കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തെ തുടർന്ന് പ്രദേശവാസികൾ നടത്തിയ രക്ഷാപ്രവർത്തനം ദേശീയ തലത്തിൽതന്നെ ഏറെ ശ്രദ്ധനേടിയിരുന്നു. കോവിഡ് ഭീഷണി അവഗണിച്ചും രക്ഷാ ദൗത്യം ഏറ്റെടുത്ത കൊണ്ടോട്ടിക്കാരെ അഭിനന്ദിച്ച് വ്യോമയാന വകുപ്പ് മന്ത്രിയും എയർ ഇന്ത്യ എക്സ്പ്രസും രംഗത്തെത്തിയിരുന്നു. അതേസമയം രക്ഷാദൗത്യം ഏകോപിപ്പിച്ചത് മന്ത്രി എ.സി മൊയ്തീന്റെ നേതൃത്വത്തിലായിരുന്നെന്നാണ് മന്ത്രി കെ.ടി ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ അവകാശപ്പെടുന്നത്.
"തൃശൂരിലുണ്ടായിരുന്ന മന്ത്രി എ.സി. മൊയ്തീൻ തലേദിവസം തന്നെ സംഭവസ്ഥലത്തെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു."- എന്നാണ് മന്ത്രി ജലീൽ ഫേസ്ബുക്കിൽ കുറിച്ചത്. മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. അപകടം മുൻകൂട്ടി കണ്ട് മന്ത്രി തലേദിവസം തന്നെ സംഭവസ്ഥലത്തെത്തിയത് എങ്ങനെയെന്ന ചോദ്യമാണ് വിമർശകർ ഉന്നയിക്കുന്നത്.
മന്ത്രി സംഭവ സ്ഥലത്തുണ്ടായിരുന്നോ?
വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് കരിപ്പൂരിൽ വിമാനാപകടം ഉണ്ടായത്. അപകടം ഉണ്ടായതിനു പിന്നാലെ പ്രദേശവാസികളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്. ആംബുലൻസുകളുടെ അഭാവത്തിൽ സമീപത്തുണ്ടായിരുന്നവർ സ്വന്തം വാഹനങ്ങളുമായെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രികളിൽ എത്തിക്കുകയായിരുന്നു.
അപകടത്തിൽപ്പെട്ടവരെയെല്ലാം ആശുപത്രികളിൽ എത്തിച്ച ശേഷമാണ് മന്ത്രി എ.സി. മൊയ്തീന്‍ സംഭവസ്ഥലത്തെത്തുന്നത്. ഇക്കാര്യം അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്നും വ്യക്തമാണ്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം തൃശൂരില്‍ നിന്ന് കരിപ്പൂരിലേയ്ക്ക് പോകുന്നുവെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്. ഇത് പോസ്റ്റു ചെയ്തതാകട്ടെ രാത്രി 10.22 നും.
അപകടം നടന്ന് മണിക്കൂറിന് ശേഷമാണ് എ.സി മൊയ്തീന്‍ തൃശൂരിൽ നിന്നും കരിപ്പൂരിലേക്ക് പുറപ്പെട്ടത്. ഇതിനോടകം തന്നെ പ്രദേശവാസികളും, പൊലീസ്, അഗ്നിശമന സേനാംഗങ്ങളും ചേർന്ന് അപകടത്തില്‍പ്പെട്ടവരെ ആശുപത്രികളില്‍ എത്തിച്ചിരുന്നു. തൃശൂരിൽ നിന്നും കരിപ്പൂരിലെത്തിയ ചിത്രവും മന്ത്രി ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.
മലപ്പുറം- കോഴിക്കോട് ജില്ലാ കലക്ടര്‍മാർ, കൊണ്ടോട്ടി എം.എല്‍.എ ടി.വി ഇബ്രാഹിം, പി.കെ കുഞ്ഞാലിക്കുട്ടി എം.പി തുടങ്ങിയവർ മന്ത്രി എത്തുന്നതിനും മുൻപേ അപകടസ്ഥലത്തെത്തിയിരുന്നു. അപകടത്തിൽ പൈലറ്റ് ഉൾപ്പെടെ രണ്ടു പേർ മരിച്ചെന്ന വിവരം കൊണ്ടോട്ടി എം.എല്‍.എയാണ് ദൃശ്യ മാധ്യമങ്ങളുമായി ആദ്യം പങ്കുവച്ചതും. ഈ സാഹചര്യത്തിലാണ് മന്ത്രി എ.സി മൊയ്തീൻ രക്ഷാദൗത്യത്തിന് നേതൃത്വം നൽകിയെന്ന കെ.ടി ജലീലിന്റെ പ്രസ്താവന വിവാദമായിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Karippur, Karippur airport, Karippur attack, Karippur crash