തെലങ്കാനയ്ക്കും മഹാരാഷ്ട്രയ്ക്കും ശേഷം AIMIM സംസ്ഥാന നിയമസഭയിൽ പ്രവേശിക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് ബീഹാർ .പരമ്പരാഗത ശക്തികേന്ദ്രമായ ഹൈദരാബാദ് നഗരത്തിൽ മാത്രം ഒതുങ്ങി നിന്നിരുന്ന പാർട്ടിക്ക് ഇന്ന് മഹാരാഷ്ട്രയിൽ രണ്ട് എംഎൽഎമാരും ഒരു എംപിയും ഉണ്ട്. ഒപ്പം ബീഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയ അഞ്ച് സീറ്റും.
ഹിന്ദി ഹൃദയഭൂമിയിൽ പാർട്ടി നേടുന്ന ആദ്യവിജയത്തിന്‍റെ പശ്ചാത്തലത്തിൽ ഒവൈസിക്കെതിരെ 'മതേതര ശക്തികളായ' കോൺഗ്രസ് അടക്കമുള്ള പാർട്ടികളിൽ നിന്നും വിമർശനങ്ങൾ ശക്തമായി തന്നെ ഉയരുന്നുണ്ടെങ്കിലും ഇതൊന്നും ഒവൈസി കാര്യമായെടുക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.
advertisement
' തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് ആവശ്യപ്പെടാൻ ഇവരാരാണ്? ഇത് ഞങ്ങളുടെ ഭരണഘടന അവകാശമാണ്' എന്നാണ് വിഷയത്തിൽ ഒവൈസിയുടെ പ്രതികരണം. രാജ്യത്ത് ഇനി എവിടെ തെരഞ്ഞെടുപ്പ് നടന്നാലും AIMIM മത്സരിക്കുമെന്നും ഉടൻ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമ ബംഗാളും ഉത്തർപ്രദേശുമാണ് അടുത്ത ലക്ഷ്യമെന്നും ഇതിനൊപ്പമാണ് അദ്ദേഹം കൂട്ടിച്ചേർത്തത്.
You may also like:Covid 19 | വികസ്വരരാജ്യങ്ങൾക്കുള്ള കോവിഡ് വാക്സിൻ ആര് നിർമ്മിക്കും? കേന്ദ്രബിന്ദുവാകാൻ ഇന്ത്യ [NEWS]Covid 19 | ലോകത്തിന് പ്രതീക്ഷയേകുന്ന ഫൈസർ വാക്സിൻ ഇന്ത്യയിൽ സൂക്ഷിക്കുന്നത് എളുപ്പമല്ല; കാരണം വിശദീകരിച്ച് എയിംസ് ഡയറക്ടർ [NEWS] Best 7 Phones under Rs 25,000| ഈ ദീപാവലിക്കു പുതിയ ഫോൺ വാങ്ങുന്നുണ്ടോ? 25000 രൂപയിൽ താഴെ വിലയുള്ള മികച്ച 7 ഫോണുകൾ ഇതാ [NEWS]
മായാവതിയുടെ ബഹുജൻ സമാജ് വാദിക്കൊപ്പം ചില ചെറിയ പാർട്ടികളും ചേർന്ന സെക്യുലർ ഫ്രണ്ടിന്‍റെ ഭാഗമായാണ് AIMIM ബീഹാറിൽ മത്സരിച്ചത്. ഇരുപത് സീറ്റുകളിൽ മത്സരിച്ച പാർട്ടി അഞ്ചിടങ്ങളിൽ വിജയിക്കുകയും ചെയ്തു. എന്നാൽ AIMIM മത്സരിക്കാനിറങ്ങിയതാണ് സംസ്ഥാനത്ത് തങ്ങളുടെ പരാജയത്തിന് കാരണമായതെന്നാണ് കോൺഗ്രസ് ഉള്‍പ്പെടെയുള്ളവർ ആരോപിക്കുന്നത്. ഇവരുടെ സാന്നിധ്യം ബിജെപി നയിക്കുന്ന എൻഡിഎയുടെ വിജയസാധ്യത ഉയർത്തി എന്നാണ് വാദം.
ഇത്തരം ആരോപണങ്ങളെ കടുത്ത ഭാഷയിൽ വിമര്‍ശിച്ച ഒവൈസി, രാജ്യത്ത് ബിജെപി അധികാരത്തിൽ വരാൻ വഴിയൊരുക്കിയത് കോൺഗ്രസ് ആണെന്ന ആരോപണമാണ് ഉന്നയിച്ചത്. 'ബീഹാറിലെ തോൽവിക്ക് നിങ്ങൾ എന്നെ പഴിചാരുകയാണ്. അങ്ങനെയാണെങ്കിൽ ഗുജാറാത്തിലും മധ്യപ്രദേശിലും കർണാടകയിലും നിങ്ങൾ എങ്ങനെയാണ് പരാജയപ്പെട്ടത്? ഒവൈസി ചോദിക്കുന്നു.
ബീഹാറിലെ സീമഞ്ചൽ പോലെ രാജ്യത്തെ ഏറ്റവും പിന്നോക്ക മേഖലയിലെ ശബ്ദമില്ലാത്ത ആളുകൾക്കുവേണ്ടിയാണ് താൻ പോരാടുന്നതെന്ന് ഊന്നിപ്പറഞ്ഞ ഒവൈസി, കോൺഗ്രസ് പോലുള്ള പാർട്ടികളുടെ അടിമയായി തന്നെ ഇവർ തുടരണമെന്നാണോ പറയുന്നതെന്നും വാർത്താസമ്മേളനത്തിൽ ചോദിച്ചു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിലൂടെ ന്യൂനപക്ഷങ്ങളെ മൗലികവാദികളാക്കാനാണ് ഒവൈസി ശ്രമിക്കുന്നതെന്ന വിമർശനങ്ങൾക്കും അദ്ദേഹം മറുപടി നൽകിയിട്ടുണ്ട്. 'ജനാധിപത്യത്തിൽ വിശ്വാസം നഷ്ടപ്പെട്ട ജനങ്ങള്‍ മൗലികവാദികളാകുന്നത് തടയാനാണ് താൻ ശ്രമിച്ചതെന്നാണ് വിഷയത്തിൽ അദ്ദേഹത്തിന്‍റെ പ്രതികരണം.
ഭൂരിപക്ഷവാദവും അക്രമവും പൂർണ്ണമനസോടെ സ്വീകരിച്ച കോൺഗ്രസ് തങ്ങളുടെ വിജയത്തെ മൗലികത എന്നുവിളിക്കുന്നത് നാണക്കേടാണെന്നും ഒവൈസി കൂട്ടിച്ചേർത്തു.