'അവകാശങ്ങൾ അംഗീകരിക്കണം, നഷ്ടപരിഹാരം നൽകണം'; പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ 3 നിബന്ധനകൾ മുന്നോട്ടുവെച്ച് ഇറാൻ
- Published by:Sarika N
- news18-malayalam
Last Updated:
റഷ്യൻ, പാകിസ്താൻ നേതാക്കളുമായി താൻ സംസാരിച്ചതായും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇറാൻ പ്രതിജ്ഞാബദ്ധമാണെന്നും പെസെഷ്കിയാൻ എക്സിൽ കുറിച്ചു
ടെഹ്‌റാൻ: അമേരിക്ക-ഇസ്രായേൽ സഖ്യവുമായുള്ള യുദ്ധം 13-ാം ദിവസത്തിലേക്ക് കടക്കവെ, വെടിനിർത്തലിനായി 3 നിബന്ധനകൾ മുന്നോട്ടുവെച്ച് ഇറാൻ. ഇറാൻ്റെ നിയമാനുസൃതമായ അവകാശങ്ങൾ അംഗീകരിക്കുക ഉൾപ്പെടെയുള്ള കാര്യങ്ങൾ നടപ്പിലാക്കിയാൽ മാത്രമേ സംഘർഷം അവസാനിപ്പിക്കൂ എന്ന് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി.
ഇറാൻ്റെ നിബന്ധനകൾ:
അവകാശങ്ങളുടെ അംഗീകാരം: ഇറാൻ്റെ പരമാധികാരവും നിയമാനുസൃതമായ അവകാശങ്ങളും അന്താരാഷ്ട്ര സമൂഹം അംഗീകരിക്കുക.
യുദ്ധനഷ്ടപരിഹാരം: യുദ്ധത്തിലൂടെയുണ്ടായ നാശനഷ്ടങ്ങൾക്ക് കൃത്യമായ നഷ്ടപരിഹാരം നൽകുക.
സുരക്ഷാ ഉറപ്പുകൾ: ഭാവിയിൽ ഇറാനെതിരെ യാതൊരുവിധത്തിലുള്ള ആക്രമണങ്ങളും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുന്ന അന്താരാഷ്ട്ര സുരക്ഷാ ഗ്യാരണ്ടി നൽകുക.
റഷ്യൻ, പാകിസ്താൻ നേതാക്കളുമായി താൻ സംസാരിച്ചതായും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇറാൻ പ്രതിജ്ഞാബദ്ധമാണെന്നും പെസെഷ്കിയാൻ എക്സിൽ കുറിച്ചു. "സയണിസ്റ്റ് ഭരണകൂടവും അമേരിക്കയും ചേർന്ന് ആളിക്കത്തിച്ച ഈ യുദ്ധം അവസാനിപ്പിക്കാനുള്ള ഏക വഴി ഇറാൻ മുന്നോട്ടുവെച്ച ഈ ആവശ്യങ്ങൾ അംഗീകരിക്കുക എന്നതാണ്," അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി 28 നു ആരംഭിച്ച യുദ്ധം രണ്ടാഴ്ചയോട് അടുക്കുമ്പോൾ ഗൾഫ് മേഖല അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ഇറാൻ്റെ നിബന്ധനകളോട് അമേരിക്കയോ ഇസ്രായേലോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Mar 12, 2026 11:40 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
'അവകാശങ്ങൾ അംഗീകരിക്കണം, നഷ്ടപരിഹാരം നൽകണം'; പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ 3 നിബന്ധനകൾ മുന്നോട്ടുവെച്ച് ഇറാൻ









