കേംബ്രിജ് മേയറായി കോട്ടയംകാരന്‍ ബൈജു തിട്ടാല
- Published by:Vishnupriya S
- news18-malayalam
Last Updated:
കോട്ടയത്തെ കര്‍ഷക കുടുംബത്തില്‍ ജനിച്ച ബൈജു മെച്ചപ്പെട്ട അവസരങ്ങള്‍ തേടിയാണ് യുകെയിലെത്തിയത്
യുകെയിലെ കേംബ്രിജ് സിറ്റിയുടെ മേയറായി കോട്ടയം സ്വദേശി ബൈജു തിട്ടാല തെരഞ്ഞെടുക്കപ്പെട്ടു. 2024-25 വര്‍ഷത്തേക്കാണ് ബൈജു തിട്ടാലയെ മേയറായി കൗണ്‍സിലര്‍മാര്‍ തെരഞ്ഞെടുത്തത്. മേയ് 23-നായിരുന്നു തെരഞ്ഞെടുപ്പ്. കോട്ടയത്തെ കര്‍ഷക കുടുംബത്തില്‍ ജനിച്ച ബൈജു മെച്ചപ്പെട്ട അവസരങ്ങള്‍ തേടിയാണ് യുകെയിലെത്തിയത്. മുമ്പ് ഡൽഹിയിലായിരുന്നു ജോലി. ഡല്‍ഹിയില്‍വെച്ച് നഴ്‌സായിരുന്ന ഭാര്യ ആന്‍സിയെ വിവാഹം കഴിച്ചു.
നിലവില്‍ മേയറായ കൗണ്‍സിലര്‍ ജെന്നി ഗോത്രോപ് വുഡിന്റെ പിന്‍ഗാമിയായാണ് ബൈജുവിന്റെ നിയമനം. 20 വര്‍ഷം മുമ്പാണ് ആന്‍സി യുകെയിലെത്തിയത്. പിന്നാലെ ബൈജുവും യുകെയിലെത്തി. ഡല്‍ഹിയില്‍ തുണികള്‍ കയറ്റുമതി ചെയ്തിരുന്ന സ്ഥാപനത്തിലാണ് ബൈജു ജോലി ചെയ്തിരുന്നത്. ''അവിടെ ഫീല്‍ഡ് ബോയ് ആയി ജോലി ചെയ്തിരുന്ന ഞാന്‍ ഭാരമേറിയ ചരക്കുകളും വസ്തുക്കളും ചുമലില്‍ കയറ്റി കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയില്‍ എത്തിക്കുമായിരുന്നുവെന്ന്'' മാറ്റേഴ്‌സ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ബൈജു പറഞ്ഞു.
കേംബ്രിജ് റീജിയണല്‍ കോളേജില്‍ നിന്ന് പോളിറ്റിക്‌സ്, സോഷ്യോളജി, ഹിസ്റ്ററി എന്നീ വിഷയങ്ങള്‍ പഠിച്ച ശേഷം 2013-ല്‍ ആഗ്ലിയ റസ്‌കിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമബിരുദം സ്വന്തമാക്കി. യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയയില്‍ നിന്ന് എംപ്ലോയ്‌മെന്റ് ലോയില്‍ കോഴ്‌സും ആംഗ്ലിയ റസ്‌കിനില്‍ നിന്ന് ലീഗല്‍ പ്രാക്ടീസ് കോഴ്‌സും പൂര്‍ത്തിയാക്കി. 2019-ല്‍ അദ്ദേഹം സോളിസിറ്ററായി യോഗ്യത നേടി. ഇപ്പോള്‍ ഒരു പ്രാദേശിക സ്ഥാപനത്തില്‍ ക്രിമിനല്‍ ഡിഫന്‍സ് സോളിസിറ്ററായി പ്രാക്ടീസ് ചെയ്യുകയാണ്.
advertisement
വിവാഹശേഷം യുകെയിൽ എത്തിയ ബൈജു ആദ്യം കെയർഹോമില്‍ പ്രായമായ ആളുകളെ പരിചരിക്കാൻ നിൽക്കുകയായിരുന്നു. പിന്നീടാണ് തുടർവിദ്യാഭ്യാസം ആരംഭിച്ചത്. ബൈജുവിന്റെ കോളേജ് വിദ്യാഭ്യാസകാലത്താണ്, സഖാവ് സീതാറാം യെച്ചൂരിയുടെ ഇംഗ്ലണ്ട് സന്ദർശനം. 'ചലഞ്ചിങ് ഇമ്പീരിയലിസം' എന്ന വിഷയത്തെകുറിച്ച് സംസാരിക്കാനാണ് യെച്ചൂരി ഇംഗ്ലണ്ടിൽ എത്തിയത്. യെച്ചൂരിക്ക് ബൈജുവിനെ ഇഷ്ടപ്പെടുകയും പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. അതുവരെ ലേബർ പാർട്ടിക്കാരനായിരുന്ന ബൈജു പാർട്ടി വിട്ട് കമമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. രണ്ടു കൊല്ലത്തിന് ശേഷം പാർട്ടി വിടുകയും വീണ്ടും ലേബർ പാർട്ടിയിൽ ചേരുകയും ചെയ്തു.
advertisement
മേയര്‍ എന്ന നിലയില്‍ സാമൂഹിക നീതിയും സമത്വവും ഉറപ്പുവരുത്താന്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ബൈജു തിട്ടാല പറഞ്ഞു. ആഴത്തിലുള്ള വൈവിധ്യം, എല്ലാവരെയും ഉള്‍ച്ചേര്‍ക്കല്‍, ബഹുസ്വരത എന്നിവയാണ് അദ്ദേഹത്തിന്റെ മേയര്‍ പ്രമേയങ്ങള്‍. ആളുകളില്‍ നിന്ന് പണം സംഭാവനയായി സ്വീകരിച്ച് ഭവനരഹിതരായവര്‍ക്ക് നേരിട്ട് പണം എത്തിച്ച് നല്‍കുന്ന സംരംഭമായ സ്ട്രീറ്റ് എയ്ഡിന്റെ ഭാഗമായി ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നല്‍കുകയെന്നതാണ് ബൈജുവിന്റെ മേയറൽ പദ്ധതികളിലൊന്ന്.
ഭവനരഹിതനായി ഏറെക്കാലം കഴിഞ്ഞിട്ടുള്ളതിനാല്‍, വീടില്ലാത്തവരുടെ വേദനയും ദുഃഖങ്ങളും ബുദ്ധിമുട്ടുകളും തനിക്ക് മനസ്സിലാകുമെന്ന് അദ്ദേഹം പറഞ്ഞു. കാന്‍സര്‍ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും വഴിയൊരുക്കാന്‍ കഴിവുള്ള ലോകോത്തര നിലവാരമുള്ള പുതിയ കേംബ്രിജ് കാന്‍സര്‍ റിസേര്‍ച്ച് ഹോസ്പിറ്റലാണ് മറ്റൊരു മേയറല്‍ പദ്ധതി. പ്രാദേശിക കുടിയേറ്റക്കാരാണ് ഈ ആശുപത്രിയ്ക്ക് ആവശ്യമായ ഫണ്ടുകൾ കണ്ടെത്തുന്നതിന് നേതൃത്വം നല്‍കുന്നത്. 2023 മേയില്‍ കേംബ്രിജിന്റെ ആദ്യ ഏഷ്യന്‍ ഡെപ്യൂട്ടി മേയറായി തിട്ടാല തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
May 24, 2024 6:10 PM IST