പുത്തൂക്കരിയിൽ സഞ്ചാരികളെ കാത്തിരിക്കുന്നത് ആമ്പല്‍ മാത്രമല്ല കനാല്‍ ടൂറിസത്തിന്റെ പുതിയ ലോകം
- Published by:Nandu Krishnan
- news18-malayalam
Last Updated:
കോട്ടയം അയ്മനം പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ പുത്തൂക്കരിയിലെ അറുപത് ഏക്കറോളം പാടത്തിലാണ് ആമ്പല്‍ വസന്തം.
കോട്ടയം അയ്മനം പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ പുത്തൂക്കരി പാടത്തിലാണ് ആമ്പല്‍ വസന്തം.രാവിലെ എത്തുന്നവര്‍ക്ക് അറുപത് ഏക്കറോളം പാടത്തുകൂടി വള്ളത്തില്‍ സഞ്ചരിച്ച് ആമ്പലിന്റെ സൗന്ദര്യം നുകരാം. കുട്ടവഞ്ചിയാത്ര, ശിക്കാരി വള്ളയാത്ര, ബോട്ട് യാത്ര എന്നിവയ്ക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇടത്തോടുകളിലൂടെ യാത്ര ചെയ്യാവുന്ന രീതിയിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. ആമ്പല്‍ കാഴ്ച്ചകള്‍ രാവിലെ പത്തുമണിവരെ ആണെങ്കിലും ബോട്ട് സഞ്ചാരം വൈകുന്നേരം വരെയുണ്ട്.
advertisement
advertisement
മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്ത അയ്മനം പുത്തൂക്കരി ആമ്പല്‍ വസന്തം ടൂറിസം ഫെസ്റ്റില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത് ആമ്പല്‍ കാഴ്ച്ചമാത്രമല്ല ഏറ്റവും പ്രിയപ്പെട്ട ബോട്ട് യാത്രയ്ക്കുള്ള സൗകര്യം കൂടിയാണ്. ഫെസ്റ്റ് മൂന്നുദിവസത്തേക്കാണ് ഒരുക്കിയിരിക്കുന്നതെങ്കിലും ഒക്‌ടോബര്‍ ആദ്യആഴ്ച്ചവരെ ആമ്പല്‍ കാഴ്ച്ച ആസ്വദിക്കാനുള്ള സൗകര്യം ഇവിടെ ഉണ്ടാകും. ജൂണ്‍ പകുതിമുതല്‍ ഒക്‌ടോബര്‍ ആദ്യം വരെയാണ് പുത്തൂക്കരി പാടശേഖരത്തില്‍ ആമ്പല്‍ വിരിയുക.
advertisement
നാട്ടുരുചികള്‍ ആസ്വദിക്കാനും സൗകര്യമുണ്ട്. ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഭാഗമായുള്ള പായനെയ്ത്ത്, ചൂണ്ടയിടല്‍, ഓലമെടച്ചില്‍ , കള്ള്‌ചെത്ത് തുടങ്ങിയ കാഴ്ചകള്‍ കാണാനും പുത്തൂക്കരി ടൂറിസം അവസരം ഒരുക്കുന്നുണ്ട്. മരങ്ങള്‍ തണലൊരുക്കുന്ന തോടുകള്‍ വഴിയുള്ള യാത്ര തന്നെ മനോഹരമാണ്. ഉള്‍പ്രദേശങ്ങളിലേക്ക് വള്ളത്തില്‍ പോകുമ്പോള്‍ വര്‍ഷം മുഴുവന്‍ പൂത്തു നില്‍ക്കുന്ന ചെറിയ ആമ്പല്‍ വസന്തങ്ങളും കാണാന്‍ കഴിയും.
advertisement
ആമ്പല്‍ അടുത്ത് കാണാവുന്ന രീതിയില്‍ കുട്ടവഞ്ചി ഒരുക്കിയിട്ടുണ്ട്. ആഴം കുറഞ്ഞ പാടശേഖരമായതിനാലും ചുറ്റും ഉറപ്പുള്ള ബണ്ടുകളാല്‍ സുരക്ഷിതമായതിനാലും മറ്റേത് പ്രദേശത്തെക്കാളും സഞ്ചാരികള്‍ക്ക് ഏറ്റവും സുരക്ഷിതമാണ് പുത്തൂക്കരി പാടത്തിലൂടെയുള്ള യാത്ര. കനാല്‍ യാത്രയ്ക്ക് പുറമെ നാടന്‍ ഭക്ഷണങ്ങള്‍ ലഭിക്കുന്ന കൗണ്ടറും പ്രവര്‍ത്തന സജ്ജമാക്കുന്നുണ്ട്. അതുകഴിഞ്ഞാലും കനാല്‍ ടൂറിസം പോയിന്റായി പൂത്തൂക്കരിയെ മാറ്റുന്ന നിലയിലാണ് പഞ്ചായത്ത് പദ്ധതി ഒരുക്കിയിരിക്കുന്നത്.
advertisement
പുത്തൂക്കരിയിലേക്ക് രണ്ടു വഴികളാണ് ഉള്ളത്. കോട്ടയത്തുനിന്ന് ചുങ്കം വഴി കുടയംപടി ജംഗ്ഷനില്‍ നിന്നും ഇടത്തു തിരിഞ്ഞ് അയ്മനം ജംഗ്ഷനിലെത്തി വലത്തേക്ക് തിരിഞ്ഞ് മണലേപ്പള്ളി പാലത്തില്‍ എത്തിച്ചേരണം. അവിടെ നിന്ന് നിന്ന് ഒരു കിലോമീറ്റര്‍ കരിപ്പൂത്തട്ട് പാലം അവിടെ ഒന്നു ഇടതു തിരിഞ്ഞ് ഒന്നര കിലോമീറ്റര്‍ മാടശ്ശേരി പാലം അവിടുന്ന് വീണ്ടും വലത്തേക്ക് തിരിഞ്ഞ് 700 മീറ്ററിൽ പുത്തൂക്കരി. (ഇവിടെയെല്ലാം സൂചന ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.)
advertisement