യുദ്ധത്തിൽ ഇന്ത്യക്കാരെ ഉപയോഗിക്കുന്നുവെന്ന് ആരോപണം; റഷ്യൻ സൈന്യത്തില്‍ നിന്ന് നിരവധി ഇന്ത്യക്കാരെ വിട്ടയച്ചതായി വിദേശകാര്യ മന്ത്രാലയം
- Published by:meera_57
- news18-malayalam
Last Updated:
ഇന്ത്യൻ പൗരന്മാരെ മോചിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ റഷ്യ അധികൃതരുമായി ചർച്ച നടത്തിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു
റഷ്യൻ സൈന്യത്തിൽ സഹായികളായി ജോലി ചെയ്തിരുന്ന നിരവധി ഇന്ത്യക്കാരെ വിട്ടയച്ചതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം (എംഇഎ) തിങ്കളാഴ്ച അറിയിച്ചു. ഇന്ത്യയുടെ ആവശ്യത്തെ തുടർന്നാണ് ഈ നടപടി. റഷ്യ- യുക്രെയ്ൻ യുദ്ധത്തിൽ (Russia-Ukraine war) ഇന്ത്യക്കാരെ ഉപയോഗിക്കുന്നതായി ആരോപണങ്ങൾ ഉയർന്നുവന്നതിന് പിന്നാലെയാണ് ഈ നീക്കം. റഷ്യയുടെ യുക്രെയ്നുമായുള്ള ചില അതിർത്തി പ്രദേശങ്ങളില്‍ റഷ്യന്‍ സൈന്യത്തിനൊപ്പം സുരക്ഷാ സഹായികളായി ജോലി ചെയ്തിരുന്ന ഇന്ത്യക്കാരെ യുദ്ധത്തിലേര്‍പ്പെടാന്‍ നിർബന്ധിച്ചതായും റിപ്പോർട്ടുണ്ട്.
ഇതിന് പിന്നാലെ പുറത്തുവന്ന പല കേസുകളും പരിഗണിച്ചാണ് റഷ്യൻ സൈന്യത്തിൽ നിന്ന് എത്രയും വേഗം ഇന്ത്യക്കാരെ മോചിപ്പിക്കാൻ ആവശ്യപ്പെട്ടത്. ഇന്ത്യൻ പൗരന്മാരെ മോചിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ റഷ്യ അധികൃതരുമായി ചർച്ച നടത്തിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു.
കൂടാതെ റഷ്യൻ സൈന്യത്തോടൊപ്പം ഉള്ള ഇന്ത്യക്കാരെ വിട്ടയക്കാൻ സഹായം തേടുന്നത് സംബന്ധിച്ച് തെറ്റായ ചില മാധ്യമ വാർത്തകളും പുറത്തുവന്നിരുന്നതായി വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇത് സംബന്ധിച്ച് മോസ്കോയുടെ ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽപ്പെട്ട പല കാര്യങ്ങളും റഷ്യൻ അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. ഇതിനെ തുടർന്നാണ് നിരവധി ഇന്ത്യക്കാരെ റഷ്യൻ സൈന്യത്തിൽ നിന്നും പിരിച്ചുവിട്ടതെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.
advertisement
അതേസമയം, റഷ്യയുടെ സൈന്യത്തിൽ സുരക്ഷാ സഹായികളായി ജോലി ചെയ്തിരുന്ന ഇന്ത്യക്കാരെ വിട്ടയക്കുന്നതിനായി ന്യൂഡൽഹി മോസ്കോയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും യുക്രെയ്നിലെ സംഘർഷമേഖലയിൽ നിന്ന് വിട്ടുനിൽക്കാൻ തങ്ങളുടെ പൗരന്മാരോട് നിർദേശിച്ചിണ്ടെന്നും കഴിഞ്ഞ ആഴ്ച വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പ്രതികരിച്ചിരുന്നു. "എല്ലാ ഇന്ത്യൻ പൗരന്മാരോടും ജാഗ്രത പാലിക്കാനും യുദ്ധത്തിൽ നിന്ന് വിട്ടുനിൽക്കാനും ഞങ്ങൾ അഭ്യർത്ഥിക്കുന്നു," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതോടൊപ്പം ഇന്ത്യക്കാരെ രക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) നേതാവ് അസദുദ്ദീൻ ഒവൈസിയും നേരത്തെ എംഇഎയോട് ആവശ്യപ്പെട്ടിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
February 29, 2024 3:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
യുദ്ധത്തിൽ ഇന്ത്യക്കാരെ ഉപയോഗിക്കുന്നുവെന്ന് ആരോപണം; റഷ്യൻ സൈന്യത്തില്‍ നിന്ന് നിരവധി ഇന്ത്യക്കാരെ വിട്ടയച്ചതായി വിദേശകാര്യ മന്ത്രാലയം


