'തുണി ഉടുത്താൽ ഈ വഴി വരേണ്ട;' വസ്ത്രം ധരിച്ചവരെ വിലക്കുന്ന ജര്‍മനിയിലെ ബീച്ചുകൾ
- Published by:Sarika N
- news18-malayalam
Last Updated:
നഗ്ന ബീച്ചുകളിൽ എത്തുന്നവർ സ്വിമ്മിംഗ് സ്യൂട്ടുകളോ മറ്റ് വസ്ത്രങ്ങളോ ധരിക്കരുതെന്ന് നിയമത്തില്‍ പറയുന്നു
ഓരോ രാജ്യങ്ങള്‍ക്ക് അനുസരിച്ച് അവിടുത്തെ സംസ്‌കാരങ്ങളും രീതികളും മാറിക്കൊണ്ടിരിക്കും. ഇന്ന് നിരവധി പേര്‍ക്കിടയില്‍ സുപരിചിതമായ ഒന്നാണ് നഗ്ന ബീച്ചുകള്‍ (Nudity beach). ഇത്തരത്തിലുള്ള നഗ്ന ബീച്ചുകള്‍ ധാരാളമുള്ള രാജ്യമാണ് ജര്‍മനി. ജര്‍മനിയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള നഗ്ന ബീച്ചുകള്‍ നിലനില്‍ക്കുന്നുണ്ട്. പേരുപോലെ തന്നെ ഇവിടെ നഗ്നരായി ആളുകള്‍ എത്തുന്നതിനാലാണ് നഗ്ന ബീച്ചുകള്‍ എന്ന് ഇവയെ വിളിക്കുന്നത്. നഗ്നത മോശമല്ല എന്ന് വിശ്വസിക്കുന്ന പ്രകൃതിവാദികള്‍ക്ക് ഏറെ പ്രിയപ്പെട്ടയിടം കൂടിയാണിവ.
ഇപ്പോഴിതാ വടക്കന്‍ ജര്‍മനിയിലെ നഗ്ന ബീച്ചുകളില്‍ പുതിയ നിയമം കൊണ്ടുവന്നിരിക്കുകയാണ്. ഇവിടേക്ക് എത്തുന്ന സഞ്ചാരികള്‍ വസ്ത്രം ധരിക്കാന്‍ പാടില്ലെന്നാണ് പുതിയ നിയമം. സ്വിമ്മിംഗ് സ്യൂട്ടുകളോ മറ്റ് വസ്ത്രങ്ങളോ ഇവിടെയെത്തുന്നവര്‍ ധരിക്കരുതെന്ന് നിയമത്തില്‍ പറയുന്നു. അര്‍ദ്ധമനസോടെയുള്ള പ്രകൃതിവാദത്തെ നിയന്ത്രിക്കുന്നതിനു വേണ്ടിയാണ് പുതിയ നിയമം കൊണ്ടുവന്നത്. ബീച്ചിലെ വാര്‍ഡന്‍മാര്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
നിരോധനം
ബാള്‍ട്ടിക് കടല്‍ത്തീരത്തിനോട് ചേര്‍ന്നുള്ള ജര്‍മനിയിലെ റോസ്റ്റോക് നഗരത്തിലെ ബീച്ചുകളിലാണ് വസ്ത്രം ധരിച്ചെത്തുന്നവര്‍ക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നത്. ഇനിമുതല്‍ പൂര്‍ണനഗ്നരായി എത്തുന്നവര്‍ക്ക് മാത്രമാണ് ഇവിടെ പ്രവേശനമെന്ന് പുതിയ ഉത്തരവില്‍ പറയുന്നു. ബീച്ചിലെ വാര്‍ഡന്‍മാര്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്.
advertisement
ഇവിടെ വസ്ത്രം ധരിച്ച് കുളിക്കുന്നതിനും സണ്‍ ബാത്തിനും അനുമതിയുണ്ടായിരിക്കില്ല. റോസ്റ്റോക്കിന്റെ ടൂറിസം അതോറിറ്റി സിറ്റി കൗണ്‍സിലിന് സമര്‍പ്പിച്ച 23 പേജുള്ള നിയമങ്ങളുടെ പട്ടികയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. വസ്ത്രം ധരിച്ചെത്തുന്നവരുടെയും നഗ്നരായി എത്തുന്നവരുടെയും പരാതികള്‍ കണക്കിലെടുത്താണ് പുതിയ നിയമം ആവിഷ്‌കരിച്ചത്.
പ്രകൃതിവാദത്തെ പിന്തുണയ്ക്കുന്നവര്‍ക്ക് വസ്ത്രം ധരിക്കാതെ ബീച്ചിലൂടെ നടക്കാനും കുളിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. മറ്റുള്ളവരുടെ തുറിച്ചുനോട്ടം ഒഴിവാക്കാനും പുതിയ നിയമം സഹായിക്കുമെന്ന് അധികൃതര്‍ പറയുന്നു. നഗരത്തിന്റെ പൊതുക്രമസമാധാന അതോറിറ്റിയായ ഓര്‍ഡ്‌നങ്‌സാംറ്റ് ഈ നിയമം നടപ്പിലാക്കുന്നനതിനായി പ്രദേശത്ത് പട്രോളിംഗ് നടത്തും. ബീച്ചില്‍ വസ്ത്രങ്ങള്‍ ധരിച്ചെത്തുന്നവരോട് അത് നീക്കം ചെയ്യാന്‍ ആവശ്യപ്പെടും. വിസമ്മതിച്ചാല്‍ പിഴ ഈടാക്കില്ല. പകരം ബീച്ചില്‍ നിന്നും പുറത്ത് കടക്കാന്‍ ആവശ്യപ്പെടുമെന്നും അധികൃതര്‍ പറഞ്ഞു. എന്നാല്‍ ഈ നിയമം നടപ്പിലാക്കാന്‍ ആവശ്യമായ ജീവനക്കാരുടെ അഭാവമുണ്ടെന്ന് ചില കൗണ്‍സില്‍ അംഗങ്ങള്‍ പറയുന്നു.
advertisement
റോസ്റ്റോക് നഗരത്തില്‍ 15 കിലോമീറ്ററോളമാണ് ബീച്ചുകളുള്ളത്. ഈ ബീച്ചുകളില്‍ നഗ്നര്‍, അല്‍പ്പം വസ്ത്രം ധരിക്കുന്നവര്‍, പൂര്‍ണമായും വസ്ത്രം ധരിക്കുന്നവര്‍ എന്നിവര്‍ക്കായി പ്രദേശങ്ങള്‍ വേര്‍തിരിച്ചിട്ടുണ്ട്. പ്രകൃതിവാദത്തില്‍ താല്‍പ്പര്യമുള്ളവര്‍ ചില നിയമങ്ങളും പാലിക്കേണ്ടതുണ്ട്. ശരീരത്തിന്റെ രൂപം പറഞ്ഞുള്ള കളിയാക്കല്‍, തുറിച്ച് നോട്ടം, മോശം പരാമര്‍ശം, ചിത്രങ്ങളെടുക്കല്‍ എന്നിവ ബീച്ചുകളില്‍ കര്‍ശനമായി നിരോധിച്ചിരിക്കുന്നു.
ഫ്രീ ബോഡി കള്‍ച്ചര്‍
ഏകദേശം 3700 കിലോമീറ്റര്‍ തീരപ്രദേശമുള്ള രാജ്യമാണ് ജര്‍മനി. വളരെക്കാലമായി നഗ്നതാവാദികളുടെ അഭയകേന്ദ്രമായി ഈ രാജ്യം മാറിയിരിക്കുന്നു. ഫ്രീ ബോഡി കള്‍ച്ചര്‍ നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് ഇത്തരം നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്തിയിരിക്കുന്നത്. പ്രകൃതിവാദത്തിന് മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്താനാകുമെന്നാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മുതല്‍ ജര്‍മനിയിലുള്ളവര്‍ വിശ്വസിച്ചുപോരുന്നത്. സമൂഹത്തിലെ വര്‍ഗീയ വേര്‍തിരിവുകള്‍ ഇല്ലാതാക്കാന്‍ പ്രകൃതിവാദത്തിന് കഴിയുമെന്ന് ചിലര്‍ വിശ്വസിക്കുന്നു.
advertisement
എന്നാല്‍ യുവാക്കള്‍ക്ക് ഈ ആശയത്തോട് താല്‍പ്പര്യം കുറഞ്ഞുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതിന്റെ ഭാഗമായി പ്രകൃതിവാദ ബീച്ചുകള്‍ 37ല്‍ നിന്ന് 27ബ്ലോക്കുകളായി ആയി ചുരുങ്ങിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
പ്രകൃതിവാദം- മറ്റ് രാജ്യങ്ങളില്‍
പ്രകൃതിവാദത്തിന് മറ്റ് രാജ്യങ്ങളിലും സ്വീകാര്യതയുണ്ട്. സ്‌പെയിനില്‍ 1980കളുടെ അവസാനം മുതല്‍ പൊതുസ്ഥലങ്ങളിലെ നഗ്നതയ്ക്ക് നിയമപരമായ അംഗീകാരം ലഭിച്ചിട്ടുണ്ട്. നിരവധി നഗ്ന ബീച്ചുകളും സ്‌പെയിനില്‍ നിലനില്‍ക്കുന്നുണ്ട്. നോര്‍വേ, സ്വീഡന്‍, ഡെന്‍മാര്‍ക്, ഫിന്‍ലാന്‍ഡ്, ക്രൊയേഷ്യ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലും സാമൂഹിക നഗ്നത അംഗീകരിക്കുന്നുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
March 05, 2025 12:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
'തുണി ഉടുത്താൽ ഈ വഴി വരേണ്ട;' വസ്ത്രം ധരിച്ചവരെ വിലക്കുന്ന ജര്‍മനിയിലെ ബീച്ചുകൾ