ഹിന്ദി സംസാരിക്കുന്നവർ നല്ലവരാണെന്നും അവരുമായി സംസാരിക്കുന്നതിന് ഹിന്ദി പഠിക്കുന്നത് നല്ലതാണെന്നും ഹിന്ദി വിവാദവുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിച്ച സുഹാസിനി പറഞ്ഞു. തമിഴും നല്ല ഭാഷയാണ്. എല്ലാവരും തമിഴ് പറഞ്ഞാൽ സന്തോഷം. എല്ലാ ഭാഷകളെയും സമമായി കാണണം. എത്രയും കൂടുതൽ ഭാഷ പഠിക്കുന്നത് ഏറ്റവും നല്ലതാണ്. ഫ്രഞ്ച് പഠിക്കാൻ ഇഷ്ടമാണ്. ഫ്രഞ്ച് പഠിച്ചാൽ തമിഴ്നാട്ടുകാരിയല്ലാതാകില്ലെന്നും സുഹാസിനി അഭിപ്രായപ്പെട്ടു.
ചെന്നൈയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം. അഭിനേതാക്കള്‍ എല്ലാ ഭാഷകളും അറിഞ്ഞിരിക്കണം. എല്ലാ ഭാഷകളും ബഹുമാനിക്കപ്പെടണം എന്നും സുഹാസിനി പറഞ്ഞു. തന്റെ വീട്ടില്‍ ജോലി ചെയ്യുന്നവരില്‍ തെലുങ്കും ഹിന്ദിയും സംസാരിക്കുന്നവരുണ്ട് എന്ന് സുഹാസിനി പറഞ്ഞു. അതുകൊണ്ടാണ് എല്ലാവരും എല്ലാ ഭാഷകളും പഠിക്കാന്‍ നിര്‍ദ്ദേശിക്കുന്നത് എന്നും സുഹാസിനി പറഞ്ഞു.
ബോളിവുഡ് നടന്‍ അജയ് ദേവ്ഗണും കന്നഡ നടന്‍ കിച്ച സുദീപും തമ്മില്‍ ട്വിറ്ററില്‍ ഹിന്ദി ഭാഷ സംവാദം ഉടലെടുത്തിരുന്നു. ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ലെന്ന് കന്നഡ നടന്‍ കിച്ച സുദീപ് സഞ്ജീവ് ചൂണ്ടിക്കാണിച്ചപ്പോള്‍, ദക്ഷിണേന്ത്യന്‍ ഭാഷകളിലെ സിനിമകള്‍ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യുന്നത് എന്തിനാണെന്ന് ബോളിവുഡ് നടന്‍ അജയ് ദേവഗണ്‍ ചോദിച്ചതാണ് വിവാദങ്ങളുടെ തുടക്കം.
കെ ജി എഫ്, പുഷ്പ പോലുള്ള ചിത്രങ്ങള്‍ രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടുന്നതിനേക്കുറിച്ച് ചോദിച്ചപ്പോഴാണ് സുദീപ ഹിന്ദി ദേശീയ ഭാഷയല്ലെന്ന് അഭിപ്രായപ്പെട്ടത്. ഹിന്ദി സിനിമകളെ എന്തുകൊണ്ടാണ് പാന്‍ ഇന്ത്യന്‍ സിനിമകളെന്ന് വിളിക്കാത്തതെന്നും അദ്ദേഹം ചോദിച്ചിരുന്നു. ഇതിന് ഹിന്ദിയില്‍ ട്വീറ്റ് ചെയ്താണ് അജയ് ദേവ്ഗണ്‍ മറുപടി നല്‍കിയത്. ഹിന്ദി എപ്പോഴും നമ്മുടെ മാതൃഭാഷയായിരിക്കുമെന്നും രാഷ്ട്രഭാഷയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഹിന്ദി ഇതര സംസ്ഥാനങ്ങളിലുള്ളവര്‍ പരസ്പരം ആശയവിനിമയം നടത്തുമ്പോള്‍ ഇംഗ്ലീഷിനു പകരം ഹിന്ദി ഉപയോഗിക്കണമെന്നാണ് അമിത് ഷാ പറഞ്ഞത്. ഇതിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, തെലങ്കാന മന്ത്രി കെ ടി രാമറാവു എന്നിവര്‍ രംഗത്തെത്തുകയും നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ ശക്തിയെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.