ജലസംരക്ഷണത്തിനായി മാതൃകാപരമായി ഇടപെട്ടതിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം ഏറ്റുവാങ്ങിയ കർണാടകയിലെ കർഷകന് കോവിഡ് സ്ഥിരീകരിച്ചു. മാണ്ഡ്യ ജില്ലയിൽ ജലസംരക്ഷണത്തിനായി തന്റെ ഗ്രാമത്തിൽ 16 കുളങ്ങൾ കുഴിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ച കമേഗൗഡയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്‍റെ മകൻ കൃഷ്ണ അറിയിച്ചതാണ് ഇക്കാര്യം.
മാണ്ഡ്യയിൽ നിന്ന് 27 കിലോമീറ്ററും ബെംഗളൂരുവിൽ നിന്ന് 120 കിലോമീറ്റർ തെക്കുപടിഞ്ഞാറുമാണ് കാമഗൗഡയുടെ ഗ്രാമമായ ദസനദോഡി. "തിങ്കളാഴ്ച രാത്രി ജില്ലാ ഉദ്യോഗസ്ഥർ ഞങ്ങളുടെ വീട്ടിലേക്ക് ആംബുലൻസ് അയച്ച് എന്റെ പിതാവിനെ കൊണ്ടുപോയി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എല്ലാ രോഗികൾക്കും, പ്രത്യേകിച്ച് പ്രായമായവർക്ക് കോവിഡ് പരിശോധന നിർബന്ധമായതിനാൽ, ചൊവ്വാഴ്ച അദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്ക് എടുക്കുകയും അതിന്റെ ഫലം പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു”കൃഷ്ണ പറഞ്ഞു.
എം.വി. കമേഗൗഡയ്ക്ക് രോഗ ലക്ഷണമില്ലെന്നും ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും വെങ്കിടേഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതേസമയം, കമേഗൗഡയുടെ കുടുംബാംഗങ്ങൾക്ക് പുറമെ അദ്ദേഹവുമായി ഇടപെട്ടവരെ ഐസൊലേഷനിലും ക്വറന്‍റീനിലുമാക്കാൻ ജില്ലാ ഹെൽത്ത് കെയർ ഉദ്യോഗസ്ഥർ കോൺടാക്റ്റ് ട്രേസിംഗ് നടത്തുന്നുണ്ട്.
ജൂൺ 28 ന് തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ "മാൻ കി ബാത്ത്" ൽ ആണ് പ്രധാനമന്ത്രി മോദി കമേഗൗഡയെ പ്രശംസിച്ചത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും തെക്കുപടിഞ്ഞാറൻ കാലവർഷം ആരംഭിക്കുന്നതോടെ പരിസ്ഥിതിയെ സംരക്ഷിക്കാൻ ആളുകൾ മഴവെള്ള സംഭരണം നടത്തണമെന്നും 80ന് മുകളിൽ പ്രായമുള്ള കർണാടകയിലെ കമേഗൗഡയെ മാതൃകയാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
"കമേഗൗഡ തന്റെ കഠിനാധ്വാനത്തിലൂടെ 16 കുളങ്ങൾ കുഴിച്ചിട്ടുണ്ട്. അദ്ദേഹം ഒരു ചെറിയതോതിലുള്ള കർഷകനാണ്. പക്ഷേ അദ്ദേഹത്തിന്റെ വ്യക്തിത്വം അസാധാരണമാണ്. അദ്ദേഹം ചെയ്ത ജോലി അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വേറിട്ടു നിർത്തുന്നു. ഈ പ്രായത്തിൽ കമേഗൗഡ കന്നുകാലികളെ മേയാൻ കൊണ്ടുപോയി കുളങ്ങൾ കുഴിച്ചു. തന്റെ നേട്ടത്തെക്കുറിച്ച് ചോദിച്ചപ്പോൾ തന്റെ പ്രദേശത്ത് ജലക്ഷാമം ഉള്ളതിനാൽ ജനങ്ങൾക്ക് വെള്ളം സംരക്ഷിക്കാൻ കൂടുതൽ കുളങ്ങൾ കുഴിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. കാമഗൗഡ കുഴിച്ച കുളങ്ങൾ വലുതായിരിക്കില്ലെങ്കിലും. അദ്ദേഹത്തിന്റെ ശ്രമങ്ങൾ വളരെ വലുതാണ്"- മോദി പറഞ്ഞു. കാമഗൗഡയ്ക്കു 2019 ലെ രാജ്യോത്സവ അവാർഡ് നൽകി സംസ്ഥാന സർക്കാർ ബഹുമതി നൽകി.