സാലറി ചലഞ്ച് ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കാൻ വൈകിച്ചത് വലിയൊരു സംഖ്യയായി അടയ്ക്കാൻ: KSEB വിശദീകരണം
Last Updated:
ജീവനക്കാരിൽനിന്ന് 10 മാസംകൊണ്ട് പിരിഞ്ഞുകിട്ടിയ തുകയായ 132.46 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അടക്കാൻ എല്ലാ നടപടികളും കൈക്കൊണ്ടുവരവെയാണ് വാർത്ത വന്നത്
തിരുവനന്തപുരം: ദുരിതാശ്വാസനിധിയിലേക്ക് പിരിച്ച തുക വകമാറ്റിയെന്ന വിവാദത്തിന് മറുപടിയുമായി കെ.എസ്.ഇ.ബി. ജീവനക്കാരിൽനിന്ന് ഗഡുക്കളായി പിരിച്ച തുക ഒരുമിച്ച് അടയ്ക്കാൻവേണ്ടിയാണ് ഈ വർഷം ജൂലൈ വരെ സാവകാശമെടുത്തതെന്ന് കെ.എസ്.ഇ.ബി പുറത്തിറക്കിയ പത്രകുറിപ്പിൽ പറയുന്നു. ജീവനക്കാരിൽനിന്ന് 10 മാസംകൊണ്ട് പിരിഞ്ഞുകിട്ടിയ തുകയായ 132.46 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അടക്കാൻ എല്ലാ നടപടികളും കൈക്കൊണ്ടുവരവെയാണ് വാർത്ത വന്നത്. തുക കൈമാറാനുള്ള ചെക്ക് തയ്യാറാക്കാൻ ഓഗസ്റ്റ് 16ന് ബോർഡ് ചെയർമാൻ നിർദേശം നൽകിയിരുന്നുവെന്നും പത്രകുറിപ്പിൽ പറയുന്നു.
advertisement
വസ്തുതാവിരുദ്ധമായ വാർത്ത പുറത്തുവന്നതോടെ വൈദ്യുതിഭവനിൽ വകുപ്പുമന്ത്രിയും സംഘടനാനേതാക്കളും തമ്മിൽ ഈ വിഷയം ചർച്ച ചെയ്തിരുന്നു. ഈ വിഷയത്തിൽ ബോർഡ് സ്വീകരിച്ച നിലപാടിനെ ജീവനക്കാർ അനുകൂലിക്കുകയും ചെയ്തു. കൂടാതെ ഈ വർഷത്തെ മഴക്കെടുതിയിൽപ്പെട്ടവരെ സഹായിക്കാൻ ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാൻ ഐകകണ്ഠേന തീരുമാനിച്ചതായും പത്രകുറിപ്പിലുണ്ട്.
advertisement
സാലറി ചലഞ്ച് എന്ന ആശയം രൂപംകൊള്ളുന്നതിനുമുമ്പ് തന്നെ ബോർഡിലെ ജീവനക്കാർ ഏറ്റെടുത്തു നടപ്പാക്കിയെന്നും കെ.എസ്.ഇ.ബി അവകാശപ്പെടുന്നു. വകുപ്പ് മന്ത്രി മുൻകൈയെടുത്ത് ബോർഡ് ജീവനക്കാരുടെ രണ്ടുദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയിരുന്നു. 2018 സെപ്റ്റംബർ ആദ്യവാരത്തിൽ 50 കോടി രൂപയാണ് ഇത്തരത്തിൽ നൽകിയത്. അതിൽ 35 കോടി ബോർഡിന്‍റെ വിഹിതവും ഒരു കോടി പവർ ഫിനാൻസ് കോർപറേഷന്‍റെയും ബാക്കിത്തുകയായ 14 കോടി ബോർഡിലെ ഓഫീസർമാരുടെയും ജീവനക്കാരുടെയും പെൻഷൻകാരുടെയും വിഹിതമായിട്ടാണ് നൽകിയത്.


