സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന പ്രമുഖ പേരുകളിലൊന്ന് യുവ രാഷ്ട്രീയ പ്രവർത്തകനും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനുമായ ആദിത്യ താക്കറയുടെതാണ്. മരണത്തിൽ ആദിത്യയ്ക്കും പങ്കുണ്ടെന്നും ഇത് മറച്ചു വയ്ക്കാനാണ് സർക്കാർ അന്വേഷണത്തിൽ വീഴ്ച വരുത്തുന്നത് എന്നുമുള്ള തരത്തിൽ രാഷ്ട്രീയ നേതാക്കളുടെയടക്കം വിമർശനം ഉയർന്നിരുന്നു.
പ്രസ്താവനകള്‍ അതിരുവിട്ട സാഹചര്യത്തിലാണ് വിവാദങ്ങൾക്ക് മറുപടിയുമായി ആദിത്യ തന്നെ രംഗത്തെത്തിയിരിക്കുന്നത്. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അറിയിച്ച ആദിത്യ, ഇക്കാര്യവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് കുറിച്ചത്. അഥവ തനിക്കെതിരെ എന്തെങ്കിലും തെളിവുണ്ടെങ്കില്‍ അത് കാണിച്ചാൽ പ്രതികരിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഒരാളുടെ മരണം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നത് തീർത്തും മനുഷ്യത്വരഹിതമാണെന്നും ആദിത്യ താക്കറെ വിമർശിക്കുന്നുണ്ട്.. തനിക്കെതിരെ എത്ര ആരോപണങ്ങൾ ഉയർന്നാലും സംയമനം പാലിക്കുമെന്നും തന്‍റെ കുടുംബത്തിന്‍റെ സത് പേരിന് കളങ്കം വരുത്തുന്ന ഒരു നടപടിയും തന്‍റെ ഭാഗത്തു നിന്നും ഉണ്ടാകില്ലെന്നും ആദിത്യ വ്യക്തമാക്കിയിട്ടുണ്ട്.