ഖത്തര്‍ ലോകകപ്പിന് മുന്നോടിയായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ ഫിലിപ്പിനോ സ്വദേശിയായ തൊഴിലാളി മരിച്ച സംഭവത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ‘മരണം ജീവിതത്തിലെ സ്വഭാവികമായ ഭാഗമാണെന്നും അത് ജോലിസ്ഥലത്തായാലും ഉറക്കത്തിലായാലും സംഭവിക്കുമെന്നും’ പ്രതികരിച്ച ഫിഫ ലോകകപ്പ് ചീഫ് എക്സിക്യൂട്ടീവ് നാസര്‍ അല്‍-ഖാതറിന്റെ വാക്കുകൾ വിവാദമായി മാറിയിരിക്കുകയാണ്. ഇതിനെതിരെ മനുഷ്യാവകാശ സംഘടനകള്‍രംഗത്ത് എത്തി.
ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ കണക്കനുസരിച്ച് ഖത്തറിലെ മൊത്തം തൊഴിലാളികളുടെ 90 ശതമാനം കുടിയേറ്റ തൊഴിലാളികളാണ്. 2010 ല്ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ അവസരം ലഭിച്ചത് മുതല്‍ നിര്‍ബന്ധിത തൊഴില്‍, ചൂടുള്ള കാലാവസ്ഥയില്‍ ദീര്‍ഘനേരം ജോലി ചെയ്യേണ്ടി വരിക, വേതനം ലഭിക്കാതെ ഇരിക്കുക തുടങ്ങിയ പീഡനങ്ങള്‍ ഖത്തറിലെ കുടിയേറ്റ തൊഴിലാളികള്‍ക്ക് അനുഭവിക്കേണ്ടതായി വന്നിരുന്നുവെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. ഇതിന് പുറമെ, ഖത്തറില്‍ നിരവധി തൊഴിലാളികള്‍ മരിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മരണം എത്ര?
ഖത്തറിന് ലോകകപ്പ് ആതിഥേയത്വം വഹിക്കാന്‍ അവസരം ലഭിച്ചത് മുതല്‍ 6,500ഓളം ദക്ഷിണേഷ്യന്‍ കുടിയേറ്റ തൊഴിലാളികള്‍ മരിച്ചതായി 2021-ല്‍ കുടിയേറ്റ തൊഴിലാളികളുടെ തൊഴില്‍ സാഹചര്യങ്ങളെക്കുറിച്ചും അവരുടെ മരണങ്ങളെക്കുറിച്ചും പ്രതിപാദിച്ച ഗാര്‍ഡിയന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യ, പാകിസ്ഥാന്, നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് ഇതില്‍ ഭൂരിഭാഗവും.
Also read-ഖത്തർ ലോകകപ്പിനായി അഴിമതി; യൂറോപ്യൻ പാർലമെന്റ് വൈസ്പ്രസിഡന്റ് അടക്കം അഞ്ച് ഉന്നതർ അറസ്റ്റിൽ
ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ വിശകലനം ചെയ്തത് അനുസരിച്ച്, 2011 നും 2020 നും ഇടയില്‍ 5,927 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചുവെന്നാണ് ഗാര്ഡിയന് റിപ്പോര്‍ട്ട്. ഖത്തറിലെ പാകിസ്ഥാന് എംബസിയില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 2010 നും 2020 നും ഇടയില്‍ 824 പാകിസ്ഥാന് തൊഴിലാളികള്‍ കൂടി മരിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.
ഇതില്‍ ഫിലിപ്പീന്‍സ്, കെനിയ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളുടെ മരണനിരക്കും 2020 അവസാന മാസങ്ങളില്‍ ഉണ്ടായ മരണങ്ങളും ഉള്‍പ്പെടുത്താത്തതിനാല്‍ മരണനിരക്ക് ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍ വെറും 37 മരണം മാത്രമേ ഉണ്ടായിട്ടുളളുവെന്നാണ് ഖത്തർ അധികൃതര്‍ നല്കുന്ന റിപ്പോര്‍ട്ട്.
ലോകകപ്പ് സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണവുമായി നേരിട്ട് ബന്ധപ്പെട്ട തൊഴിലാളികള്‍ക്കിടയില്‍ 37 മരണങ്ങളാണ് ഉണ്ടായിട്ടുളളതെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍ ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട ജോലികള്‍ക്കിടയില്‍ 400 നും 500 നും ഇടയില്‍ കുടിയേറ്റ തൊഴിലാളികള്‍ മരിച്ചതായി അടുത്തിടെ ലോകകപ്പ് മേധാവി ഹസന് അല്‍ തവാദി പറഞ്ഞിരുന്നു.
‘കുടിയേറ്റ തൊഴിലാളികളുടെ മരണത്തെക്കുറിച്ച് വ്യക്തമായിട്ട് ഒന്നും പറയുന്നില്ലെങ്കിലും ജോലി സംബന്ധമായ കാരണം കൊണ്ടല്ല മരണം സംഭവിച്ചതെന്ന് അധികൃതർ പറയുന്നു’ എന്ന് ഗള്‍ഫ് രാജ്യങ്ങളിലെ കുടിയേറ്റ തൊഴിലാളികളുടെ മരണത്തെക്കുറിച്ച് പഠിച്ച ഫെയര്‍സ്ക്വയറിന്റെ സ്ഥാപക ഡയറക്ടര്‍ നിക്ക് മക്ഗീഹാന്‍ അത്ലറ്റിക്കിനോട് പറഞ്ഞു.
മതപരമായ കാരണങ്ങൾ കൊണ്ട് മൃതദേഹങ്ങളുടെ പോസ്റ്റ്മോര്‍ട്ടം നടത്താത്തതിനാൽ മരണങ്ങളുടെ കൃത്യമായ കാരണവും കണക്കും കണ്ടെത്താൻ മനുഷ്യാവകാശ സംഘടനകള്‍ക്ക് പോലും സാധിച്ചില്ലെന്ന് റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
ഖത്തറില്‍ ‘തൊഴില്‍ സംബന്ധമായി’ ഉണ്ടാകുന്ന കാരണങ്ങൾ കൊണ്ട് മരണം സംഭവിച്ചാൽ മാത്രമാണ് ഇരകളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത്.മരണകാരണം കണ്ടുപിടിക്കാന്‍ പോസ്റ്റ്മോര്‍ട്ടത്തിന് മതപരമായ തടസ്സങ്ങള്‍ നിലവിലുണ്ടെങ്കിലും ധാരാളം സാങ്കേതികവിദ്യകള്‍ വേറെയുണ്ടെന്ന് മക്ഗീഹാന്‍ പറഞ്ഞു. എംആര്‍ഐ പോസ്റ്റ്മോര്‍ട്ടങ്ങള്‍, ബയോപ്സി വഴിയുള്ള ഓട്ടോപ്സികള്‍, എന്നിവയും അടിസ്ഥാന മൃതദേഹപരിശോധനയ്ക്ക് പുറമേയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം സാധ്യതകള്‍ എല്ലാം ഉണ്ടായിട്ടും ഒരാള്‍ എങ്ങനെ മരിച്ചുവെന്ന് നിര്‍ണ്ണയിക്കാന്‍ ആരോഗ്യ സേവനത്തിന് കഴിയാത്തത് വളരെ അതിശയിപ്പിക്കുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികളുടെ മരണം
മികച്ച വരുമാനവും തൊഴിലും തേടി ഗള്‍ഫ് രാജ്യങ്ങളില്‍ അഭയംപ്രാപിച്ചവര്ക്ക് വളരെ ദുഷ്കരമായ സാഹചര്യമാണ് ഉണ്ടായതെന്ന് ഖത്തറിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളികളുടെ മരണത്തെക്കുറിച്ച് ഇന്ത്യന്‍ എക്സ്പ്രസ് നടത്തിയ അന്വേഷണത്തിൽ പറയുന്നു.
ലോകകപ്പുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നതിനിടെ ഖത്തറില്‍ മരിച്ച കുടിയേറ്റ തൊഴിലാളികളുടെ ഒമ്പത് കുടുംബങ്ങളെ ഇന്ത്യന്‍ എക്സ്പ്രസ് സന്ദര്‍ശിച്ചു. ഇതില്‍ ഏഴ് കുടുംബങ്ങളിലെ ഏക വരുമാന മാര്ഗമായിരുന്നവരാണ് മരുഭൂമിയില്‍ മരിച്ച തൊഴിലാളികള്‍.
ഒമ്പത് ജീവനക്കാരില്‍ മൂന്ന് പേര് 30 വയസ്സിന് താഴെയുള്ളവരും ഒരാള്‍ 22 വയസ്സ് മാത്രം പ്രായമുള്ളതും, മറ്റ് അഞ്ച് പേര് 50 വയസ്സിന് താഴെയുള്ളവരാണ്. ഇതില്‍ പകുതിയിലധികം പേര്‍ക്കും മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലായിരുന്നുവെന്നാണ് ഇവരുടെ കുടുംബങ്ങള്‍ പറയുന്നത്.
”എന്റെ മകന് പൂര്‍ണ്ണ ആരോഗ്യത്തോടെയാണ് അവിടേക്ക് പോയത്” എന്ന് ഇവരില്‍ ഒരാളായ തെലങ്കാനയിലെ മല്ലപൂര്‍ സ്വദേശിയായ 32 കാരനായ ജഗന് സുരുകാന്തിയുടെ പിതാവ് രാജറെഡ്ഡി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
നിലവിലെ സാഹചര്യം
റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ലോകകപ്പിന് മുമ്പ്, ഇംഗ്ലണ്ടും ജര്‍മ്മനിയും ഉള്‍പ്പെടെയുള്ള പത്ത് യൂറോപ്യന്‍ രാജ്യങ്ങളുടെ ഫുട്ബോള്‍ അസോസിയേഷനുകള്‍ ഖത്തറിലെ കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ലോക ഭരണ സമിതി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഫിഫയ്ക്ക് കത്ത് എഴുതിയിരുന്നു.
Also read-അപ്രതീക്ഷിത ഗർഭധാരണം ഒഴിവാക്കാൻ 18നും 25നും ഇടയിൽ പ്രായമുള്ളവർക്ക് കോണ്ടം സൗജന്യമാക്കി ഫ്രാൻസ്
ഇതേതുടര്‍ന്ന് ഈ മാസം ആദ്യം, 11 യൂറോപ്യന്‍ ഫുട്ബോള്‍ അസോസിയേഷനുകളുടെ ഒരു സംഘം ഫിഫ അധികൃതരുമായി കൂടിക്കാഴ്ച നടത്തുകയും, കുടിയേറ്റ തൊഴിലാളികളെ പിന്തുണയ്ക്കുന്നതിനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ദോഹയില്‍ ഒരു സ്ഥിരം ഐഎല്‍ഒ ഓഫീസ് വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഈ വര്‍ഷത്തെ ലോകകപ്പിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനിടെ പരിക്കേല്‍ക്കുകയോ മരിക്കുകയോ ചെയ്ത ഖത്തറിലെ കുടിയേറ്റ തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന് സെപ്റ്റംബറില്‍ വ്യക്തമാക്കിയിരുന്നു.
ലോകകപ്പിനിടെ നെതര്‍ലന്‍ഡ്സ് ടീം ധരിച്ചിരുന്ന ഷര്‍ട്ടുകള്‍ ലേലം ചെയ്യുകയും ഇതിലൂടെ ലഭിക്കുന്ന തുക ഖത്തറിലെ കുടിയേറ്റ തൊഴിലാളികളുടെ ആവശ്യത്തിനായി ചെലവഴിക്കുമെന്ന് ഡച്ച് ഫുട്ബോള്‍ അസോസിയേഷന് (കെഎന്‍വിബി) അറിയിച്ചു.
ഖത്തറിലെ കുടിയേറ്റ തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്കാന് 440 മില്യണ്‍ ഡോളര്‍ ഫിഫ നീക്കിവയ്ക്കണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണലും മറ്റ് അവകാശ സംഘടനകളും ആവശ്യപ്പെട്ടിരുന്നു.ആംനസ്റ്റിയുടെ നിര്‍ദ്ദേശം അവലോകനം ചെയ്യുകയാണെന്നും ഇതില്‍ വേണ്ട നടപടി സ്വീകരിക്കുമെന്നുമാണ് ഫിഫ പ്രതികരിച്ചത്. നിരവധി തൊഴിലാളികള്‍ക്ക് ഇതിനകം നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെന്നും ഫിഫ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.