തിരുവനന്തപുരം: ഞായറാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യ വെസ്റ്റിന്‍ഡീസ് ടി-20 മത്സരം കാണാനെത്തുന്നവർ കുട കൊണ്ടുവരരുതെന്ന് അധികൃതർ. മഴ പെയ്താൽ ആവേശം ചോരാതെ കാണുന്നവരാണ് മലയാളി ക്രിക്കറ്റ് പ്രേമികളെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എന്നാൽ ഇക്കാര്യം വീണ്ടും ചർച്ച ചെയ്യും.
അതേസമയം സ്റ്റേഡിയത്തിനുള്ളിലേക്ക് പീപ്പി പോലുള്ള വാദ്യോപകരണങ്ങള്‍, കുപ്പിവെള്ളം, ശീതള പാനീയങ്ങൾ, പ്ലാസ്റ്റിക്ക്, കമ്പി, വടി പോലുള്ള വസ്തുക്കള്‍, തീപ്പെട്ടി, സിഗററ്റ്, മറ്റ് ലഹരി വസ്തുക്കള്‍ തുടങ്ങിയവ കൊണ്ടുപോകാന്‍ അനുവദിക്കില്ല. മത്സരം കാണാനെത്തുന്നവർ നിർബന്ധമായും തിരിച്ചറിയൽ രേഖ കൊണ്ടുവരണമെന്നും മന്ത്രി അറിയിച്ചു. ആയിരം പൊലിസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കാക്കായി നിയോഗിച്ചിട്ടുള്ളത്.
എല്‍.എന്‍.സി.പി.ഇ, കേരള യൂണിവേഴ്‌സിറ്റി ക്യാംപസ് കാര്യവട്ടം കോളജ്, യൂണിവേഴ്‌സിറ്റി ബി.എഡ് കോളജ്, യൂണിവേഴ്‌സിറ്റിക്ക് മുന്നിലുള്ള റോഡ് തുടങ്ങിയ സ്ഥലങ്ങളിലായിരിക്കും പാര്‍ക്കിങ് അനുവദിക്കുക. ഇരുചക്ര വാഹനങ്ങള്‍ക്കായി സ്റ്റേഡിയത്തിന് ഇടതുവശത്തുള്ള ഗ്രൗണ്ടില്‍ പാര്‍ക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇരുചക്രവാഹനത്തില്‍ വരുന്നവര്‍ ഹെല്‍മെറ്റ് വണ്ടിയില്‍ തന്നെ സൂക്ഷിക്കണം.