• HOME
  • »
  • NEWS
  • »
  • buzz
  • »
  • ടൈറ്റാനിക്കിലെ യാത്രക്കാരുടെ ഭക്ഷണം എന്തായിരുന്നു? 111 വർഷം പഴക്കമുള്ള മെനു വൈറൽ

ടൈറ്റാനിക്കിലെ യാത്രക്കാരുടെ ഭക്ഷണം എന്തായിരുന്നു? 111 വർഷം പഴക്കമുള്ള മെനു വൈറൽ

ടൈറ്റാനിക് മുങ്ങിയതിന്റെ 111-ാം വാർഷികത്തോടനുബന്ധിച്ച് ടേസ്റ്റ് അറ്റ്‌ലസ് എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് മെനു പുറത്തുവിട്ടത്

  • Share this:

    ടൈറ്റാനിക്  കപ്പൽ എക്കാലവും ഒരു അത്ഭുതമാണ്. മുങ്ങിത്താഴ്ന്നു 100 വർഷത്തിലേറെയായിട്ടും ആർഎംഎസ് ടൈറ്റാനിക് ഏറെ കൗതുകമുണർത്തുന്ന വിഷയമായി വാർത്തകളിൽ നിറയാറുണ്ട്. അതിനെ ചുറ്റിപ്പറ്റിയുള്ള നിരവധി ചോദ്യങ്ങൾ ഇന്നും ആളുകളുടെ മനസ്സിലൂടെ കടന്ന് പോകാറുണ്ട്. എന്നാൽ ഈ ആഡംബര കപ്പലിൽ യാത്രക്കാർക്ക് ഭക്ഷണമായി നൽകിയിരുന്നത് എന്താണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ടൈറ്റാനിക് മുങ്ങിയതിന്റെ 111-ാം വാർഷികത്തോടനുബന്ധിച്ച് ടേസ്റ്റ് അറ്റ്‌ലസ് എന്ന ജനപ്രിയ ഇൻസ്റ്റാഗ്രാം പേജ് ഏപ്രിൽ 15ന് ടൈറ്റാനിക് മുങ്ങിയ രാത്രിക്ക് മുമ്പ് കപ്പലിലെ വിവിധ ക്ലാസുകളിലെ യാത്രക്കാർക്ക് നൽകിയ ഭക്ഷണത്തിന്റെ മെനുവിന്റെ ഫോട്ടോകൾ പങ്ക് വച്ചിരിക്കുകയാണ്. ചിക്കൻ കറി മുതൽ ചുട്ടെടുത്ത മത്സ്യം വരെ മെനുവിലുണ്ട്. സ്പ്രിംഗ് ലാംബ്, മട്ടൺ, റോസ്റ്റ് ടർക്കി, പുഡ്ഡിംഗ് ഉൾപ്പെടെയുള്ള വിഭവങ്ങൾ അടങ്ങിയതാണ് മെനു. വിഭവസമൃദ്ധമായിരുന്നു കപ്പലിനെ ഭക്ഷണം എന്ന് തെളിയിക്കുന്നതാണിത്.

    കൂടാതെ ടൈറ്റാനിക് മുങ്ങിയ ആ രാത്രിയിൽ സെക്കൻഡ് ക്ലാസ് യാത്രക്കാർക്കിടയിൽ ഡെസേർട്ടിന് പ്ലം പുഡ്ഡിംഗ് ആയിരുന്നു വിളമ്പിയത്. അത് അവർക്കെല്ലാം ഏറെ ഇഷ്ടപ്പെടുകയും ചെയ്തിരുന്നുവത്രേ. തേർഡ് ക്ലാസിലെ യാത്രക്കാർക്ക് വിളമ്പിയ മെനുവിൽ പ്രകടമായ വ്യത്യാസം കാണാൻ കഴിയുമെന്നും ടേസ്റ്റ് അറ്റ്ലസ് പോസ്റ്റ് വെളിപ്പെടുത്തി.

    View this post on Instagram

    A post shared by TasteAtlas (@tasteatlas)

    ഫസ്റ്റ് ക്ലാസ് യാത്രക്കാരുടെ മെനുവിൽ ബ്രിൽ, കോൺഡ് ബീഫ്, പച്ചക്കറികൾ, ഗ്രിൽഡ് മട്ടൺ ചോപ്‌സ്, കസ്റ്റാർഡ് പുഡ്ഡിംഗ്, പോട്ടഡ് ചെമ്മീൻ, വിവിധതരം ചീസുകൾ എന്നിവയാണ് ഉണ്ടായിരുന്നത്. എന്നാൽ തേർഡ് ക്ലാസിൽ പ്രഭാതഭക്ഷണത്തിനും അത്താഴത്തിനും പരിമിതമായ വിഭവങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. രാവിലെ ഓട്‌സും പാലും, മത്തി, ഉരുളക്കിഴങ്ങ് പുഴുങ്ങിയത്, ഹാം, മുട്ട, ഫ്രഷ് ബ്രെഡും വെണ്ണയും മാർമാലേഡും സ്വീഡിഷ് ബ്രെഡും മാത്രമാണ് തേർഡ് ക്ലാസിൽ വിളമ്പിയിരുന്നത്. എന്നാൽ യാത്രക്കാർ ഏത് ക്ലാസിൽ പെട്ടവരായാലും ടൈറ്റാനിക് എല്ലാവർക്കും മികച്ചആഡംബര ഡൈനിംഗ് അനുഭവം വാഗ്ദാനം ചെയ്തിരുന്നു.

    Also Read- അഞ്ച് ടോയ്‌ലറ്റുകൾ തകരാറിലായി; 300 യാത്രക്കാരുമായി പറന്ന വിമാനം തിരിച്ചിറക്കി

    “ടൈറ്റാനിക് അതിന്റെ ആദ്യ യാത്രയ്ക്കിടെ 1912 ഏപ്രിൽ 15 ന് വടക്കൻ അറ്റ്‌ലാന്റിക് സമുദ്രത്തിൽ മുങ്ങിയിട്ട് 111 വർഷമായി. ഏറ്റവും വലിയ ആഡംബര കപ്പലായിരുന്നു ടൈറ്റാനിക്. കപ്പലിലെ ഭക്ഷണവും വലിയൊരു ആകർഷണീയതയായിരുന്നു” ടേസ്റ്റ് അറ്റ്‌ലസ് അടിക്കുറിപ്പിൽ കുറിച്ചു.

    ടേസ്റ്റ് അറ്റ്‌ലസിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. ചിലർ കപ്പലിന്റെ ഡൈനിംഗ് റൂമുകളുടെ പ്രൗഢിയിൽ അത്ഭുതം പ്രകടിപ്പിച്ചപ്പോൾ മറ്റുചിലർ വ്യത്യസ്‌ത ക്ലാസുകൾക്ക് വിളമ്പുന്ന ഭക്ഷണത്തിലെ വ്യത്യാസങ്ങളെക്കുറിച്ച് വിമർശിച്ചും രംഗത്തെത്തി. അതേസമയം ഇപ്പോൾ ഇത് കാണുന്നതിലെയും അഭിപ്രായം പറയുന്നതിലെയും നിരർത്ഥകതയും ചിലർ പങ്ക് വച്ചു.

    ഒരു കമന്റ് ഇങ്ങനെയായിരുന്നു : “നാലാമത്തെ ഫോട്ടോ കാണുമ്പോൾ സങ്കടമുണ്ട്… അവിടെ നമ്മൾ കാണുന്നവരിൽ ഭൂരിഭാഗം ആളുകളും ഭയാനകമായ ആ ദുരന്തത്തിൽ മരിച്ചുവെന്ന് സങ്കൽപ്പിക്കൂ… പക്ഷെ ഭക്ഷണം നല്ലതാണെന്ന് തോന്നുന്നു…”

    1912 ഏപ്രിൽ 15 ന് സതാംപ്ടണിൽ നിന്ന് ന്യൂയോർക്ക് സിറ്റിയിലേക്കുള്ള ആദ്യ യാത്രയ്ക്കിടെ വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ വച്ച് ദാരുണമായ അപകടത്തിൽ മുങ്ങിയ ഒരു ബ്രിട്ടീഷ് പാസഞ്ചർ കപ്പലാണ് ആർഎംഎസ് ടൈറ്റാനിക്. ഈ ദുരന്തം 1,500-ലധികം ആളുകളുടെ മരണത്തിന് കാരണമായി. ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ സമുദ്രദുരന്തങ്ങളിലൊന്നായി ഇത് മാറി.

    Published by:Arun krishna
    First published: