പാകിസ്ഥാനിൽ മാൻഹോൾ മൂടി മോഷണം! സാമ്പത്തിക പ്രതിസന്ധിക്കിടെ ചർച്ച
- Published by:Nandu Krishnan
- news18-malayalam
Last Updated:
മോഷണം നടത്തുന്നവർക്ക് ഒന്ന് മുതൽ പത്ത് വർഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രി മറിയം നവാസ് ഷെരീഫ്
പാകിസ്ഥാനിൽ മാൻഹോൾ മൂടികൾ ( Manhole cover) വ്യാപകമായി മോഷ്ടിക്കപ്പെടുന്നത് വലിയ ചർച്ചയാകുന്നു. രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഈ വിചിത്രമായ മോഷണത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. ആക്രി വിൽക്കുന്നതിലൂടെ പെട്ടെന്ന് പണം ലഭിക്കാനാണ് ആളുകൾ ഇവ മോഷ്ടിക്കുന്നത്. സാഹചര്യം ശ്രദ്ധയിൽപ്പെട്ടതോടെ പഞ്ചാബ് പ്രവിശ്യാ സർക്കാർ ഇത്തരം കുറ്റകൃത്യങ്ങൾ തടയാൻ കർശനമായ നിയമം കൊണ്ടുവന്നിരിക്കുകയാണ്.
മാൻഹോൾ മൂടി മോഷ്ടിക്കുന്നവർക്കും വിൽക്കുന്നവർക്കും വാങ്ങുന്നവർക്കും ഒന്ന് മുതൽ പത്ത് വർഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ് ഷെരീഫ് വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി. കൂടാതെ, ഇത്തരത്തിൽ കവർ നീക്കം ചെയ്ത മാൻഹോളിൽ വീണ് ആരെങ്കിലും മരിക്കാനിടയായാൽ കുറ്റവാളിക്ക് പത്ത് വർഷം തടവും 30 മുതൽ 50 ലക്ഷം രൂപ വരെ പിഴയും നൽകേണ്ടി വരും. പകൽ സമയം കവറുകൾ സ്ഥാപിച്ചാൽ രാത്രിയാകുമ്പോഴേക്കും അവ മോഷ്ടിക്കപ്പെടുകയാണെന്നും അതിനാൽ ദൈവത്തെ ഓർത്ത് ഇത്തരം പ്രവൃത്തികൾ ചെയ്യരുതെന്നും പഞ്ചാബ് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
advertisement
വലിയ രീതിയിലുള്ള പരിഹാസങ്ങൾക്കും ചർച്ചകൾക്കുമാണ് സോഷ്യൽ മീഡിയയിൽ മാൻഹോൾ മൂടി മോഷണത്തെപ്പറ്റിയുള്ള വാർത്ത വഴിവെച്ചത്. മാൻഹോൾ മൂടികളെ ദേശീയ നിധി പോലെ പരിഗണിക്കേണ്ടി വരുന്നത് രാജ്യത്തെ തകർന്ന സമ്പദ്‌വ്യവസ്ഥയുടെ ലക്ഷണമാണെന്ന് പലരും പരിഹസിച്ചു. ജയിലിൽ പോയാൽ കുറഞ്ഞത് ഭക്ഷണം എങ്കിലും സൗജന്യമായി ലഭിക്കുമല്ലോ എന്ന് ചിലർ പരിഹാസരൂപേണ കമന്റും ചെയ്തു.
മാൻഹോൾ മൂടികൾ ഇല്ലാത്തത് വൻ ദുരന്തങ്ങൾക്കും കാരണമാകുന്നുണ്ട്. ജനുവരിയിൽ ലാഹോറിൽ മാൻഹോളിൽ വീണ് ഒരു അമ്മയും കുഞ്ഞും മരിച്ചിരുന്നു. 2025 അവസാനത്തോടെ കറാച്ചിയിലും സമാനമായ രീതിയിൽ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ലാഹോറിൽ മാത്രം പ്രതിവർഷം പതിനായിരത്തോളം മാൻഹോൾ കവറുകൾ മോഷ്ടിക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മയക്കുമരുന്നിന് അടിമയായവരാണ് പ്രധാനമായും ഇരുമ്പ് മൂടികൾ ലക്ഷ്യമിടുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Feb 06, 2026 10:24 PM IST








