‘IRIS ദേന ഇന്ത്യൻ നാവികസേനയുടെ അതിഥി, മുന്നറിയിപ്പില്ലാതെ ആക്രമിച്ചു’: അമേരിക്ക 'പശ്ചാത്തപിക്കേണ്ടി വരുമെന്ന്' ഇറാന്റെ മുന്നറിയിപ്പ്
- Published by:Rajesh V
- news18-malayalam
Last Updated:
ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്‌ചിയാണ് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകിയത്
ശ്രീലങ്കയ്ക്ക് സമീപം ഇറാനിയൻ നാവിക കപ്പലിനെ യുഎസ് അന്തർവാഹിനി ആക്രമിച്ച സംഭവത്തിൽ അമേരിക്ക പശ്ചാത്തപിക്കേണ്ടി വരുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്‌ചി വ്യാഴാഴ്ച മുന്നറിയിപ്പ് നൽകി. ഇറാന്റെ തീരങ്ങളിൽ നിന്ന് വളരെ അകലെ സമുദ്രമധ്യത്തിൽ അമേരിക്ക ഒരു "ക്രൂരത" കാട്ടിയതായി എക്സിലെ കുറിപ്പിൽ അരാഗ്‌ചി പറഞ്ഞു.
നൂറ്റി മുപ്പതോളം നാവികരുമായി സഞ്ചരിക്കുകയായിരുന്ന, ഇന്ത്യൻ നാവികസേനയുടെ അതിഥിയായ 'ദേന' എന്ന ഫ്രിഗേറ്റിനെ അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ ഒരു മുന്നറിയിപ്പും കൂടാതെ ആക്രമിക്കുകയായിരുന്നുവെന്ന് അദ്ദേഹം പ്രസ്താവിച്ചു.
"ഇറാന്റെ തീരത്തുനിന്ന് 2,000 മൈൽ അകലെ കടലിൽ യുഎസ് ഒരു ക്രൂരത ചെയ്തിരിക്കുന്നു. 130-ഓളം നാവികരുമായി സഞ്ചരിച്ച, ഇന്ത്യൻ നാവികസേനയുടെ അതിഥിയായ ദേന മുന്നറിയിപ്പില്ലാതെ ആക്രമിക്കപ്പെട്ടു. എന്റെ വാക്കുകൾ കുറിച്ചുവെച്ചോളൂ: ഈ കീഴ്‌വഴക്കത്തിൽ അമേരിക്ക കയ്പോടെ പശ്ചാത്തപിക്കും." - സയ്യിദ് അബ്ബാസ് അരാഗ്‌ചി കുറിച്ചു.
advertisement
The U.S. has perpetrated an atrocity at sea, 2,000 miles away from Iran's shores.
Frigate Dena, a guest of India's Navy carrying almost 130 sailors, was struck in international waters without warning.
Mark my words: The U.S. will come to bitterly regret precedent it has set. pic.twitter.com/cxYiI9BLUk
— Seyed Abbas Araghchi (@araghchi) March 5, 2026
advertisement
ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനിയൻ യുദ്ധക്കപ്പൽ മുങ്ങി
മാർച്ച് 4ന് പുലർച്ചെ ശ്രീലങ്കയിലെ ഗാലെയിൽ നിന്ന് 40 നോട്ടിക്കൽ മൈൽ തെക്ക് ഭാഗത്തുവെച്ചാണ് ഇറാനിയൻ നേവി ഫ്രിഗേറ്റ് ഐആർഐഎസ് ദേന മുങ്ങിയത്. യുഎസ്-ഇസ്രായേൽ-ഇറാൻ യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിന്റെ ആഴങ്ങളിലേക്ക് വ്യാപിക്കുന്നതിന്റെ സൂചനയാണിതെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ വിലയിരുത്തുന്നു. വിശാഖപട്ടണത്ത് നടന്ന ഇന്ത്യയുടെ മിലൻ 2026 നാവിക അഭ്യാസത്തിലും ഇന്റർനാഷണൽ ഫ്ലീറ്റ് റിവ്യൂവിലും പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു ഈ കപ്പൽ.
അന്തർവാഹിനി ആക്രമണം
ഇതൊരു ക്ലാസിക് സബ്‌മറൈൻ ടോർപ്പിഡോ ആക്രമണമാണെന്ന് ശ്രീലങ്കൻ നാവികസേനയും പ്രതിരോധ മന്ത്രാലയ വൃത്തങ്ങളും വിശേഷിപ്പിച്ചു. പുലർച്ചെ 5:08-നും 5:30-നും ഇടയിൽ ലഭിച്ച അപായസന്ദേശങ്ങളിൽ വലിയ സ്ഫോടനത്തെക്കുറിച്ചും കപ്പലിലേക്ക് വെള്ളം ഇരച്ചുകയറുന്നതിനെക്കുറിച്ചും റിപ്പോർട്ടുകളുണ്ടായിരുന്നു. നിമിഷങ്ങൾക്കകം കപ്പൽ റഡാറുകളിൽ നിന്ന് മറയുകയും മുങ്ങുകയും ചെയ്തു.
advertisement
അമേരിക്കൻ അന്തർവാഹിനിയാണ് ആക്രമണം നടത്തിയതെന്നും ടോർപ്പിഡോ ഉപയോഗിച്ചാണ് കപ്പൽ തകർത്തതെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് സ്ഥിരീകരിച്ചു.
രക്ഷാപ്രവർത്തനം
രക്ഷാപ്രവർത്തകർ ഇതുവരെ 87 മൃതദേഹങ്ങൾ കരയ്ക്കെത്തിച്ചു. കപ്പലിന്റെ കമാൻഡർ ഉൾപ്പെടെയുള്ള 32 നാവികരെ രക്ഷപ്പെടുത്തി ഗാലെയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കപ്പലിലുണ്ടായിരുന്ന ഏകദേശം 180 പേരിൽ 60-ഓളം പേരെ ഇനിയും കണ്ടെത്താനുണ്ട്.
ആക്രമണം നടന്നത് ശ്രീലങ്കൻ സമുദ്രാതിർത്തിക്ക് പുറത്താണെങ്കിലും മാനുഷിക പരിഗണനയോടെ ശ്രീലങ്കൻ നാവികസേന തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനും നേതൃത്വം നൽകി.
ഇന്ത്യൻ ബന്ധം
ഫെബ്രുവരി 18 മുതൽ 25 വരെ നടന്ന ഇന്ത്യയുടെ നാവിക അഭ്യാസത്തിൽ പങ്കെടുക്കാനെത്തിയ 'ദേന'യെ സാംസ്കാരിക ബന്ധങ്ങളുടെ പ്രതീകമായിട്ടാണ് ഇന്ത്യൻ നാവികസേന വിശാഖപട്ടണത്തേക്ക് സ്വാഗതം ചെയ്തിരുന്നത്. ഗൾഫ് മേഖലയിൽ നിന്ന് നൂറുകണക്കിന് മൈലുകൾ അകലെ, ഇന്ത്യയുടെ സമുദ്രമേഖലയ്ക്ക് സമീപം നടന്ന ഈ സംഭവം മേഖലയിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Mar 05, 2026 12:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
‘IRIS ദേന ഇന്ത്യൻ നാവികസേനയുടെ അതിഥി, മുന്നറിയിപ്പില്ലാതെ ആക്രമിച്ചു’: അമേരിക്ക 'പശ്ചാത്തപിക്കേണ്ടി വരുമെന്ന്' ഇറാന്റെ മുന്നറിയിപ്പ്









