ജില്ല കളക്ടർ ഉൾപ്പെടെ 22 പേർക്കാണ് മലപ്പുറം കളക്ട്രേറ്റിലെ പേർക്കാണ് രോഗബാധ. പെരിന്തൽമണ്ണ സബ് കളക്ടർ കെ എസ് അഞ്ജു, പെരിന്തൽമണ്ണ എ.സി.പി ഹേമലത, അസിസ്റ്റൻറ് കളക്ടർ വിഷ്ണു ഇവരുടെ സുരക്ഷ ഉദ്യോഗസ്ഥർ, ഡ്രൈവർമാർ തുടങ്ങിയവർക്കും രോഗം സ്ഥിരീകരിച്ചു. ഇവരോട് അടുത്ത് ഇടപഴകിയ ഡി എം ഒ, എ ഡി എം, സബ് കലക്ടർമാർ തുടങ്ങിയവർ നിരീക്ഷണത്തിലാണ്.
കരിപ്പൂർ രക്ഷാ പ്രവർത്തനത്തിൽ കളക്ടറും ഇന്ന് രോഗം സ്ഥിരീകരിച്ച ഉദ്യോഗസ്ഥരും സജീവമായിപങ്കെടുത്തിരുന്നു. ജില്ലാ പൊലീസ് മേധാവി യു അബ്ദുൽ കരീമിന് ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. കളക്ടറും എസ് പിയും അടക്കമുള്ള ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥർക്ക് എല്ലാം രോഗം സ്ഥിരീകരിച്ചത് ജില്ലയിൽ സമാനതകൾ ഇല്ലാത്ത പ്രതിസന്ധി ആണ് തീർക്കുന്നത്. ജില്ലയിലെ പ്രധാന ചുമതലകൾ തൽക്കാലത്തേക്ക് മറ്റ് ആർക്കെങ്കിലും കൈമാറാനും സാധ്യതയുണ്ട്.
advertisement
കേന്ദ്ര വ്യോമയാന മന്ത്രി, ഗവർണർ, മുഖ്യമന്ത്രി, മന്ത്രിമാർ, ഡിജിപി തുടങ്ങി കരിപ്പൂരിൽ എത്തിയ പ്രമുഖരെല്ലാം കളക്ടർ ഉൾപ്പെടെയുള്ളവരുടെ സമ്പർക്ക പട്ടികയിൽ വരും. കോഴിക്കോട് ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരും നിരീക്ഷണത്തിലേക്ക് മാറേണ്ടി വരും.
ചുരുക്കത്തിൽ മലപ്പുറം ജില്ലയെ മാത്രമല്ല, സംസ്ഥാനത്തെ ഒട്ടാകെ പ്രതിസന്ധിയിലാക്കുന്ന അതീവ ഗുരുതരമായ സാഹചര്യം ആണ് നിലവിൽ ഉള്ളത്. ഓൺലൈൻ വഴി ആണ് നിലവിൽ മിക്ക യോഗങ്ങളും എന്നതിനാൽ ഇനിയും കാര്യങ്ങൾ അങ്ങനെ തന്നെ തുടരും എന്നാണ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത്.
