ഇറാനിൽ ആണവാക്രമണമോ? ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുഎൻ നയതന്ത്രജ്ഞൻ
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഐക്യരാഷ്ട്രസഭയിലെ ചില മുതിർന്ന ഉദ്യോഗസ്ഥർ ഒരു ശക്തമായ ലോബിയുടെ സ്വാധീനത്തിലാണെന്നും വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന തീരുമാനങ്ങളിലേക്ക് അവർ കാര്യങ്ങളെ എത്തിക്കുകയാണെന്നും രാജിവെച്ച ഉദ്യോഗസ്ഥൻ
ഐക്യരാഷ്ട്രസഭയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ഒരു നയതന്ത്രജ്ഞൻ തന്റെ സ്ഥാനത്തുനിന്ന് രാജിവെച്ചു. ഇറാനിൽ ആണവായുധങ്ങൾ ഉപയോഗിക്കപ്പെടാൻ സാധ്യതയുള്ള ഒരു സാഹചര്യത്തിനായി അന്താരാഷ്ട്ര സമിതി തയ്യാറെടുക്കുന്നു എന്ന ഗുരുതരമായ ആരോപണം ഉന്നയിച്ചുകൊണ്ടാണ് രാജി. എന്നാൽ ഈ അവകാശവാദത്തോട് ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
യുഎന്നിലെ പേട്രിയോട്ടിക് വിഷൻ ഓർഗനൈസേഷന്റെ (PVA) പ്രധാന പ്രതിനിധിയായി സേവനമനുഷ്ഠിച്ചിരുന്ന മുഹമ്മദ് സഫയാണ് തന്റെ ആശങ്കകൾ വ്യക്തമാക്കുന്ന വിശദമായ കത്തോടൊപ്പം എക്സിലൂടെ (X) രാജി പ്രഖ്യാപിച്ചത്. യുഎൻ ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിലിൽ (ECOSOC) പ്രത്യേക കൺസൾട്ടേറ്റീവ് പദവിയുള്ള സംഘടനയാണ് പിവിഎ. 2013 മുതൽ അതിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി പ്രവർത്തിച്ചുവരികയായിരുന്നു സഫ.
ഐക്യരാഷ്ട്രസഭയിലെ ചില മുതിർന്ന ഉദ്യോഗസ്ഥർ ഒരു ശക്തമായ ലോബിയുടെ സ്വാധീനത്തിലാണെന്നും വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന തീരുമാനങ്ങളിലേക്ക് അവർ കാര്യങ്ങളെ എത്തിക്കുകയാണെന്നും സഫ തന്റെ പ്രസ്താവനയിൽ ആരോപിച്ചു. ഇറാനിൽ ആണവായുധം ഉപയോഗിക്കാനുള്ള സാധ്യതയ്ക്കായി യുഎൻ തയ്യാറെടുക്കുകയാണെന്നും അതിന്റെ ഗൗരവം ജനങ്ങൾ മനസ്സിലാക്കുന്നില്ലെന്നും അദ്ദേഹം കുറിച്ചു. ടെഹ്റാനിലെ വലിയ ജനസംഖ്യയെ ചൂണ്ടിക്കാട്ടി ഇത്തരം ഒരു നീക്കം സാധാരണക്കാരിലുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നൽകി.
advertisement
ഏറെ ആലോചനകൾക്ക് ശേഷമാണ് താൻ രാജിവെക്കാൻ തീരുമാനിച്ചതെന്ന് സഫ പറഞ്ഞു. മാനവികതയ്‌ക്കെതിരായ കുറ്റകൃത്യമെന്ന് വിശേഷിപ്പിക്കാവുന്ന ഇത്തരം കാര്യങ്ങളുമായി സഹകരിച്ച് മുന്നോട്ട് പോകാൻ തനിക്ക് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു 'ന്യൂക്ലിയർ വിന്റർ' (ആണവ ശൈത്യം) തടയാൻ വേണ്ടിയാണ് തന്റെ നയതന്ത്ര കരിയർ ഉപേക്ഷിച്ച് ഈ വിവരങ്ങൾ പുറത്തുവിടുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇതിനെതിരെ ആഗോളതലത്തിൽ പ്രതിഷേധിക്കാനും ബോധവൽക്കരണം നടത്താനും അദ്ദേഹം ആഹ്വാനം ചെയ്തു.
2023 ഒക്ടോബറിൽ ഹമാസ് ഇസ്രായേലിന് നേരെ നടത്തിയ ആക്രമണത്തിനും തുടർന്നുണ്ടായ യുദ്ധത്തിനും പിന്നാലെ ഭിന്നസ്വരങ്ങൾ ഉയർത്തിയപ്പോൾ തനിക്ക് കടുത്ത വിമർശനങ്ങളും സെൻസർഷിപ്പും ഭീഷണികളും നേരിടേണ്ടി വന്നതായി സഫ കത്തിൽ ആരോപിച്ചു. ചില രാജ്യങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുമ്പോൾ അവരെ ഉത്തരവാദികളാക്കുന്നതിൽ ചില യുഎൻ ഉദ്യോഗസ്ഥർ വിമുഖത കാണിക്കുന്നുണ്ടെന്നും തന്റെ ആശങ്കകൾ അറിയിച്ചപ്പോൾ തന്നെ തഴഞ്ഞതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷമായി തനിക്ക് വലിയ സമ്മർദ്ദം നേരിടേണ്ടി വന്നുവെന്നും 2023 മുതൽ തന്നെ രാജി ആലോചിച്ചിരുന്നതായും സഫ വെളിപ്പെടുത്തി.
advertisement
സഫയുടെ രാജിയെക്കുറിച്ചോ അദ്ദേഹം ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചോ ഐക്യരാഷ്ട്രസഭ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ആണവായുധങ്ങളുമായി ബന്ധപ്പെട്ട ആരോപണമായതിനാൽ ഇതിന് സ്ഥിരീകരണമില്ലാത്തത് സാഹചര്യം അവ്യക്തമാക്കുന്നുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Mar 30, 2026 10:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഇറാനിൽ ആണവാക്രമണമോ? ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുഎൻ നയതന്ത്രജ്ഞൻ









