മുംബൈ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മഹാരാഷ്ട്രയില്‍ ഞായറാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇതിന്റെ ഭാഗമായി മാളുകള്‍ രാത്രി എട്ടുമുതല്‍ രാവിലെ ഏഴുവരെ പ്രവര്‍ത്തിക്കരുതെന്നും നിര്‍ദേശമുണ്ട്. ജില്ലാ അധികൃതരും ഉന്നതോദ്യോഗസ്ഥരുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നടത്തിയ ശനിയാഴ്ച ചര്‍ച്ചയ്ക്ക് ശേഷമാണ് കര്‍ഫ്യൂ ഏർപ്പെടുത്താൻ തീരുമാനിച്ചത്.
ഏപ്രില്‍ അഞ്ചുമുതല്‍ ഷോപ്പിങ് മാളുകള്‍ വൈകീട്ട് ഏഴിന് അടയ്ക്കണം. ഏപ്രില്‍ 15 മുതലുള്ള വിവാഹങ്ങള്‍ റദ്ദാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഒരറിയിപ്പുണ്ടാകുന്നതുവരെ വിവാഹങ്ങള്‍ നടത്തരുതെന്നും സ്റ്റോറന്റുകള്‍ രാത്രി ഒമ്പതുവരെ മാത്രമേ തുറക്കാവൂ എന്നുമാണ് നിർദ്ദേശം. ഹോട്ടലുകളിലെ പാര്‍സസൽ സർവീസിന് രാത്രി പത്തു വരെ അനുമതിയുണ്ട്.
പുണെയില്‍ കോവിഡ് വ്യാപനം ഒരാഴ്ചയ്ക്കുള്ളില്‍ നിയന്ത്രണ വിധേയമായില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്ന് പുണെ രക്ഷാധികാരി മന്ത്രി കൂടിയായ ഉപമുഖ്യമന്ത്രി അജിത് പവാര്‍ വ്യക്തമാക്കി. ഹോളി ആഘോഷ ദിവസമായ തിങ്കളാഴ്ച ചന്തകളും ഹോട്ടലുകളും റെസ്റ്റോറന്റുകളും തുറക്കരുതെന്ന നിര്‍ദേശവും നഗരസഭ പുറപ്പെടുവിച്ചിട്ടുണ്ട്.