Turkey-Syria Earthquake | മരണസംഖ്യ 21,000 ആയി; കോൺക്രീറ്റ് കൂനകൾക്കുള്ളിൽ ഇനിയും അനേകം പേർ, പ്രതീക്ഷകൾ മങ്ങുന്നു
- Published by:Naseeba TC
- news18-malayalam
Last Updated:
72 മണിക്കൂർ പിന്നിട്ടതിനാൽ ജീവനോടെ ആളുകളെ കണ്ടെത്താനുള്ള സാധ്യതകൾ മങ്ങിത്തുടങ്ങി
തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 21,000 കടന്നു. തുർക്കിയിൽ പതിനെട്ടായിരത്തിന് മുകളിലും സിറിയയിൽ മുവായിരത്തിലേറെയുമാണ് മരണസംഖ്യ. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് തുർക്കിയിലും സിറിയയിലും 7.8 തീവ്രതയിൽ വൻ ഭൂകമ്പമുണ്ടായത്. അഞ്ച് ദിവസം പിന്നിടുമ്പോൾ തകർന്ന കോൺക്രീറ്റ് കൂനകൾക്കിടയിൽ നിന്നും കൂടുതൽ മൃതദേഹങ്ങൾ പുറത്തെടുത്തു കൊണ്ടിരിക്കുകയാണ്. ദിവസങ്ങൾ പിന്നിടുമ്പോൾ ഇനിയും ജീവനോടെ ആളുകളെ രക്ഷിക്കാമെന്ന പ്രതീക്ഷയും മങ്ങുന്നു. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. ദുരന്തത്തിന്റെ പൂർണ്ണ വ്യാപ്തി ഇപ്പോഴും വ്യക്തമല്ലെന്നാണ് യുഎൻ മുന്നറിയിപ്പ്.
പ്രതികൂല കാലാവസ്ഥയാണ് രക്ഷാപ്രവർത്തനത്തെ രൂക്ഷമായി ബാധിക്കുന്നത്. കൊടും തണുപ്പും മഴയും നിരന്തരം രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്താൻ ലോകാരോഗ്യ സംഘടന മേധാവിയും സിറിയയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ജീവൻ രക്ഷിക്കാൻ ഏറ്റവും സാധ്യതയുള്ള 72 മണിക്കൂർ പിന്നിട്ടതിനാൽ അതിജീവിച്ചവരെ കണ്ടെത്താനുള്ള സാധ്യത മങ്ങിയതായാണ് വിദഗ്ധർ വിലയിരുത്തുന്നത്. ഒരു ലക്ഷത്തിലേറെ രക്ഷാപ്രവർത്തകരാണ് തെരച്ചിൽ നടത്തുന്നത്.
ദുരന്തബാധിതരിൽ പലർക്കും പുനരധിവാസവും ഭക്ഷണവും വെള്ളവും പോലും ലഭ്യമല്ലാത്ത സാഹചര്യമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തമെന്നാണ് തുർക്കി പ്രസിഡന്റ് തയ്യിബ് എർദോഗൻ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനത്തിൽ പാളിച്ചയുണ്ടായതായും തുർക്കി പ്രസിഡന്റ് സമ്മതിച്ചിരുന്നു.
advertisement
On my way to #Syria, where @WHO is supporting essential health care in the areas affected by the recent earthquake, building on our long-standing work across the country. pic.twitter.com/VUA6xg0OZW
— Tedros Adhanom Ghebreyesus (@DrTedros) February 9, 2023
രക്ഷാപ്രവർത്തനത്തിനായി ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളെല്ലാം ദുരിന്തനിവാരണ സേനയടക്കമുള്ള സംഘങ്ങളെ അയക്കുന്നുണ്ട്. ഭൂകമ്പത്തിൽ കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിക്കിടന്നവർ പലരും കടുത്ത ശൈത്യം മൂലമാണ് മരിച്ചതെന്ന് രക്ഷാപ്രവർത്തകർ പറയുന്നു. അതിനാൽ ജീവൻരക്ഷാ ഉപകരണങ്ങളാണ് കൂടുതൽ ആവശ്യമുള്ളത്.
advertisement
Also Read- സിറിയയിൽ ഭൂകമ്പത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ യുവതി പ്രസവിച്ചു; കുഞ്ഞിനെ രക്ഷിച്ചു; അമ്മ മരണത്തിന് കീഴടങ്ങി
തുർക്കിയുടെ അടിസ്ഥാന അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമാണത്തിനും ദുരന്തബാധിതരുടെ പുനരധിവാസത്തിനുമായി അടിയന്തര ധനസഹായം ഉൾപ്പെടെ 1.78 ബില്യൺ ഡോളറിന്റെ ധനസഹായം വ്യാഴാഴ്ച ലോക ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, തുർക്കിയിൽ വിവിധ ലോകരാജ്യങ്ങളുടെ സഹായം എത്തുന്നുണ്ടെങ്കിലും സിറിയയിൽ അതല്ല സ്ഥിതി. മിക്ക ലോകരാജ്യങ്ങളും ഉപരോധം നീക്കാത്തതിനാൽ യുഎന്നിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം. ഇക്കഴിഞ്ഞ ദിവസമാണ് യുഎൻ വഴി സഹായം സിറിയയിലേക്ക് എത്തിയത്. ലഭൂകമ്പത്തിൽ ഇദ്ലിബിലെ ഡാം തകർന്നത് സാൽഖ്വിൻ മേഖലയെ വെള്ളത്തിനടിയിലാക്കി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
February 10, 2023 8:11 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
Turkey-Syria Earthquake | മരണസംഖ്യ 21,000 ആയി; കോൺക്രീറ്റ് കൂനകൾക്കുള്ളിൽ ഇനിയും അനേകം പേർ, പ്രതീക്ഷകൾ മങ്ങുന്നു