Vinaya Prasad | 28-ാം വയസിൽ ഭർത്താവിന്റെ മരണം; നാലാം ദിവസം മുതൽ അഭിനയത്തിലേക്ക്; 'ശ്രീദേവി' എന്ന വിനയ പ്രസാദിന്റെ ജീവിതം
- Published by:meera_57
- news18-malayalam
Last Updated:
മരിക്കുമ്പോൾ ഭർത്താവിന് പ്രായം 35 വയസ് മാത്രം. 28-ാം വയസിൽ ഭർത്താവ് മരിച്ച് നാല് ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ വിനയ പ്രസാദ് ഷൂട്ടിംഗ് സെറ്റിലേക്ക്
വിനയ പ്രസാദ് (Vinaya Prasad) എന്ന പേരിനേക്കാൾ, മണിച്ചിത്രത്താഴിലെ ശ്രീദേവി എന്ന് പറഞ്ഞാൽ പ്രേക്ഷകർ അറിയുമായിരിക്കും. അതുമല്ലെങ്കിൽ, 'സ്ത്രീ' പരമ്പരയിലെ ഇന്ദു. കന്നഡ ഭാഷ സംസാരിക്കുന്ന ഈ സുന്ദരി, പെരുന്തച്ചനിലൂടെയാണ് മലയാള സിനിമയിൽ അരങ്ങേറിയത്. ശബ്ദകലാകാരിയായ വിനയ പ്രസാദിന്റെ അഭിനയലോകത്തേക്കുള്ള പ്രവേശം തീർത്തും യാദൃശ്ചികമായിരുന്നു. പെരുന്തച്ചനിൽ ഒരു മലയാള വാക്ക് പോലും പറയാൻ കഴിയാതിരുന്ന വിനയ പ്രസാദ്, മലയാളം ഡയലോഗുകൾ കന്നടയിൽ എഴുതി മനഃപാഠം പഠിച്ചാണ് സ്ക്രീനിനു മുന്നിൽ വന്നതെങ്കിൽ, ഇന്നവർക്ക് ഈ ഭാഷയിലുള്ള വഴക്കം പ്രേക്ഷകർക്കും അറിയാവുന്നതാണ്
advertisement
മണിച്ചിത്രത്താഴിൽ ഗംഗയും സണ്ണിയും ആരെല്ലാം എന്ന തീരുമാനം എടുത്തിട്ടും, പ്രധാന കഥാപാത്രമായ ശ്രീദേവിയെ ആരവതരിപ്പിക്കണം എന്ന ചോദ്യം ഉത്തരം കിട്ടാതെ തുടർന്നു. ആദ്യം ഈ വേഷത്തിലേക്ക് പരിഗണിക്കപ്പെട്ടത് നടി സിതാര ആയിരുന്നു. എന്നാൽ, ശോഭനയ്ക്ക് കൊടുക്കുന്നതിനേക്കാൾ പ്രതിഫലം അവർ ആവശ്യപ്പെട്ടതോടെ ആ റോളിലേക്ക് മറ്റൊരാളെ കണ്ടെത്തേണ്ടതായി വന്നു. അതാരാവണം എന്ന ചോദ്യത്തിന് ഒടുവിൽ മറുപടി കൊടുത്തത് നടൻ മോഹൻലാൽ ആയിരുന്നു. അതായിരുന്നു വിനയ ഭട്ട് എന്ന വിനയ പ്രസാദ് (തുടർന്ന് വായിക്കുക)
advertisement
ബാംഗളൂരിലെ മലയാളി അസോസിയേഷൻ ഓണപ്പരിപാടിയിൽ പങ്കെടുക്കുമ്പോഴാണ് മോഹൻലാൽ വിനയ പ്രസാദിനെ പരിചയപ്പെടുന്നത്. മോഹൻലാലിനോട് മണിച്ചിത്രത്താഴിന്റെ കഥ പറയാൻ മദ്രാസിലെ സ്റ്റുഡിയോയിൽ പോകുമ്പോൾ ഫാസിലിന്റെ ഒപ്പം താനും ഉണ്ടായിരുന്നതായി ആലപ്പി അഷറഫ്. ഒരുപക്ഷെ കഥ കേട്ടുകഴിഞ്ഞപ്പോൾ, ആരാകും ശ്രീദേവി എന്നറിയാൻ മോഹൻലാലിനും ആഗ്രഹം ഉണ്ടായിരുന്നിരിക്കാം എന്ന് അഷറഫ് 'ആലപ്പി അഷറഫ് കണ്ടതും കേട്ടതും' എന്ന തന്റെ യൂട്യൂബ് ചാനലിൽ പറയുന്നു. കർണാടകയിലെ ഉഡുപ്പി സ്വദേശിയായ വിനയ ഭട്ട് എഡിറ്റർ പ്രസാദിനെ വിവാഹം ചെയ്ത ശേഷം വിനയ പ്രസാദ് ആവുകയായിരുന്നു
advertisement
ഓൾ ഇന്ത്യ റേഡിയോയിലെ നാടകത്തിലും മറ്റു പരിപാടികളും അവർ ശബ്ദസാന്നിധ്യമായി നിറഞ്ഞു. നാടക വർക്ക്ഷോപ്പിലും അവർ തല്പരയായിരുന്നു. ബി.കോം ബിരുദധാരിയായിരുന്നു വിനയ പ്രസാദ്. കർണാടക സംഗീതവും വശമുണ്ട്. ഓൾ ഇന്ത്യ റേഡിയോയിലെ സൗഹൃദം അവർക്ക് ദൂരദർശൻ പരമ്പരയിൽ വേഷമിടാൻ അവസരമൊരുക്കി. കന്നഡ ദൂരദർശനിൽ പ്രക്ഷേപണം ചെയ്യുന്ന ഒരു പരമ്പരയിലേക്ക് വിനയ പ്രസാദിന് അവസരം തുറന്നു വന്നു
advertisement
പ്രസവിച്ച് മൂന്നു മാസം തികയും മുൻപ് രണ്ടര മാസം പ്രായമുള്ള കൈക്കുഞ്ഞുമായി വിനയ അഭിനയിക്കാൻ പോയി. ആദ്യ പരമ്പരയിൽ ലഭിച്ച പേരും പ്രശസ്തിയും സിനിമയിലേക്കുള്ള വാതിൽതുറന്നു. ആദ്യ കന്നഡ ചിത്രത്തിൽ ആനന്ദ് നാഗിന്റെ നായികയായി. പടം സൂപ്പർഹിറ്റ്. പിന്നെ പെരുന്തച്ചനിലെ ഭാർഗവി തമ്പുരാട്ടിയുടെ വേഷവുമായി മലയാളത്തിലേക്ക്. തൃപ്പൂണിത്തുറ കൊട്ടാരത്തിലും തക്കലയിലെ പത്മനാഭപുരം കൊട്ടാരത്തിലും മണിച്ചിത്രത്താഴിന്റെ ചിത്രീകരണം നടന്നു. മണിച്ചത്രത്താഴിലെ സെറ്റിൽ ആരെയും പരിചയമില്ലതിരുന്ന വിനയക്ക് കൂട്ടായത് ശോഭനയുടെ സൗഹാർദ്ദപരമായ പെരുമാറ്റവും
advertisement
പിന്നെ 'സ്ത്രീ' പരമ്പരയിലെ ശ്രദ്ധിക്കപ്പെടുന്ന വേഷം. അഭിനയജീവിതത്തിൽ തിളങ്ങുമ്പോഴും, വ്യക്തിജീവിതത്തിൽ വിനയക്ക് തിരിച്ചടികൾ ഉണ്ടായി. ഏഴു വർഷം ഒന്നിച്ചുള്ള ജീവിതത്തിൽ ഭർത്താവ് പ്രസാദിനെ വിധിതട്ടിയെടുത്തു. വിനയയും മകളും മാത്രമായി. മരിക്കുമ്പോൾ ഭർത്താവിന് പ്രായം 35 വയസ് മാത്രം. 28-ാം വയസിൽ ഭർത്താവ് മരിച്ച് നാല് ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ വിനയ പ്രസാദ് ഷൂട്ടിംഗ് സെറ്റിലേക്ക്. സ്ത്രീകൾ പലരും വിമർശിച്ചപ്പോഴും, തകർന്നടിഞ്ഞിരുന്നാൽ എന്ത് കിട്ടും എന്ന ചോദ്യമാണ് വിനയക്ക് തിരിച്ചു ചോദിക്കാനുണ്ടായിരുന്നത്
advertisement
മകൾക്ക് 14 വയസായപ്പോൾ വിനയ പ്രസാദ് മറ്റൊരു വിവാഹം ചെയ്തു. മകൾക്ക് അമ്മയുടെ രണ്ടാം വിവാഹം ഉൾക്കൊള്ളാൻ സാധിച്ചിരുന്നില്ല. മകൾക്ക് കൗൺസിലിംഗ് വേണ്ടിവന്നു എന്ന് വിനയ പറഞ്ഞിരുന്നു. ഭാര്യ മരണപ്പെട്ട ജ്യോതി പ്രകാശ് ആയിരുന്നു വിവാഹംചെയ്തത്. അദ്ദേഹത്തിനും ഒരു മകനുണ്ട്. വിവാഹം കഴിഞ്ഞിട്ടും വിനയയുടെ പേരിൽ നിന്നും പ്രസാദിനെ അടർത്തിയെടുക്കാൻ ജ്യോതി പ്രകാശ് ശ്രമിച്ചില്ല. ഇന്ന് വിനയ പ്രസാദ് അമ്മയും ഭാര്യയും മാത്രമല്ല, ഒരു അമ്മൂമ്മ കൂടിയാണ്










