'ഇന്ത്യ ഏറ്റവും അടുത്ത വിശ്വസനീയമായ സഖ്യകക്ഷി'; പ്രതിസന്ധി ഘട്ടങ്ങളില്‍ സഹായിച്ച പ്രധാനമന്ത്രി മോദിയെ പുകഴ്ത്തി മാലി പ്രസിഡന്റ്
- Published by:meera_57
- news18-malayalam
Last Updated:
മാലി പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയെ വിശ്വസനീയ സഖ്യകക്ഷിയെന്ന് വിശേഷിപ്പിച്ചു. മോദി മാലിദ്വീപ് സന്ദര്‍ശിച്ചപ്പോള്‍ ഇരുവരും ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു
തങ്ങളുടെ ഏറ്റവും അടുത്ത വിശ്വസനീയമായ സഖ്യ കക്ഷിയെന്ന് ഇന്ത്യയെ വിശേഷിപ്പിച്ച് മാലി പ്രസിഡന്റ് മുഹമ്മദ് മുയിസു (Mohamed Muizzu). ഇന്ത്യയുടെ മാലിയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് പുറത്തുപോകാന്‍ കഴിഞ്ഞവര്‍ഷം മുയിസു ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ നിലപാടില്‍ കാര്യമായ മാറ്റം വന്നതിന്റെ സൂചനയാണിതെന്ന് കരുതുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി മാലിദ്വീപ് സന്ദര്‍ശിക്കുന്നതിനിടെ പ്രസിഡന്റിന്റെ ഓഫീസില്‍വെച്ച് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയപ്പോഴാണ് പ്രസിഡന്റ് മുയിസു ഈ പരാമര്‍ശങ്ങള്‍ നടത്തിയത്.
മാലി ഏത് തരത്തിലുമുള്ള പ്രതിസന്ധിയെയും നേരിടുമ്പോള്‍ ഇന്ത്യയാണ് തങ്ങള്‍ക്ക് ആദ്യം പിന്തുണ നല്‍കുന്നതെന്ന് പറഞ്ഞ അദ്ദേഹം ഇന്ത്യയുടെ പ്രതിബദ്ധതയെ അഭിനന്ദിച്ചു.
"മാലിദ്വീപിന്റെ ഏറ്റവും അടുത്തതും വിശ്വസനീയവുമായ പങ്കാളിയായി ഇന്ത്യ വളരെക്കാലമായി നിലകൊള്ളുന്നു. സുരക്ഷ, വ്യാപാരം തുടങ്ങി ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിങ്ങനെ മാലിയിലെ പൗരന്മാരുടെ ദൈനംദിന ജീവിതത്തെ സ്പര്‍ശിക്കുന്ന വിശാലമായ മേഖലകളിലേക്ക് നമ്മുടെ സഹകരണം വ്യാപിച്ചിരിക്കുന്നു," അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി മോദിക്ക് പ്രസിഡന്റ് മുയിസു ഒരു ഔദ്യോഗിക വിരുന്ന് ഒരുക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തെ പ്രശംസിക്കുകയും ചെയ്തു.
advertisement
വികസനം, അടിസ്ഥാന സൗകര്യങ്ങള്‍, കാലാവസ്ഥാ പ്രവര്‍ത്തനം, ആരോഗ്യ സംരക്ഷണം, ശേഷി വികസനം എന്നീ മേഖലകളില്‍ സഹകരിക്കാന്‍ ഇരുനേതാക്കളും ചര്‍ച്ചയില്‍ തീരുമാനിച്ചു.
കൊളംബോ സുരക്ഷാ കോണ്‍ക്ലേവിന് കീഴില്‍ നടന്നുകൊണ്ടിരിക്കുന്ന സഹകരണത്തെ അംഗീകരിച്ച ഇരുവരും പ്രതിരോധ, സമുദ്രസുരക്ഷാ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞു.
നിര്‍ദ്ദിഷ്ട സ്വതന്ത്ര വ്യാപാര കരാറും ഉഭയകക്ഷി നിക്ഷേപ ഉടമ്പടിയും ഇന്ത്യക്കും മാലിക്കും പുതിയ അവസരങ്ങള്‍ തുറന്ന് നല്‍കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ടൂറിസം മേഖലയ്ക്ക് പ്രോത്സാഹനം നല്‍കുന്നതിന് ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയ്ക്കുള്ള സാധ്യതകള്‍ അദ്ദേഹം ഊന്നിപ്പറഞ്ഞു. യുപിഐ, റുപെ കാര്‍ഡുകള്‍, പ്രാദേശിക കറന്‍സി വ്യാപാരം എന്നിവ സംബന്ധിച്ച് ഇന്ത്യയും മാലിയും സംയുക്തമായി അംഗീകരിച്ച സമീപകാല കരാറുകളെ അദ്ദേഹം സ്വാഗതം ചെയ്തു.
advertisement
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ അടുത്തിടെ നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുകയും ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയുമായി ഐക്യദാര്‍ഢ്യം പ്രകടപ്പിക്കുകയും ചെയ്ത മാലി പ്രസിഡന്റിന് പ്രധാനമന്ത്രി മോദി നന്ദി പറഞ്ഞു.
കൂടിക്കാഴ്ചയില്‍ മത്സ്യബന്ധനം, ജലകൃഷി, കാലാവസ്ഥാ ശാസ്ത്രം, ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യങ്ങള്‍, യുപിഐ, ഇന്ത്യന്‍ ഫാര്‍മക്കോപ്പിയ, പുതിയ ഇളവുകളോട് കൂടിയ വായ്പാ പരിധി എന്നിവ ഉള്‍പ്പെടെയുള്ള പ്രധാന മേഖലകളിലായി ആറ് ധാരണാപത്രങ്ങളില്‍ ഇരുനേതാക്കന്മാരും ഒപ്പുവെച്ചു.
മാലിയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും അനുബന്ധ പദ്ധതികള്‍ക്കും പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെ 4850 കോടി രൂപയുടെ വായ്പാ പരിധിയും നിശ്ചയിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
July 26, 2025 9:46 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
'ഇന്ത്യ ഏറ്റവും അടുത്ത വിശ്വസനീയമായ സഖ്യകക്ഷി'; പ്രതിസന്ധി ഘട്ടങ്ങളില്‍ സഹായിച്ച പ്രധാനമന്ത്രി മോദിയെ പുകഴ്ത്തി മാലി പ്രസിഡന്റ്