Cancerous Cells | മനുഷ്യരിലെ അര്‍ബുദ കോശങ്ങളെ തിരിച്ചറിയാന്‍ പ്രത്യേക ഇനം ഉറുമ്പുകൾക്ക് കഴിയുമെന്ന കണ്ടെത്തലുമായി പഠനം
- Published by:Anuraj GR
- news18-malayalam
Last Updated:
നിലവിലെ അര്‍ബുദ രോഗനിര്‍ണ്ണയ ടെസ്റ്റുകള്‍ക്ക് പകരം മികച്ചതും എന്നാല്‍ ചെലവ് കുറഞ്ഞതുമായ ബദൽ മാർഗങ്ങളിലേക്ക് നയിക്കുന്നതാണ് ഈ കണ്ടെത്തൽ
ചിലയിനം ഉറുമ്പുകള്‍ക്ക് (Ants) മനുഷ്യരിലെ ആരോഗ്യമുള്ള കോശങ്ങളില്‍ നിന്ന് അര്‍ബുദ കോശങ്ങളെ (Cancerous Cells) വേര്‍തിരിച്ചറിയാന്‍ സാധിച്ചേക്കുമെന്ന് ഒരു പുതിയ പഠനം (Study) പറയുന്നു. എന്നാല്‍ ആശുപത്രികളിലെ ക്ലിനിക്കല്‍ ക്രമീകരണങ്ങളില്‍ ഈ പരിശോധനകള്‍ നടത്തുന്നതിന് മുമ്പ് കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തേണ്ടതുണ്ട്. എന്നെങ്കിലുമൊരു ദിവസം ക്യാന്‍സര്‍ രോഗം കണ്ടുപിടിക്കാന്‍ നമുക്ക് ഉറുമ്പുകളെ ഉപയോഗിക്കാൻ കഴിയുമോ? ഇതൊരു വിചിത്രമായ ആശയമാണെന്ന് തോന്നുമെങ്കിലും നിലവില്‍ ഒരു സംഘം ഗവേഷകര്‍ ഇതിനുള്ള സാധ്യത അന്വേഷിക്കുകയാണ്.
നിലവിലെ അര്‍ബുദ രോഗനിര്‍ണ്ണയ ടെസ്റ്റുകള്‍ക്ക് പകരം മികച്ചതും എന്നാല്‍ ചെലവ് കുറഞ്ഞതുമായ ബദൽ മാർഗങ്ങളിലേക്ക് നയിക്കുന്നതാണ് ഈ കണ്ടെത്തൽ. ഫ്രാന്‍സിലെ സിഎന്‍ആര്‍എസ്, യൂണിവേഴ്സിറ്റി സോര്‍ബോണ്‍ പാരീസ് നോര്‍ഡ്, ഇന്‍സ്റ്റിറ്റ്യൂട്ട് ക്യൂറി, ഇന്‍സെര്‍ം എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ കണ്ടെത്തിയ ഒരു പ്രത്യേക ഇനം ഉറുമ്പുകള്‍ക്ക് (ഫോര്‍മിക ഫ്യൂസ്‌ക) ഗന്ധം തിരിച്ചറിയാന്‍ ശേഷിയുണ്ട്. അവരുടെ ഗവേഷണത്തിന്റെ കണ്ടെത്തലുകള്‍ 'ഐ സയന്‍സ്' എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഗവേഷണത്തിനായി ശാസ്ത്രജ്ഞര്‍ 36 ഉറുമ്പുകളെ ഉപയോഗിച്ച് പരീക്ഷണങ്ങള്‍ നടത്തി. ആദ്യ ഘട്ടത്തില്‍ വിദഗ്ധര്‍ ഉറുമ്പുകളെ ക്യാന്‍സര്‍ ബാധിച്ച മനുഷ്യ കോശങ്ങളുടെ സാമ്പിളിന്റെ ഗന്ധം പരിചയപ്പെടുത്തി. രണ്ടാമത്തെ ഘട്ടത്തില്‍, ഗവേഷകര്‍ ഉറുമ്പുകളെ രണ്ട് വ്യത്യസ്ത ഗന്ധങ്ങൾ പരിചയപ്പെടുത്തി. ഒന്ന് ഒരു പുതിയ ഗന്ധവും രണ്ടാമത്തേത് ക്യാന്‍സര്‍ കോശങ്ങളുടെ ഗന്ധവും ആയിരുന്നു.
ഇതില്‍ വിജയിച്ചപ്പോള്‍ ഗവേഷകര്‍ ഉറുമ്പുകളെ വ്യത്യസ്ത അര്‍ബുദ കോശങ്ങളുടെ ഗന്ധങ്ങൾ പരിചയപ്പെടുത്തി. തുടര്‍ പരീക്ഷണത്തില്‍ ''ഉറുമ്പുകള്‍ അര്‍ബുദ കോശങ്ങളോടും ആരോഗ്യമുള്ള കോശങ്ങളോടും വ്യത്യസ്ത രീതിയിൽ പ്രതികരിക്കുന്നതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തി. പരിശീലനത്തിന് ശേഷം ക്യാന്‍സര്‍ കോശങ്ങള്‍ പുറത്തുവിടുന്ന അസ്ഥിരമായ ജൈവ സംയുക്തങ്ങള്‍ കണ്ടെത്താന്‍ ഫോര്‍മിക ഫ്യൂസ്‌ക ഉറുമ്പുകള്‍ക്ക് കഴിയുമെന്ന് തെളിഞ്ഞു.
വ്യാപകമായ തോതില്‍ ഈ അര്‍ബുദ പരിശോധന നടത്തുന്നതിന് മുമ്പ് ''ഈ രീതിയുടെ ഫലപ്രാപ്തി മനുഷ്യനില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങളിലൂടെ വിലയിരുത്തണം'' എന്ന് ഒരു വാര്‍ത്താക്കുറിപ്പില്‍ സിഎന്‍ആര്‍എസ് ചൂണ്ടിക്കാണിക്കുന്നു. കുറഞ്ഞ ചിലവില്‍ കാര്യക്ഷമമായ പരിശോധനമാർഗം വികസിപ്പിക്കാൻ ഇതിലൂടെ കഴിഞ്ഞേക്കുമെന്നും സിഎന്‍ആര്‍എസ് കൂട്ടിച്ചേര്‍ത്തു.
ക്യാന്‍സര്‍ കോശങ്ങളെ കണ്ടെത്താന്‍ ശാസ്ത്രജ്ഞര്‍ മൃഗങ്ങളുടെ മണം പിടിക്കാനുള്ള കഴിവ് ഉപയോഗപ്പെടുത്തുന്നത് ഇതാദ്യമല്ല. നായ്ക്കളുടെ ഘ്രാണ ശേഷി അര്‍ബുദ രോഗനിര്‍ണ്ണയത്തിന് അനുയോജ്യമാണെന്ന് ഗവേഷകര്‍ വിശദീകരിക്കുന്നു. എന്നിരുന്നാലും, നായ്ക്കളെ അതിന് പരിശീലിപ്പിക്കുവാന്‍ മാസങ്ങള്‍ വേണ്ടിവരും. അതേസമയം, പ്രാണികളെ എളുപ്പത്തില്‍ വളര്‍ത്താനും നിയന്ത്രിക്കാനും സാധിക്കും. ചിലവും കുറവാണ്, അവയ്ക്ക് നല്ല ഘ്രാണ ശക്തിയുമുണ്ട്.


