നൂതനമായ ഒരു പദ്ധതിയുമായി കെ എസ് ആർ ടി സി ജനങ്ങളിൽ എത്തുകയാണ്. കെ.എസ്.ആർ.ടി.സി ബസുകൾ നശിച്ചു പോകുന്നതിനിട വരുത്താതെ പുനരുപയോഗിക്കാൻ സാധിക്കുന്ന 'ഫുഡ് ട്രക്ക് ' പദ്ധതിയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിന്‍റെ ഭാഗമായി കെ.എസ്.ആർ.ടി.സി ബസുകൾ രൂപമാറ്റം വരുത്തി വിൽപന കേന്ദ്രങ്ങളാക്കുന്ന പദ്ധതിയാണ് ഫുഡ് ട്രക്ക്.
മിൽമയുമായി ചേർന്നുള്ള ആദ്യ ഫുഡ് ട്രക്ക് തിരുവനന്തപുരത്താണ് സ്ഥാപിച്ചിരിക്കുന്നത്. കെ.എസ്.ആർ.ടി.സി തിരുവനന്തപുരം സിറ്റി ഡിപ്പോയുടെ മുന്നിലായി ആദ്യ Food Truck ആധുനിക രീതിയിൽ മോടി പിടിപ്പിച്ച് പ്രവർത്തനം ആരംഭിച്ചത്. ഇതിന്‍റെ ഭാഗമായി കൂടുതൽ പേർക്ക് തൊഴിൽ നൽകാനും സാധിക്കും. ഈ മാതൃകയിൽ കൂടുതൽ വിൽപനകേന്ദ്രങ്ങൾ സ്ഥാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിൽ വഴിയോര തട്ടുകടകൾ വ്യാപകമാണെങ്കിലും അവിടുത്തെ ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ചും ശുചിത്വത്തെക്കുറിച്ചും വ്യാപകമായ പരാതികൾ ഉയർന്നു വരികയാണ്. വിദേശ രാജ്യങ്ങളിലെപ്പോലെ രൂപമാറ്റം വരുത്തിയ ബസുകളിലെ ഭക്ഷണ ശാലകൾക്ക് ഇക്കാരണത്താൽ തന്നെ കേരളത്തിലും നല്ല സാധ്യതയാണുള്ളത്. ഇത്തരം ഭക്ഷണശാലകളെ ഓൺലൈൻ ശൃംഖലകളുമായി ബന്ധപ്പെടുത്താനും പദ്ധതിയുണ്ട്.
കേരളം വൈവിധ്യമാർന്ന രുചി ഭേദങ്ങളുടെ കലവറയാണ്. കപ്പ എന്ന സാധാരണ വിഭവത്തിൽ തുടങ്ങി ബിരിയാണി പോലെയുള്ള രുചികരമായ വിഭവങ്ങളുടെ ഒരു നീണ്ട നിര തന്നെ ഉണ്ട്. അതിൽ തന്നെ തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിങ്ങനെ ഭക്ഷണ വകഭേദങ്ങളും... തെക്കൻ കേരളത്തിൽ വടക്കൻ കേരളത്തിലെ ഭക്ഷണത്തിനെ സ്നേഹിക്കുന്നവരുടെ വലിയ ഒരു സമൂഹം തന്നെയുണ്ട്.
ഇത്തരം വൈവിധ്യമാർന്ന രുചി ഭേദങ്ങൾ യാത്രക്കാർക്കും പൊതുജനങ്ങൾക്കും വിനോദ സഞ്ചാരികൾക്കും ന്യായമായ വിലയിൽ നല്ല ഗുണനിലവാരത്തോടു കൂടി ശുചിത്വം ഉറപ്പാക്കി ലഭ്യമാക്കുക എന്നതാണ് ഫുഡ് ട്രക്ക് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ദിനംപ്രതി 30 ലക്ഷം യാത്രക്കാരാണ് കെ.എസ്.ആർ.ടി.സി-യിൽ കോവിഡ് വ്യാപിക്കുന്നതിന് മുൻപ് യാത്ര ചെയ്തിരുന്നത്. യാത്രക്കാർക്ക് നല്ല ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യവും ഈ പദ്ധതിക്കുണ്ട്.