46 വര്‍ഷം മുമ്പ് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയയാളെ വധശിക്ഷയ്ക്ക് വിധേയമാക്കി
- Published by:Nandu Krishnan
- news18-malayalam
Last Updated:
1979 മേയ് 11ന് കൃത്യം ചെയ്യുമ്പോൾ പ്രതിക്ക് 20 വയസ്സായിരുന്നു പ്രായം
1979ൽ ആറ് വയസ്സുകാരിയെ വീട്ടിലെ കിടപ്പുമുറിയിൽ നിന്ന് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വധശിക്ഷയ്ക്ക് വിധേയമാക്കി. അമേരിക്കൻ സംസ്ഥാനമായ ഫ്‌ളോറിഡയിലാണ് സംഭവം. ഈ വർഷം ഫ്‌ളോറിഡയിൽ വധശിക്ഷയ്ക്ക് വിധേയമാക്കുന്ന 16ാമത്തെയാളാണ് ഇയാൾ. വ്യാഴാഴ്ച വൈകീട്ട് 6.20നാണ് ബ്രയാൻ ഫ്രെഡറിക് ജെന്നിംഗ്‌സ് എന്ന 66കാരനെ മരുന്നു കുത്തിവെച്ച് വധശിക്ഷയ്ക്ക് വിധേയമാക്കിയത്. സ്റ്റാർക്കിലെ ഫ്‌ളോറിഡ സ്‌റ്റേറ്റ് ജയിലിലാണ് ശിക്ഷ നടപ്പാക്കിയത്. റെബേക്ക കുനാഷ് എന്ന പെൺകുട്ടിയെ വീട്ടിലെ കിടപ്പുമുറിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ ശേഷം ബലാത്സംഗം ചെയ്യുകയും ശേഷം കനാലിൽ മുക്കിക്കൊല്ലുകയുമായിരുന്നു.
വധശിക്ഷയ്ക്ക് വിധേയമാക്കുന്നതിന് മുമ്പ് എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് 'ഇല്ല' എന്നാണ് ജെന്നിംഗ്‌സ് മറുപടി നൽകിയത്. നടപടിക്രമങ്ങൾ മൂൻകൂട്ടി ആസൂത്രണം ചെയ്തത് പോലെ നടന്നതായി ജയിൽ വകുപ്പ് വക്താവ് ജോർദാൻ കിർക്ക്‌ലാൻഡ് പറഞ്ഞു. ഈയാഴ്ച മൂന്ന് വധശിക്ഷകളാണ് യുഎസിൽ തീരുമാനിച്ചിരുന്നത്. എന്നാൽ അതിൽ ഒരാളുടെ ശിക്ഷ നടപ്പിലാക്കുന്നതിന് മുമ്പ് ഒക്ലഹോമ ഗവർണർ റദ്ദാക്കി.
1979 മേയ് 11ന് കൃത്യം ചെയ്യുമ്പോൾ ജെന്നിംഗ്‌സിന് 20 വയസ്സായിരുന്നു പ്രായമെന്ന് കോടതി രേഖകളിൽ വ്യക്തമാക്കുന്നു. സംഭവം നടക്കുമ്പോൾ പെൺകുട്ടിയുടെ മാതാപിതാക്കൾ മറ്റൊരു മുറിയിലായിരുന്നു. തുടർന്ന് പ്രതി പെൺകുട്ടിയുടെ കിടപ്പുമുറിയിലെ ജനാലയിൽ നിന്ന് സ്ക്രീൻ നീക്കം ചെയ്ത് അതുവഴി അകത്ത് കടന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നു. തന്റെ കാറിൽ പെൺകുട്ടിയെ കടത്തിക്കൊണ്ട് പോയി ബലാത്സംഗം ചെയ്യുകയും കനാലിൽ മുക്കിക്കൊലപ്പെടുത്തുകയുമായിരുന്നു. സംഭവം നടന്ന അന്നു തന്നെ പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തു.
advertisement
മണിക്കൂറുകൾക്കുള്ളിൽ ജെന്നിംഗ്‌സിനെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ വീടിനടുത്തുള്ള ഒരാളുടെ സാക്ഷിമൊഴിയും നിർണായകമായി. വീട്ടിൽ കണ്ടെത്തിയ ഷൂവിന്റെ പാടുകൾ ജെന്നിംഗ്‌സ് ധരിച്ചിരുന്ന ഷൂവിന്റേതാണെന്ന് തിരിച്ചറിഞ്ഞു. ഇയാളുടെ വിരലടയാളങ്ങൾ പെൺകുട്ടിയുടെ വീടിന്റെ ജനൽപടിയിൽ നിന്ന് കണ്ടെത്തി. കൂടാതെ പിടകൂടുമ്പോൾ ഇയാളുടെ വസ്ത്രങ്ങളും മുടിയും നനഞ്ഞിരിക്കുകയായിരുന്നുവെന്നും കോടതി രേഖകളിൽ പറയുന്നു.
കേസിൽ ജെന്നിംഗ്‌സിന് രണ്ടു തവണ വധശിക്ഷയ്ക്ക് വിധിച്ചു. എന്നാൽ അപ്പീൽ പോകുകയും വധശിക്ഷ ഒഴിവാക്കുകയും ചെയ്തു. 1986ൽ നടന്ന അന്തിമ വിചാരണയിൽ വീണ്ടും വധശിക്ഷ ലഭിച്ചു. കൂടാതെ തട്ടിക്കൊണ്ടുപോകൽ, ലൈംഗികാതിക്രമം, മോഷണം എന്നീ കുറ്റങ്ങൾക്ക് ജീവപര്യന്തം ശിക്ഷയും ലഭിച്ചു.
advertisement
1976ലാണ് യുഎശിൽ വധശിക്ഷ പുനഃസ്ഥാപിച്ചത്. ജെന്നിംഗ്‌സിന്റെ വധശിക്ഷ വിധിച്ച റിപ്പബ്ലിക്കൻ ഗവർണർ റോൺ ഡിസാന്റിസ് ഫ്‌ളോറിഡയിൽ ഇതുവരെ അധികാരത്തിൽ ഇരുന്ന ഗവർണർമാരിൽ ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പാക്കാൻ ഉത്തരവിട്ട ഗവർണറാണ്. 2014ലാണ് സംസ്ഥാനത്ത് ഇതിന് മുമ്പ് ഏറ്റവും കൂടുതൽ വധശിക്ഷകൾ നടപ്പിലാക്കിയത്, എട്ട് എണ്ണം. ഈ വർഷം രണ്ട് വധശിക്ഷകൾ കൂടി നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ ഈ വർഷം നൽകിയ വധശിക്ഷകളുടെ എണ്ണം 18 ആയി ഉയരും.
വധശിക്ഷകൾ നടപ്പാക്കുന്നതിലൂടെ പതിറ്റാണ്ടുകളായി കാത്തിരിക്കുന്ന ഇരകളുടെ കുടുംബങ്ങൾക്ക് നീതി നടപ്പിലാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഡെസാന്റിസ് പറഞ്ഞു. ''നീതി വൈകുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണ്. ഇത് വളരെ സുഗമമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതിന് എനിക്കവരോട് കടപ്പാടുണ്ട്. സത്യസന്ധമായി ഇവരിൽ ആരെങ്കിലും നിരപരാധിയാണെന്ന് ബോധ്യപ്പെട്ടാൻ ഞാൻ നടപടിയെടുക്കില്ല,'' അദ്ദേഹം പറഞ്ഞു.
advertisement
മയക്കാനുള്ള മരുന്ന്, പക്ഷാഘാതത്തിനുള്ള മരുന്ന്, ഹൃദയത്തിന്റെ പ്രവർത്തനം നിറുത്തി വയ്ക്കാനുള്ള മരുന്ന് എന്നിവ കുത്തിവെച്ചാണ് വധശിക്ഷ നടപ്പിലാക്കുന്നതെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഓഫ് കറക്ഷൻസ് വ്യക്തമാക്കി.
വിധിക്കെതിരേ ജെന്നിംഗ്‌സ നിരവധി തവണ അപ്പീലുകൾ ഫയൽ ചെയ്തിരുന്നു. ജെന്നിംഗ്‌സിന്റെ വധശിക്ഷ നടപ്പിലാക്കിയതോടെ ഈ വർഷം ഇതുവരെ യുഎസിൽ 42 പേർ കോടതി ഉത്തരവുപ്രകാരം വധശിക്ഷയ്ക്ക് വിധേയരായിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
November 14, 2025 4:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
46 വര്‍ഷം മുമ്പ് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയയാളെ വധശിക്ഷയ്ക്ക് വിധേയമാക്കി


