ghബോംബെ: അയൽവാസികൾ വീടിന്റെ ടെറസിൽ നിന്ന് തനിക്ക് നേരെ ചൂളമടിക്കുകയും ആംഗ്യങ്ങൾ കാണിക്കുകയും ചെയതെന്ന് ആരോപിച്ച് മൂന്ന് പേര്‍ക്കെതിരെ പരാതിയുമായി യുവതി. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട സ്ത്രീ നല്‍കിയ പരാതി പരിഗണിച്ച ബോംബൈ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ച് കേസില്‍ ആരോപണവിധേയരായവര്‍ക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.
ഒരു വ്യക്തി തന്റെ സ്വന്തം വീട്ടില്‍ ഇരുന്ന് പുറപ്പെടുവിക്കുന്ന ശബ്ദം ദുരുദ്ദേശ്യത്തോടെയാണെന്ന് അനുമാനിക്കാന്‍ കഴിയില്ലെന്നാണ് കോടതി ബെഞ്ച് വ്യക്തമാക്കിയത്. പട്ടികജാതി-പട്ടികവര്‍ഗ്ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമത്തിലെ 3(1)(ഡബ്ല്യു)(ഐ), (ii) വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ യുവതി പരാതി നല്‍കിയത്.
എസ് സി/ എസ്ടി വിഭാഗത്തില്‍പ്പെട്ട ഒരു സ്ത്രീയെ അവളുടെ സമ്മതമില്ലാതെ ലൈംഗിക ഉദ്ദേശ്യത്തോടെ സ്പര്‍ശിക്കുകയോ, അപമാനിക്കുകയോ ചെയ്താലാണ് ആദ്യത്തെ വകുപ്പ് പ്രകാരം കേസെടുക്കാന്‍ കഴിയുകയെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് വിഭ കങ്കണ്‍വാടി, അഭയ് വര്‍ഗ്ഗീസ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
പൊലീസ് സമര്‍പ്പിച്ച എഫ്‌ഐആര്‍ പ്രകാരം പ്രതികള്‍ പരാതിക്കാരിയെ ലൈംഗിക ഉദ്ദേശ്യത്തോടെ സ്പര്‍ശിച്ചിട്ടില്ലെന്ന് വ്യക്തമാണെന്നും ബെഞ്ച് നിരീക്ഷിച്ചു.
തന്റെ അയല്‍വാസികളായ മൂന്നുപേരും അനാവശ്യമായി ചില ശബ്ദങ്ങള്‍ ഉണ്ടാക്കാറുണ്ടെന്നും ചിലപ്പോള്‍ വാഹനങ്ങളിലെത്തി നിരന്തരം ഹോണ്‍ മുഴക്കുന്നുവെന്നുമാണ് പരാതിക്കാരിയുടെ പ്രധാന ആരോപണം. തന്നെ അസ്വസ്ഥപ്പെടുത്താന്‍ ചിലപ്പോള്‍ വീട്ടിലെ പാത്രങ്ങള്‍ കൊട്ടി ശബ്ദം ഉണ്ടാക്കാറുണ്ടെന്നും പരാതിക്കാരി പറയുന്നു. വളരെ അരോചകമാണിതെന്നും പരാതിയില്‍ പറയുന്നുണ്ട്.
മുമ്പ് കേസ് പരിഗണിച്ച വിചാരണ കോടതി പ്രതികളായ രണ്ട് പുരുഷന്‍മാരും ഒരു സ്ത്രീയും നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ നിഷേധിച്ചിരുന്നു. ഇതിനെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
എഫ്ഐആറില്‍ പറഞ്ഞിരിക്കുന്ന സെക്ഷന്‍ 3(1)(w)(ii) പ്രകാരം പട്ടികജാതിയിലോ പട്ടികവര്‍ഗ്ഗത്തിലോപ്പെട്ട സ്ത്രീകളെ ലൈംഗികമായ ഉദ്ദേശ്യത്തോടെയുള്ള വാക്ക് കൊണ്ടോ പ്രവൃത്തി കൊണ്ടോ അപമാനിക്കുന്നത് കുറ്റകരമാണ്. പ്രതികളിലൊരാളായ 34കാരന്‍ ഈ രീതിയില്‍ പെരുമാറിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. എന്നാല്‍ ഇതിന് തെളിവ് ലഭ്യമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതിന് മുമ്പ് പ്രതിയ്‌ക്കെതിരെ സമാനമായ പരാതി ലഭിച്ചിട്ടില്ലെന്നത് കണക്കിലെടുക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.
2022 മാര്‍ച്ചിലാണ് പ്രതി മോശമായ രീതിയില്‍ പെരുമാറിയെന്ന് ആരോപിച്ച് പരാതിക്കാരി മൊഴി നൽകിയിരിക്കുന്നത്. എന്നാല്‍ ഈ രീതിയില്‍ ആരോപണവിധേയര്‍ പെരുമാറിയത് തങ്ങളുടെ സ്വന്തം വീട്ടില്‍ വെച്ചാണെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം 2021ല്‍ പരാതിക്കാരിയ്ക്ക് നേരെ പ്രതികള്‍ ജാതി അധിക്ഷേപം നടത്തിയെന്നും ആരോപണമുണ്ട്. ആ വിഷയത്തില്‍ ഇരുവിഭാഗത്തിന്റെയും അഭിഭാഷകരുടെയും വാദം കേള്‍ക്കാനും കോടതി തയ്യാറായി.
പരാതിയില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ (അതിക്രമം തടയല്‍) വകുപ്പിന് കീഴില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. ഐപിസി പ്രകാരം ചുമത്തപ്പെട്ട കുറ്റങ്ങള്‍ക്ക് ഫിസിക്കല്‍ കസ്റ്റഡി ആവശ്യമില്ലെന്നും കോടതി പറഞ്ഞു. പൊലീസ് അന്വേഷണവുമായി സഹകരിക്കണമെന്ന് പ്രതിഭാഗത്തോട് പറഞ്ഞ കോടതി 15000 രൂപയുടെ ജാമ്യത്തില്‍ പ്രതികളെ വിട്ടയ്ക്കാന്‍ ഉത്തരവിടുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.