ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ തകരാറിലായ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനുള്ള നടപടികളുമായി പാക് സര്‍ക്കാർ. വൈദ്യുതി പുനഃസ്ഥാപിക്കാന്‍ 12 മണിക്കൂറോളം എടുക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചുവെന്ന് പാകിസ്ഥാന് ഊര്‍ജമന്ത്രി ഖുറം ദസ്തഗീര്‍ പറഞ്ഞിരുന്നു.
വൈദ്യുതി പുനഃസ്ഥാപിക്കുന്നതില്‍ ചില തടസങ്ങള്‍ നേരിടുന്നുണ്ടെന്നും അധികം വൈകാതെ തന്നെ അവ പരിഹരിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. വോള്‍ട്ടേജ് വ്യത്യാസമാണ് തകരാറിന് കാരണമെന്നായിരുന്നു അധികൃതരുടെ വാദം. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് വൈദ്യുത ഗ്രിഡില്‍ തടസമുണ്ടാകുന്നത്. വൈദ്യുത വിതരണത്തിലെ തടസം ബാധിച്ചത് ഏകദേശം 220 ദശലക്ഷം പേരെയാണ്.
Also Read- ഇരുട്ടിലായി പാകിസ്ഥാൻ; പ്രധാന നഗരങ്ങളിലെല്ലാം വൈദ്യുതി സ്തംഭിച്ചു
അടുത്ത നാല് മണിക്കൂറിനുള്ളില്‍ പാകിസ്ഥാനിലെ പ്രധാന നഗരമായ കറാച്ചിയില്‍ വൈദ്യുതി പുനഃസ്ഥാപിക്കുമെന്ന് കെ-ഇലക്ട്രിക് ലിമിറ്റഡ് വക്താവ് അറിയിച്ചിട്ടുണ്ട്. വളരെ പഴക്കം ചെന്ന ഇലക്ട്രിസിറ്റി നെറ്റ് വര്‍ക്കുകളാണ് ഇപ്പോഴും പാകിസ്ഥാനില്‍ ഉപയോഗിക്കുന്നതെന്നും രാജ്യത്തിന്റെ അടിസ്ഥാന വികസനത്തില്‍ സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തേണ്ട സമയം അതിക്രമിച്ചുവെന്നുമാണ് വിദഗ്ധര്‍ പറയുന്നത്.
ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സ്ഥാപിത വൈദ്യുത ശേഷി പാകിസ്ഥാന് ഉണ്ട്. എന്നാല്‍ ഇന്ധന-വാതക പ്ലാന്റുകള്‍ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ വിഭവങ്ങളുടെ അഭാവം രൂക്ഷമാണ്. അടിസ്ഥാന സൗകര്യ വികസനത്തില്‍ നിക്ഷേപം നടത്താന്‍ കഴിയാത്ത വിധം കടക്കെണിയിലാണ് ഈ മേഖല.
കഴിഞ്ഞ ദിവസമാണ് പാകിസ്ഥാന്റെ വിവിധ നഗരങ്ങളില്‍ വൈദ്യുതി തകരാറിലായത്. ദേശീയ വൈദ്യുതി ശൃംഖല തകരാറിലായതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് പാക് ഊര്‍ജമന്ത്രാലയം വ്യക്തമാക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.