റാസൽഖൈമയിൽ ഇന്ത്യൻ പർവതാരോഹക മരിച്ചത് കുടിവെള്ളം കിട്ടാതെ
Last Updated:
ദുബായ്: റാസൽഖൈമയിൽ പർവതാരോഹണത്തിനിടെ ദീർഘദൂര ഓട്ടക്കാരി കൂടിയായ ഇന്ത്യൻ പർവതാരോഹക മരിച്ചത് നിർജലീകരണത്തെ തുടർന്നെന്ന് വിവരം. ജെബൽ ജെയ്സ് മേഖലയിലെ ഗലീല പർവതത്തിൽ സാഹസിക ഉദ്യമത്തിനിറങ്ങി തിരിച്ച എട്ടംഗ സംഘത്തിലെ എഞ്ചിനീയറായ ഇന്ത്യൻ യുവതിയാണ് വെള്ളിയാഴ്ച മരിച്ചത്. യുവതിയുടെ ഭർത്താവും രണ്ട് വനിതാ പർവതാരോഹകരും സംഘത്തിലുണ്ടായിരുന്നു.
സാഹസികത ഏറെ ഇഷ്ടപ്പെടുന്ന 30കാരി മുൻപ് മൗണ്ട് കിളിമഞ്ചാരോയും ദക്ഷിണാഫ്രിക്കയിലേത് അടക്കം മറ്റ് പലപർവതങ്ങളും കീഴടക്കിയിട്ടുണ്ട്. ഇംഗ്ലണ്ടിലടക്കം പ്രധാന ദീർഘദൂര ഓട്ടമത്സരങ്ങളിലും സ്ഥിരമായി പങ്കെടുക്കാറുണ്ട്.
'ഞങ്ങൾ പതിവായി ട്രക്കിംഗിന് പോകുന്നവരാണ്. ഈ സീസണിലെ ആദ്യ ട്രക്കിംഗായിരുന്നു ഇത്. ഇതിനായി വാട്സാപ്പ് ഗ്രൂപ്പും ആരംഭിച്ചു. ഓരോരുത്തരും മൂന്നോ നാലോ ലിറ്റർ വെള്ളവും പഴങ്ങളും മുട്ടയും ബ്രഡ്ഡും അടക്കമുള്ള ഭക്ഷണങ്ങളും ഒപ്പം കരുതിയിരുന്നു. പക്ഷെ ഞങ്ങളുടെ കണക്കുകൂട്ടലുകളെല്ലാം പിഴച്ചു'- സംഘാംഗം പറഞ്ഞു.
advertisement
രാവിലെ 6.30നാണ് പർവതാരോഹണം ആരംഭിച്ചത്. എട്ടുമണിക്കൂറോളം കടുത്ത വെയിലിനെ എതിരിട്ടുള്ള കയറ്റത്തിനിടെയാണ് അത്യാഹിതം സംഭവിച്ചത്. ' കഠിനമായ ചൂടായിരുന്നു. സംഘത്തിലെ മൂന്നുപേർ പാതിവഴിയിൽ മടങ്ങി. ഏഴുകിലോമീറ്റർ വരെ മുകളിലെത്തിയിരുന്നു. പക്ഷെ ശിഖരത്തിലേക്ക് എത്താൻ കഴിഞ്ഞില്ല. എല്ലാവർക്കും സൂര്യതപമേറ്റു. നിർജലീകരണവും ഉണ്ടായി. അവസാന നിമിഷങ്ങളിലേക്ക് എത്തിയതോടെ എല്ലാവരും ക്ഷീണിച്ച് അവശരായിരുന്നു. മരിച്ച യുവതിയുടെ ഭർത്താവും നിർജലീകരണത്താൽ ഏറെ തളർന്നിരുന്നു. ഞാനാണ് അവശേഷിച്ച വെള്ളവും കുറച്ച് ഭക്ഷണവും അദ്ദേഹത്തിന് നൽകിയത് - സംഘാംഗം പറഞ്ഞു.
advertisement
യാത്രക്കിടെ പെൺകുട്ടിയെ കാണാതായതോടെ അവരെ വിളിക്കുകയും എവിടെയാണോ ഉള്ളത് അവിടെ തന്നെ തുടരാൻ ആവശ്യപ്പെടുകയുമായിരുന്നു. വെള്ളവുമായി എത്തി തിരഞ്ഞെങ്കിലും ആദ്യം യുവതിയെ കണ്ടെത്താനായില്ല. അന്വേഷണത്തിനൊടുവിൽ യുവതിയുടെ ഫോൺ നിലത്ത് നിന്ന് കിട്ടി. പത്ത് മീറ്റർ ആകലെ നിന്ന് ബാഗും. അവിടെ നിന്ന് 50 മീറ്റർ അകലെ അബോധാവസ്ഥയിലായിരുന്നു യുവതിയെ കണ്ടെത്തിയത്. ശരിരത്തിൽ പുറത്ത് കാണത്തക്കവിധത്തിൽ വലിയ മുറിപ്പാടുകളോ ചോരപ്പാടുകളോ കണ്ടിരുന്നില്ല. പിറക് വശത്തും തുടഭാഗത്തും ചതവുണ്ടായിരുന്നു. അപ്പോഴും ശ്വാസമെടുക്കുന്നുണ്ടായിരുന്നു. ഉടൻ തന്നെ സംഘാംഗങ്ങൾ ആംബുലൻസിന്റെയും പൊലീസിന്റെയും സഹായം തേടി. എന്നാൽ അവർ സ്ഥലത്തെത്താൻ 45 മിനിറ്റെടുത്തു. അവരെത്തി യുവതിയെ ഉണർത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് ഹെലികോപ്റ്ററിന്റെ സഹായം തേടി. ഹെലികോപ്ടറിനുള്ളിലേക്ക് കയറ്റുമ്പോൾ ശ്വാസമെടുക്കുന്നത് നിലച്ച അവസ്ഥയിലായിരുന്നു. ആശുപത്രിയിലെത്തിയപ്പോഴേക്കും മരിച്ചിരുന്നു. വിവരമറിഞ്ഞ് യുവതിയുടെ ബന്ധുക്കൾ ന്യൂഡൽഹിയിൽ നിന്ന് ദുബായിലെത്തിയിട്ടുണ്ട്.
advertisement
യാത്ര ആരംഭിക്കുമ്പോൾ പർവതത്തിന് മുകളിലേക്ക് കുടിവെള്ള പൈപ്പ് കണക്ഷനുകൾ കണ്ടിരുന്നു. പക്ഷെ അവിടെയെൊന്നും ടാപ്പുകൾ കണ്ടില്ല. കുടിവെള്ളത്തിനുള്ള സംവിധാനം ഒരുക്കിയിരുന്നെങ്കിൽ ട്രക്കിംഗിന് പോകുന്നവർക്ക് അത് സഹായകമായേനെ- സംഘാംഗം പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 24, 2018 6:25 PM IST


