ഭക്ഷണമില്ല, മരുന്നില്ല, ഒപ്പം കോവിഡ് ഭീതിയും; ചൈനയിലെ ഐഫോൺ ഫാക്ടറിയിൽ ജീവനക്കാർക്ക് ദുരിത ജീവിതം
- Published by:Sarika KP
- news18-malayalam
Last Updated:
ഫാക്ടറിയിൽ ഒരാൾക്ക് കോവിഡ് പോസിറ്റീവായതിനെ തുടർന്ന് 3,000 സഹപ്രവർത്തകരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചതായി സൂപ്പർവൈസർ തൊഴിലാളികൾക്ക് പെട്ടെന്ന് മുന്നറിയിപ്പ് നൽകി.
കോവിഡ് 19 ബാധിച്ചതിനെ തുടർന്ന് ചൈനയിലെ കമ്പനിയിൽ നേരിടേണ്ടി വന്ന ദുരിതങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുമായി ജീവനക്കാർ. ഐ ഫോണുകളും മറ്റ് ഇലക്ട്രോണിക് സാധനങ്ങളും ഉണ്ടാക്കുന്ന ഫാക്ടറിയിലാണ് സംഭവം. ഇവിടെ നിന്നുള്ള വാർത്തകൾ ജീവനക്കാർ വഴി ഇപ്പോൾ പുറത്ത് വരികയാണ്. ഫാക്ടറിയിലെ ചിലർക്ക് കോവിഡ് 19 ബാധിച്ചതിനെ തുടർന്ന് 3000ത്തോളം പേരെ ക്വാറൻൈറനിൽ പ്രവേശിപ്പിച്ചതായി ഒക്ടോബറിൻെറ തുടക്കത്തിൽ തന്നെ സൂപ്പർ വൈസർ അറിയിച്ചതായി ഷാങ് യാവോ എന്ന ജീവനക്കാരൻ പറയുന്നു.
“ഒരു കാരണവശാലും മാസ്ക് എടുക്കരുതെന്ന് അവർ ഞങ്ങളോട് പറഞ്ഞു. ആഴ്ചകളോളം ദുരിതത്തിലൂടെയാണ് കടന്ന് പോയത്. ഭക്ഷണം കിട്ടാത്ത അവസ്ഥയുണ്ടായിരുന്നു. രോഗം ബാധിക്കുമെന്ന ഭയം വേറെയും,” ഷാങ് യാവോ എഎഫ്പിയോട് പറഞ്ഞു. തായ്‌വാനീസ് ടെക് ഭീമനായ ഫോക്സ്‌കോണിൻെറ ഫാക്ടറിയിലാണ് ജീവനക്കാർ കടുത്ത പ്രതിസന്ധി നേരിടുന്നത്. കോവിഡ് ബാധയ്ക്കെതിരെ തങ്ങൾ പോരാട്ടം നടത്തുകയാണെന്നും അതിനാൽ ഷെങ്ഷോവൂ നഗരത്തിലുള്ള ക്യാമ്പസ്സിൽ ബയോ ബബിൾ നിർമ്മിച്ചിരിക്കുകയാണെന്നും കമ്പനി ജീവനക്കാരെ അറിയിച്ചു.
ചൈനയിലെ പ്രധാനപ്പെട്ട ആപ്പിൾ നിർമ്മാണ ഫാക്ടറിയുടെ ചുറ്റുപാടും പ്രാദേശിക ഭരണകൂടം ലോക്ഡൌൺ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനിടയിൽ കമ്പനിയിൽ നിന്ന് ജീവനക്കാർ രക്ഷപ്പെട്ട് ഓടിപ്പോവുന്നതായും റിപ്പോർട്ടുകളുണ്ട്. മതിയായ ഭക്ഷണവും മരുന്നുകളും ലഭിക്കുന്നില്ലെന്ന് ജീവനക്കാർ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
advertisement
കോവിഡിനെതിരെ ചൈനയിലാകെ കാര്യമായ ബോധവൽക്കരണവും മാസ് ടെസ്റ്റിങും നടന്ന് കൊണ്ടിരിക്കുകയാണ്. ഷെങ്ഷോവ് വിമാനത്താവളത്തിൻെറ പരിസരത്തുള്ള നഗരത്തിലാണ് ഫോക്സ്കോണിൻെറ ഇലക്ട്രോണിക്സ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്. “പനി ലക്ഷണങ്ങൾ ഉള്ളവർക്ക് പോലും ആവശ്യത്തിന് മരുന്ന് ലഭിക്കുന്നില്ല. ഞങ്ങൾക്ക് വലിയ ഭയമുണ്ട്. ദുരന്തം അടുത്തെത്തിയിരിക്കുന്നു,” 30കാരനായ ഒരു ജീവനക്കാരൻ എഎഫ്പിയോട് പറഞ്ഞു.
“ജോലി ചെയ്യാത്തവർക്ക് ഭക്ഷണം നൽകാൻ പോലും കമ്പനി അധികൃതർ തയ്യാറാവുന്നില്ല. ചിലർ സ്വന്തമായി ഭക്ഷണം ഉണ്ടാക്കുന്നത് കൊണ്ടാണ് അതിജീവിക്കുന്നത്,” മറ്റൊരു ജീവനക്കാരൻ പറഞ്ഞു. ഫാക്ടറി പരിസരത്ത് നിന്നുള്ള വീഡിയോകളും ടിക് ടോക്കിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്. എൻ95 മാസ്ക് ഇട്ടിട്ടുള്ള ജീവനക്കാരെ ഷട്ടിൽ ബസുകളിൽ കയറ്റി താമസസ്ഥലത്തേക്കും ജോലിസ്ഥലത്തേക്കും കൊണ്ട് പോവുന്നത് വീഡിയോയിൽ കാണാം.
advertisement
Also read-വോട്ട് വിഹിതം, നോട്ടയുടെ എണ്ണം, റെക്കോർഡുകൾ; ബിജെപിയുടെ ഗുജറാത്ത് വിജയത്തിന് പിന്നിലെ കണക്കുകൾ
ജീവനക്കാരിൽ പലരും ഫാക്ടറിയിൽ നിന്ന് രക്ഷപ്പെട്ട് തങ്ങളുടെ നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചിരുന്നു. എന്നാൽ ആർക്കും പുറത്തിറങ്ങാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. ഫാക്ടറി നിൽക്കുന്നതിന് പരിസരത്തുള്ള പ്രദേശമായ ഹെനാൻ പ്രവിശ്യയിൽ 600 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കമ്പനിയിൽ നിന്ന് പുറത്ത് കടക്കാൻ ജീവനക്കാർ ശ്രമിക്കുമ്പോൾ അവരെ വിടാതിരിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്.
advertisement
“നഗരത്തിൽ തന്നെ ജീവനക്കാർ നിൽക്കണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. ആരെയും പുറത്ത് വിടാൻ അനുവദിക്കുന്നില്ല. സമാധാനത്തോടെ നിൽക്കാനുള്ള സൌകര്യങ്ങൾ ചെയ്ത് കൊടുക്കുന്നുമില്ല,” ജിവനക്കാരിൽ ഒരാൾ പറഞ്ഞു. പ്രദേശത്ത് ലോക്ക്ഡൌൺ പ്രഖ്യാപിച്ചതിനാലാണ് ജീവനക്കാരെ നഗരത്തിന് പുറത്ത് വിടാൻ അനുവദിക്കാത്തതെന്നാണ് ഫോക്സ്കോൺ ഫാക്ടറി അധികൃതരുടെ പ്രതികരണം.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 10, 2022 9:38 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഭക്ഷണമില്ല, മരുന്നില്ല, ഒപ്പം കോവിഡ് ഭീതിയും; ചൈനയിലെ ഐഫോൺ ഫാക്ടറിയിൽ ജീവനക്കാർക്ക് ദുരിത ജീവിതം