പാക് തീവ്രവാദി അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ച യുഎൻ നടപടി ഇന്ത്യയുടെ വിജയമോ?
- Published by:Vishnupriya S
- news18-malayalam
Last Updated:
മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിൽ പ്രധാനമായും സമ്മർദം ചെലുത്തിയത് ഇന്ത്യയാണ്
പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരനും ലഷ്‌കർ-ഇ-ത്വയ്ബ (എൽഇടി) തലവനും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീദിന്റെ ഭാര്യാ സഹോദരനുമായ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരിക്കുകയാണ് യുഎൻ സുരക്ഷാ കൗൺസിൽ (യുഎൻഎസ്‌സി). മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിൽ പ്രധാനമായും സമ്മർദം ചെലുത്തിയത് ഇന്ത്യയാണ്.
അതുകൊണ്ടു തന്നെ ഇത് ഇന്ത്യയുടെ വിജയമായിക്കൂടി കണക്കാക്കപ്പെടുന്നു. അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള ഭീകരനായി പട്ടികപ്പെടുത്താനുള്ള യുഎൻഎസ്‌സി നീക്കത്തെ മുൻപ് ചൈന തടഞ്ഞിരുന്നു. ചൈനയുടെ നടപടിയെ നിശിതമായാണ് ഇന്ത്യയും അമേരിക്കയും വിമർശിച്ചത്. ‘അങ്ങേയറ്റം നിർഭാഗ്യകരം’ എന്നാണ് ചൈനയുടെ നീക്കത്തെ അന്ന് ഇന്ത്യ വിശേഷിപ്പിച്ചത്.
ഇന്ത്യയിൽ, മക്കിയെ തീവ്രവാദികളുടെ യുഎപിഎ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2000-ൽ ഡൽഹിയിൽ നടന്ന ചെങ്കോട്ട ആക്രമണം, 2008 ലെ മുംബൈ ഭീകരാക്രമണം, ജമ്മു കശ്മീരിലെ സുരക്ഷാ സേനയ്‌ക്കെതിരായ ആക്രമണം എന്നിവയ്ക്കു പിന്നിൽ പ്രവർത്തിച്ചു എന്നതിന്റെ പേരിലും ഇന്ത്യ ബ്ലാക്ക് ലിസ്റ്റിൽ പെടുത്തിയിട്ടിള്ള ഭീകരനാണ് മക്കി.
advertisement
മക്കിയെ അമേരിക്കയും ആഗോള ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് 2 മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഭീകരവാദത്തെ നേരിടുന്നതിൽ പാകിസ്ഥാൻ പരാജയം ആണെന്നും, യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് 2020 ലെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. 2008ലെ മുംബൈ ആക്രമണത്തിന്റെ സൂത്രധാരൻമാരായ ജെയ്‌ഷെ മുഹമ്മദ് (ജെഇഎം) സ്ഥാപകൻ മസൂദ് അസ്ഹർ, ലഷ്‌കർ ഇ ടിയുടെ സാജിദ് മിർ എന്നിവരുൾപ്പെടെയുള്ളവരെ വിചാരണ ചെയ്യാനും മതിയായ നടപടികൾ കൈക്കൊള്ളുന്നതിലും രാജ്യം പരാജയപ്പെട്ടെന്നും റിപ്പോർട്ട് പറയുന്നു.
advertisement
പാക് ഭീകരരെ ആഗോള തീവ്രവാദികളുടെ പട്ടികയിൽ പെടുത്താനുള്ള നീക്കങ്ങളെ ചൈന ആവർത്തിച്ച് എതിർത്തു വരികയാണ്. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന, യുഎൻ നിരോധിത ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ (ജെഇഎം) തലവനായ മൗലാന മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കത്തിനെതിരെയും ചൈന രംഗത്തു വന്നിരുന്നു.
പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ബഹവൽപൂരിൽ ജനിച്ച അബ്ദുൾ റഹ്മാൻ മക്കി ലഷ്‌കർ-ഇ-ത്വയ്ബ (എൽഇടി) തലവൻ ഹാഫിസ് സയീദിന്റെ ഭാര്യാ സഹോദരൻ കൂടിയാണ്. ഇന്റർ സർവീസസ് ഇന്റലിജൻസിന്റെയും (ഐഎസ്‌ഐ) പാക്കിസ്ഥാൻ ഡീപ് സ്റ്റേറ്റിന്റെയും സഹായത്തോടെ മുംബൈ ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച സൂത്രധാരൻ കൂടിയാണ് ഹാഫിസ് സയീദ്.
advertisement
മക്കിയുടെ ഭീകരവാദ പ്രവർത്തനങ്ങളും തീവ്രവാദികളുമായുള്ള ബന്ധവും ജമ്മു കശ്മീരിലെ അതിർത്തി പ്രദേശങ്ങളിലെ സമാധാനത്തെ സാരമായിത്തന്നെ ബാധിച്ചിട്ടുണ്ട്. ലഷ്‌കർ-ഇ-ത്വയ്ബയുടെ പല ഓപ്പറേഷനുകൾക്കും മക്കി നേതൃത്വം വഹിച്ചിട്ടുണ്ട്. ലഷ്‌കർ പ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കുന്നതിലും മക്കി കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. ലഷ്‌കർ ത്വയ്ബയുടെ ഫോറിൻ റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് തലവനായും ഷൂറ (ലഷ്‌കർ ഭരണസമിതി) അംഗമായും മക്കി പ്രവർത്തിച്ചിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
January 17, 2023 8:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
പാക് തീവ്രവാദി അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ച യുഎൻ നടപടി ഇന്ത്യയുടെ വിജയമോ?