ഇന്ത്യൻ കമ്പനികൾ ഈ വർഷം 7.7 ശതമാനത്തോളം ശമ്പള വർധനവ് നൽകിയേക്കുമെന്ന് സർവേ റിപ്പോർട്ട്. ബ്രിക് രാജ്യങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. 2020 ൽ ഇത് 6.1 % ആയിരുന്നു. രാജ്യാന്തര തൊഴിൽ സേവന ദാതാക്കളായ Aon Plc നടത്തിയ സർവ്വേ ഫലം ചൊവ്വാഴ്ചയാണ് പുറത്തു വിട്ടത്. സർവേയിൽ പങ്കെടുത്ത 88% കമ്പനികളും ശമ്പള വർധനവ് ഈ വർഷം നടപ്പാക്കാൻ ഉദ്ദേശിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഇത് 75 % ആയിരുന്നു.
കമ്പനികളുടെ അനുകൂലമായ സാഹചര്യമാണ് പുതിയ സർവേ ഫലത്തിനാധാരം. 20 വ്യാവസായിക മേഖലകളിൽ നിന്നുള്ള 1200 ഓളം കമ്പനികളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ, ശമ്പള വർധനവ് കമ്പനികളുടെ ശക്തമായ തിരിച്ചു വരവിനെ സൂചിപ്പിക്കുന്നു. വേതന വ്യവസ്ഥയിലെ പരിഷ്കരണം നല്ലൊരു മാറ്റം സൃഷ്ട്ടിക്കുമെന്നാണ് കണക്കാക്കുന്നത്. വരാനിരിക്കുന്ന മാറ്റങ്ങളിൽ വേതന വർധനവിന് നല്ല സ്വാധീനമുണ്ടാകും. ദീർഘകാലം നിലനിന്ന അനിശ്ചിതത്വത്തിന് മേലെ ഒരു മാറ്റമുണ്ടാക്കാൻ ഇതിന് സാധിക്കും. Aon ന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നിതിൻ സേഥി പറഞ്ഞു.
പുതിയ തൊഴിൽ നിയമങ്ങളുടെ കീഴിൽ വേതന വ്യവസ്ഥയിലെ മാറ്റം തൊഴിലാളികളുടെ അനുകൂല്യങ്ങളിലും ആനുപാതികമായ വർധനവ് വരുത്തും. കമ്പനികളുടെ ബജറ്റിനെയും ഇത് സ്വാധീനിക്കും. തൊഴിൽ നയങ്ങളുടെ യഥാർത്ഥ സാമ്പത്തികാഘാതം എന്താണെന്നറിഞ്ഞതിനു ശേഷം ഈ വർഷത്തിന്റെ രണ്ടാം പകുതിയോട് കൂടി കമ്പനികൾ തങ്ങളുടെ പ്രതിഫല- ബജറ്റ് പുനഃപരിശോധിക്കുമെന്നാണ് ഞങ്ങൾ കരുതുന്നത്. വേതന വർധനവ് ശമ്പളമായി പണം കയ്യിൽ കൊടുക്കുന്നതിന് പകരം പ്രോവിഡന്റ് ഫണ്ടിലെ തൊഴിൽ ദാതാവിന്റെ സംഭവനയിലൂടെയുമാകാമെന്ന് അദ്ദേഹം പറഞ്ഞു.
സർവേ പ്രകാരം ഏറ്റവും ഉയർന്ന വർധനവ് കാണിക്കുന്നത് ഇ-കോമേഴ്‌സ്, വെൻച്വർ ക്യാപിറ്റൽ, ഐ ടി സാങ്കേതികം, ഐ ടി സഹായക സേവനങ്ങൾ, ലൈഫ് സയൻസ് മേഖലകളിലാണ്. റെസ്റ്ററന്റ് -ഹോസ്പിറ്റാലിറ്റി, റിയൽ എസ്റ്റേറ്റ്/ അടിസ്ഥാന സൗകര്യം, എഞ്ചിനീയറിംഗ് സേവനങ്ങൾ എന്നീ മേഖലകളിലാണ് കുറഞ്ഞ വർധനവ് ഉണ്ടാവുക. തൊഴിൽ മേഖലയിലെ കൊഴിഞ്ഞ്‌പോക്ക് കഴിഞ്ഞ വർഷം ഏറ്റവും കുറഞ്ഞ 12.8 ശതമാനത്തിലാണുള്ളതതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2020 ലെ ലോക്ക്ഡൗണിനെ തുടർന്നും ഉയർന്ന വേതന വർധനവ് ബ്രിക് രാജ്യങ്ങളിൽ ഇന്ത്യയിൽ മാത്രമാണെന്നും സർവ്വേ പറയുന്നു. ഐ ടി സാങ്കേതികം, ഇ-കോമേഴ്‌സ്, ഐ ടി സഹായക സേവനങ്ങൾ, ലൈഫ് സയൻസ്, എഫ് എം സി ജി എന്നിവ 2021 ലും ഉയർന്ന വേതനം നൽകുന്ന മേഖലകളായി തുടരുമെന്ന് Aon ഹ്യൂമൻ ക്യാപിറ്റൽ പങ്കാളി രൂപൻക് ചൗധരി പറഞ്ഞു. കോവിഡ് പ്രതികൂലമായി ബാധിച്ച ചില്ലറ വ്യാപാരം, ഹോസ്പിറ്റാലിറ്റി, റിയൽ എസ്റ്റേറ്റ് മേഖലകൾ നല്ല പുരോഗതി കൈവരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.