വ്യാവസായിക തലസ്ഥാനം ആർക്കൊപ്പം ?
Last Updated:
കേരളത്തിന്റെ വ്യാവസായിക തലസ്ഥാനമായ കൊച്ചി ഉൾപ്പെടുന്നതാണ് എറണാകുളം പാർലമെന്റ് മണ്ഡലം. കളമശ്ശേരി, പറവൂർ, വൈപ്പിൻ, ഫോർട്ട് കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് എറണാകുളം ലോക്സഭാ മണ്ഡലം. സിറ്റിംഗ് എംഎൽഎ ഹൈബി ഈഡനാണ് UDF സ്ഥാനാർഥി. പി രാജീവിനെയാണ് മണ്ഡലം പിടിച്ചെടുക്കാനുള്ള LDF ഏൽപ്പിച്ചിരിക്കുന്നത്. അൽഫോൺസ് കണ്ണന്താനമാണ് NDA സ്ഥാനാർഥി
നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ തേരോട്ടത്തിൽ യുഡിഎഫ് കോട്ടകൾ പലതും ഇളകി വീണെങ്കിലും എറണാകുളം പാർലമെന്റ് മണ്ഡലത്തിന്കീഴിൽ വരുന്ന നിയമസഭാ മണ്ഡലങ്ങൾ ഏഴിൽ നാലും കോൺഗ്രസിനെ തുണക്കുകയായിരുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മറ്റ്കോർപ്പറേഷനുകളിൽ നിന്ന് കോൺഗ്രസ് തുത്തെറിയപ്പെട്ടപ്പോൾ കൊച്ചിൻ കോർപ്പറേഷനിൽ കൂടുതൽ സീറ്റ് നേടി യുഡിഎഫ് ശക്തി തെളിയിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ചരിത്രവും യുഡിഎഫിനാണ് മുതൽകൂട്ടാകുന്നത്.
advertisement
ഉപതെരഞ്ഞെടുപ്പുകളടക്കം 18 തവണ പാർലമെന്റ് ഇലക്ഷൻ നടന്നപ്പോൾ അഞ്ച് തവണ മാത്രമാണ് എൽഡിഎഫിനൊപ്പം മണ്ഡലം നിന്നത്. കഴിഞ്ഞ തവണ കെ വി തോമസിനെ നേരിടുവാൻ എൽഡിഎഫ് രംഗത്ത്റക്കിയത് ക്രിസ്റ്റി ഫെർണാണ്ടസിനെയായിരുന്നു. ലാറ്റിൻ കത്തോലിക്ക സമുദായത്തിന് നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ കെ.വി തോമസിനെ അട്ടിമറിക്കുവാൻ ക്രിസ്റ്റി ഫെർണാണ്ടസിന് കഴിയുമെന്ന് എൽഡിഎഫ് നേതൃത്വം ഉറച്ചുവിശ്വസിച്ചു. ഫലം വന്നപ്പോൾ 87,047 വോട്ടു ഭൂരിപക്ഷത്തോടെ കെ വി തോമസ് ഡൽഹിക്ക് പറന്നു.
advertisement
എറണാകുളം ലോക്‌സഭാ മണ്ഡലത്തെ അഞ്ച് വട്ടമാണ് കെ വി തോമസ് പാർലമെന്റിൽ പ്രതിനിധികരിച്ചിട്ടുള്ളത്. 1984 മുതൽ മൽസരരംഗത്തുള്ള കെ.വി തോമസ് 1996ൽ ഇടതിന്റെ സേവ്യർ അറയ്ക്കലിന് മുന്നിൽ തോൽവി സമ്മതിച്ചു. പിന്നീട് 2009ൽ മടങ്ങിയെത്തി തുടർച്ചയായ രണ്ട് വട്ടം എറണാകുളത്ത് യുഡിഎഫ് മേൽക്കൈ അരക്കിട്ട് ഉറപ്പിച്ചു. ഹൈബി ഈഡനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെ തന്നെ യുഡിഎഫ് ക്യാംപ് ഉഷാറായി. എറണാകുളത്തിന്റെ മുൻ എംപിയും എംഎൽഎയുമായ ജോർജ് ഈഡന്റെ മകൻ. എറണാകുളം നിയമസഭാ മണ്ഡലത്തിൽ രണ്ടുവട്ടം തുടർച്ചയായി തിളക്കമാർന്ന വിജയം നേടി. എല്ലാ പ്രായക്കാർക്കും ഒരുപോലെ വാൽസല്യം തോന്നുന്ന പ്രകൃതം. വിശ്രമമില്ലാത്ത പ്രവർത്തനം.
advertisement
പാർട്ടി ജില്ലാ സെക്രട്ടറിയെന്ന നിലയിൽ, ജൈവ പച്ചക്കറി കൃഷിപോലെ വേറിട്ട പരിപാടികൾ നടപ്പാക്കിയതും പക്വതയുള്ള പെരുമാറ്റവും രാഷ്ട്രീയത്തിനപ്പുറത്തും എൽഡിഎഫ് സ്ഥാനാർഥി പി രാജീവിന് സ്വീകാര്യത വർധിപ്പിക്കുന്നു. പ്രളയ ദിനങ്ങളിൽ രക്ഷാപ്രവർത്തനത്തിന്റെയും ദുരിതാശ്വാസ പ്രവർത്തനങ്ങളുടെയും മുൻനിരയിൽ ദിവസങ്ങളോളം രാജീവ് ഉണ്ടായിരുന്നു. രാജ്യസഭാ എംപി എന്ന നിലയിൽ പാർലമെന്റിനകത്തും പുറത്തും നടത്തിയ പ്രവർത്തനങ്ങൾ പ്രചാരണത്തിൽ മുന്നണിയുടെ തുറുപ്പുചീട്ടാണ്.
advertisement
ബിഡിജെഎസിനു നീക്കിവച്ച സീറ്റിൽ അവസാന നിമിഷം ബിജെപി സ്ഥാനാർഥിയായിട്ടായിരുന്നു അൽഫോൺസ് കണ്ണന്താനത്തിന്റെ രംഗപ്രവേശം. ആരെയും കൂസാത്ത സിവിൽ സർവീസ് ഉദ്യോഗസ്ഥനെന്നു പേരുകേട്ട കണ്ണന്താനം രാഷ്ട്രീയത്തിലേക്കു വൈകിയെത്തിയ ആളാണ്. എന്നിട്ടും ആദ്യ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥിയായി കാഞ്ഞിരപ്പള്ളിയിൽ ജയം. ബിജെപിയിൽ ചേർന്ന അദ്ദേഹത്തെ രാജ്യസഭാംഗമാക്കിയതും കേന്ദ്രമന്ത്രിയാക്കിയതും ചില കണക്കുകൂട്ടലോടെയാണ്. എറണാകുളത്തെ സ്ഥാനാർഥിത്വവും അതിന്റെ ഭാഗമാണ്.