മോഷണക്കുറ്റം ആരോപിച്ച് പൊതുസ്ഥലത്ത് നാല് പേരുടെ കൈ വെട്ടി താലിബാൻ. ബുധനാഴ്ച അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലെ ഫുട്ബോൾ സ്റ്റേഡിയത്തിലാണ് നാല് പേരുടെ കൈ വെട്ടിയത്. കവര്‍ച്ചയും സ്വവര്‍ഗരതിയും ആരോപിച്ച് ഒന്‍പത് പേരെ പൊതു സ്ഥലത്തുവെച്ച് ചാട്ടവാറിനടിച്ചിരുന്നു. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം അഹമ്മദ് ഷാഹി സ്റ്റേഡിയത്തിലാണ് ഉത്തരവ് നടപ്പാക്കിയത്.
ആളുകളെ ചാട്ടയടിക്കുന്നതും അംഗഛേദം ചെയ്യുന്നതും കൃത്യമായ വിചാരണയില്ലാതെയാണെന്ന് ആരോപണമുണ്ട്. പൊതു സ്ഥലത്ത് ശിക്ഷ നടപ്പാക്കുന്നതിനെതിരെ ഐക്യരാഷ്ട്ര സംഘടന ശക്തമായി രംഗത്തെത്തി. 2022 നവംബർ 18 മുതൽ സ്ത്രീകളും പുരുഷൻമാരുമുൾപ്പെടെ 100 പേരെ ചാട്ടയടിക്ക് വിധേയമാക്കിയെന്ന് ഐഖ്യരാഷ്ട്ര സംഘടന അറിയിച്ചു.
സ്ത്രീകളും പെൺകുട്ടികളുമാണ് ഏറെയും ശിക്ഷിക്കപ്പെട്ടത്. 2022 ഡിസംബർ ഏഴിന് ഫറ നഗരത്തിൽ വെച്ച് ഒരാളുടെ വധശിക്ഷ നടപ്പാക്കിയിരുന്നു. മോഷണം, അവിഹിത ബന്ധം, സാമൂഹിക പെരുമാറ്റ ചട്ടങ്ങളുടെ ലംഘനം എന്നിവയുൾപ്പെടെ ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങൾക്ക് 20 ഉം 100 ഉം ചാട്ടവാറടികളാണ് അഫ്ഗാനിസ്ഥാനില്‍ വിധിക്കുന്നത്.
ചൊവ്വാഴ്ച അഹമ്മദ് ഷാഹി സ്റ്റേഡിയത്തിൽ വെച്ച് നടന്ന ചാട്ടവാറടിയിലും ഉപ പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ ഹാജരായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.