറഞ്ഞിരുന്നുവെന്നും താന്‍ ധരിച്ച ജേഴ്സി സ്റ്റുവര്‍ട്ട് ബ്രോഡിന് നല്കാന് അദ്ദേഹം അഭ്യര്‍ത്ഥിച്ചുവെന്നും യുവരാജ് സിങ്ങ് വെളിപ്പെടുത്തി. ഒരോവറില്‍ ആറ് സിക്സ് നേടവെ ഞാന്‍ ധരിച്ച ജേഴ്സി അവന് നല്‍കണമെന്ന് ക്രിസ് ബ്രോഡ് ആവശ്യപെട്ടിരുന്നു. ഞാന്‍ ജേഴ്സി നല്‍കുകയും അതില്‍ ഒരു കുറിപ്പെഴുതുകയും ചെയ്തു'- യുവരാജ് സിങ്ങ് പറഞ്ഞു.
'നിനക്ക് എങ്ങനെയായിരിക്കും ഫീല്‍ ചെയ്യുകയെന്നു എനിക്കറിയാം. കാരണം എനിക്കു അഞ്ചു സിക്സറുകള്‍ നേരത്തേ വഴങ്ങേണ്ടി വന്നിട്ടുണ്ട്. നീ ഇംഗ്ലണ്ടിന്റെ ഭാവി താരങ്ങളിലൊരാളാണ്. നീ മഹത്തായ കാര്യങ്ങള്‍ ചെയ്യുമെന്ന് എനിക്കുറപ്പുണ്ട്'- ഇത്രയുമായിരുന്നു യുവിയുടെ വാക്കുകള്‍.
വ്യക്തിപരമായ കാര്യമായി ഇതിനെ കാണരുതെന്ന് താന്‍ ക്രിസ് ബ്രോഡിനോട് പറയുകയും ചെയ്തതായി യുവി വ്യക്തമാക്കി. 'ഇപ്പോള്‍ നോക്കൂ ടെസ്റ്റില്‍ 500 ലധികം വിക്കറ്റ് അവന് നേടിയിട്ടുണ്ട്. അന്നു സ്റ്റുവര്‍ട്ടിനു നേരിട്ടത് ആര്‍ക്കും സംഭവിക്കാവുന്നതാണ്. എന്നാല്‍ ഇതു മറികടന്ന് ശക്തമായി മടങ്ങിവരണം. നിങ്ങള്‍ക്കു ഒരു മോശം ദിവസമുണ്ടായിരിക്കാം. അങ്ങനെയുണ്ടായാല്‍ എന്താണ് യഥാര്‍ഥത്തില്‍ സംഭവിക്കുന്നതെന്നു മനസ്സിലാക്കാന്‍ അയാള്‍ക്കു മാത്രമേ സാധിക്കുകയുള്ളൂ'- യുവരാജ് കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തോടെ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയവരുടെ പട്ടികയില്‍ കര്ട്ലി ആംബ്രോസിനെ പിന്നിലാക്കി ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ആറാമത്തെ ബൗളറെന്ന റെക്കോര്‍ഡ് ബ്രോഡ് സ്വന്തമാക്കി. 563 വിക്കറ്റ് നേടിയ ഓസ്ട്രേലിയന്‍ ഇതിഹാസം ഗ്ലെന്‍ മഗ്രാത്തും 616 വിക്കറ്റ് നേടിയ സഹതാരം ജെയിംസ് ആന്‍ഡേഴ്സണുമാണ് ബ്രോഡിന് ഇനി മറികടക്കാനുള്ളത്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.