• HOME
  • »
  • NEWS
  • »
  • sports
  • »
  • 'മുപ്പതാം വയസ്സില്‍ തന്നെ കോഹ്ലി ഇതിഹാസമായിരിക്കുന്നു', വാനോളം പ്രശംസിച്ച് യുവരാജ് സിംഗ്

'മുപ്പതാം വയസ്സില്‍ തന്നെ കോഹ്ലി ഇതിഹാസമായിരിക്കുന്നു', വാനോളം പ്രശംസിച്ച് യുവരാജ് സിംഗ്

'എന്റെ മുന്നില്‍ പരിശീലനം നടത്തിയാണ് അവന്‍ വളര്‍ന്നുവന്നത്. കഠിനാധ്വാനിയായ താരമാണവന്‍.'

yuvraj singh

yuvraj singh

  • Share this:
    ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ പിന്‍ഗാമിയെന്നാണ് വിരാട് കോഹ്ലിക്കുള്ള വിശേഷണം. ഏകദിനത്തിലും ടെസ്റ്റിലും ഏറ്റവും കൂടുതല്‍ റണ്‍സെന്ന റെക്കോര്‍ഡ് സച്ചിന്റെ പേരിലാണെങ്കിലും ടി20 റണ്‍വേട്ടയില്‍ കോഹ്ലിയാണ് ഒന്നാമത്. ക്രിക്കറ്റിലെ റെക്കോര്‍ഡുകളുടെ കാര്യത്തിലും സച്ചിന് എതിരാളിയായി വളര്‍ന്നിരിക്കുകയാണ് കോഹ്ലി. ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഇന്റര്‍നെറ്റില്‍ തിരയുന്ന ക്രിക്കറ്ററാണ് കോഹ്ലി. സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന താരത്തിന് ഇന്ത്യയില്‍ മാത്രമല്ല ലോകത്തിന്റെ പല ഭാഗങ്ങളിലും വലിയ ആരാധക പിന്തുണയാണുള്ളത്.

    ഇപ്പോഴിതാ ഇന്ത്യന്‍ നായകനെ വാനോളം പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ്. കോഹ്ലി അദേഹത്തിന്റെ മുപ്പതാം വയസില്‍ തന്നെ ഇതിഹാസമായി മാറിയതായി യുവരാജ് സിംഗ് പറഞ്ഞു. ക്രിക്കറ്റ് താരം എന്ന നിലയിലെ കോഹ്ലിയുടെ വളര്‍ച്ച കാണുന്നത് സന്തോഷിപ്പിക്കുന്നതായും വിരമിക്കുമ്പോള്‍ കോഹ്ലി എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് എല്ലാവര്‍ക്കും മുകളിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    'അവന് അവസരങ്ങള്‍ ലഭിച്ചപ്പോഴെല്ലാം അവന്‍ നന്നായി ഉപയോഗിച്ചു. അതാണ് ചെറുപ്പത്തില്‍ത്തന്നെ ലോകകപ്പ് ടീമിലേക്ക് അവനെ പരിഗണിക്കാനും കാരണം. ആ സമയത്ത് രോഹിത്,കോഹ്ലി എന്നിവരായിരുന്നു അവസരം തേടിയിരുന്നത്. ഇതില്‍ കൂടുതല്‍ റണ്‍സ് നേടിയത് കോഹ്ലിയായിരുന്നു. അതാണ് കോഹ്ലിക്ക് ഇടം നേടിക്കൊടുത്തത്. ഇപ്പോള്‍ നോക്കുമ്പോള്‍ രണ്ട് പേര്‍ക്കും വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. എന്റെ മുന്നില്‍ പരിശീലനം നടത്തിയാണ് അവന്‍ വളര്‍ന്നുവന്നത്. കഠിനാധ്വാനിയായ താരമാണവന്‍. ഭക്ഷണകാര്യത്തിലടക്കം വളരെ കര്‍ക്കശക്കാരനാണവന്‍. അവന്‍ സ്‌കോര്‍ നേടുമ്പോള്‍ ലോകത്തിലെ ഒന്നാമനാവാനുള്ള വാശി അതില്‍ കാണുന്നുണ്ട്. അതാണ് അവന്റെ മനോഭാവം.'- യുവരാജ് പറഞ്ഞു.

    'ഒട്ടുമിക്ക താരങ്ങളും വിരമിച്ച ശേഷമാണ് ഇതിഹാസമെന്ന വിശേഷണത്തിന് അര്‍ഹനാവുന്നത്. എന്നാല്‍ തന്റെ മുപ്പതാം വയസില്‍ത്തന്നെ കോഹ്ലി ഈ നേട്ടത്തിന് അര്‍ഹനായിരിക്കുകയാണ്. ഇതിനോടകം തന്നെ ഇതിഹാസമായി അവന്‍ മാറിക്കഴിഞ്ഞു. ക്രിക്കറ്റ് താരമെന്ന നിലയിലെ അവന്റെ വളര്‍ച്ച കാണാന്‍ വളരെ മനോഹരമാണ്. ഏറ്റവും ഉയരത്തില്‍ത്തന്നെ അവന്‍ കരിയര്‍ അവസാനിപ്പിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ഇനിയും അവന്റെ മുന്നില്‍ ഒരുപാട് സമയം കിടപ്പുണ്ട്'- യുവരാജ് വാചാലനായി.

    അന്താരാഷ്ട്ര ക്രിക്കറ്റില്‍ 2008ല്‍ അരങ്ങേറ്റം കുറിച്ച വിരാട് കോഹ്ലി സമകാലിക താരങ്ങളിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ്. മൂന്ന് ഫോര്‍മാറ്റിലുമുള്ള മികവാണ് കോലിയുടെ ഹൈലൈറ്റ്. മൂന്ന് ഫോര്‍മാറ്റിലും 50ലേറെ ശരാശരിയുള്ള ഏക താരമാണ് വിരാട്. ടെസ്റ്റില്‍ 92 മത്സരങ്ങളില്‍ 7547 റണ്‍സും ഏകദിനത്തില്‍ 254 മത്സരങ്ങളില്‍ 12169 റണ്‍സും ടി20യില്‍ 89 മത്സരങ്ങളില്‍ 3159 റണ്‍സും താരം പോക്കറ്റിലാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 70 സെഞ്ച്വറികളും കോഹ്ലി ഇതിനോടകം സ്വന്തമാക്കി.
    Published by:Sarath Mohanan
    First published: