KG George| 'ഗോവയിൽ പോയത് സുഖവാസത്തിനില്ല; അദ്ദേഹത്തെ നന്നായി നോക്കി'; ആരോപണങ്ങൾക്ക് ഭാര്യ സൽമയുടെ മറുപടി
- Published by:Rajesh V
- news18-malayalam
Last Updated:
Selma George: ''സ്വത്ത് മുഴുവനെടുത്ത് കറിവേപ്പിലപൊലെ തള്ളിയെന്നൊക്കെയാണ് പലരും എഴുതിയത്. അതൊന്നും ഞങ്ങൾക്ക് ഒരു പ്രശ്നമല്ല. ആരെയും ബോധിപ്പിക്കേണ്ട. ഞാനും മക്കളും ദൈവത്തെ മുൻനിർത്തിയാണ് ജീവിച്ചത്''
കൊച്ചി: സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങൾക്ക് മറുപടിയുമായി അന്തരിച്ച സംവിധായകൻ കെ ജി ജോർജിന്റെ ഭാര്യ സൽമ ജോർജ്. അവസാനകാലത്ത് കെ ജി ജോർജിനെ കുടുംബം നോക്കിയില്ലെന്നും വയോജന കേന്ദ്രത്തിലാക്കിയെന്നുമുള്ള പ്രചാരണങ്ങൾക്കാണ് സൽമ മറുപടി നൽകിയത്. ഡോക്ടർ അടക്കമുള്ള സൗകര്യങ്ങൾ ഉള്ളതുകൊണ്ടാണ് ജോര്‍ജിനെ സിഗ്നേച്ചർ എന്ന സ്ഥാപനത്തിലാക്കിയതെന്നും മരിക്കുന്നതുവരെ അദ്ദേഹത്തെ നല്ല രീതിയിലാണ് നോക്കിയതെന്നും സൽമ പ്രതികരിച്ചു. പലരും പലരീതിയിൽ യൂട്യൂബ് ചാനലുകളിലടക്കം പ്രചരിപ്പിക്കുന്നുവെന്നും അതൊക്കെ തെറ്റാണെന്നും ഗായിക കൂടിയായിരുന്ന സൽമ പറയുന്നു.
advertisement
സൽമയുടെ വാക്കുകൾ ഇങ്ങനെ- ''സുഖവാസത്തിനല്ല ഞാൻ ഗോവയിലേക്ക് പോയത്. മകൻ അവിടെയാണ് താമസിക്കുന്നത്. മകൾ ദോഹയിലാണ്. എനിക്ക് ഇവിടെ ഒറ്റയ്ക്ക് കഴിയാൻ സാധിക്കാത്തതുകൊണ്ടാണ് മകനൊപ്പം ഗോവയിലേക്ക് പോയത്. ഞാനും മക്കളും എന്റെ ഭർത്താവിനെ നന്നായിട്ട് തന്നെയാണ് നോക്കിയത്. സിഗ്നേച്ചർ എന്ന ഇടത്ത് ആക്കിയത്, അവിടെ ഡോക്ടർമാരും നഴ്സുമാരും ഫിസിയോ തെറാപ്പി അടക്കമുള്ള സൗകര്യവുമുള്ളതുകൊണ്ടാണ്.
advertisement
ഞങ്ങൾ അദ്ദേഹത്തെ വയോജക സ്ഥലത്താക്കിയെന്നൊക്കെ പലരും പറയുന്നു. സിനിമാ രംഗത്തുള്ളവരോടും ഫെഫ്കയോടുമൊക്കെ ചോദിച്ചാൽ അറിയാം ഞങ്ങൾ എത്ര നന്നായാണ് അദ്ദേഹത്തെ നോക്കിയതെന്ന്. പുള്ളിയെ ഒറ്റയ്ക്കിട്ട് പോയെന്നാണ് എല്ലാവരും പറയുന്നെ. പിന്നെ ഞങ്ങൾക്കും ജീവിക്കണ്ടെ. മകൾക്കും മകനും ജീവിക്കണ്ടെ. പക്ഷാഘാതം വന്നതുകൊണ്ട് എനിക്ക് ഒറ്റയ്ക്ക് അദ്ദേഹത്തെ പൊക്കി കുളിപ്പിച്ചെടുക്കാനും മറ്റും സാധിക്കില്ലല്ലോ. അതുകൊണ്ടാണ് സിഗ്നേച്ചറിലാക്കിയത്. അവർ വളരെ നന്നായാണ് അദ്ദേഹത്തെ നോക്കിയത്. എല്ലാ ആഴ്ചയിലും ഭക്ഷണം അടക്കം കൊടുത്തുവിടുമായിരുന്നു.
advertisement
പിന്നെ കുരയ്ക്കുന്ന പട്ടിയുടെ വായ നമുക്ക് അടയ്ക്കാൻ പറ്റില്ലല്ലോ. എല്ലാവരും വളരെ മോശമായി യൂട്യൂബിലൊക്കെ എഴുതി. ജോർജേട്ടൻ നല്ല പടങ്ങളൊക്കെ ചെയ്തു. പക്ഷെ അഞ്ച് കാശ് പുള്ളിയുണ്ടാക്കിയില്ല. സ്വത്ത് മുഴുവനെടുത്ത് കറിവേപ്പിലപൊലെ തള്ളിയെന്നൊക്കെയാണ് പലരും എഴുതിയത്. അതൊന്നും ഞങ്ങൾക്ക് ഒരു പ്രശ്നമല്ല. ആരെയും ബോധിപ്പിക്കേണ്ട. ഞാനും മക്കളും ദൈവത്തെ മുൻനിർത്തിയാണ് ജീവിച്ചത്. നല്ലൊരു ഡയറക്ടർ മാത്രമല്ല, നല്ല ഭർത്താവുമായിരുന്നു. വളരെ ആത്മാര്‍ത്ഥമായി മരിക്കുന്നതുവരെ അദ്ദേഹത്തെ ഞങ്ങൾ നോക്കി.
advertisement
കഷ്ടപ്പെടുന്നതിനെക്കാൾ മരിക്കുന്നതാണ് നല്ലത്. ഇപ്പോൾ എനിക്ക് സമാധാനമുണ്ട്. കഷ്ടപ്പെടുത്താതെ എടുത്തോളണേ എന്ന് ദൈവത്തോട് പ്രാർത്ഥിക്കാറുണ്ട്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇനി പേരെടുക്കാൻ ഒന്നുമില്ല. അത്ര കഴിവുള്ള സംവിധായകൻ മലയാള സിനിമയിൽ വേറെ ഉണ്ടാകില്ല. ആ ഒരു വിഷമമുണ്ട്. ഒരു ഹൊറർപടം ഉണ്ടാക്കണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം മാത്രം നടന്നില്ല. മരിച്ചുകഴിഞ്ഞാൽ കുഴിച്ചിടരുത്, ദഹിപ്പിക്കണം. എന്ന് എപ്പോഴും പറയും. അദ്ദേഹത്തിന്റെ ആഗ്രഹം ഞങ്ങൾ സാധ്യമാക്കികൊടുക്കുന്നു. ഞാൻ മരിച്ചാലും ദഹിപ്പിക്കണമെന്നാണ് ആഗ്രഹം. ഞാൻ പള്ളിയിൽ പോകാറില്ല. വീട്ടിൽ ഇരുന്ന് പ്രാർത്ഥിക്കും''- സൽമ ജോര്‍ജ് പറഞ്ഞു.